വൈശാഖ മഹോത്സവത്തിന്റെ വരവറിയിച്ച് കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത്
1564445
Tuesday, June 3, 2025 1:56 AM IST
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു. ജൂൺ എട്ടിന് നടക്കുന്ന നെയ്യാട്ടത്തോടെയാണ് അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുക.
തിരൂർകുന്നിൽനിന്ന് മണിയൻ ചെട്ടിയാന്റെ നേതൃത്വത്തിലുള്ള വിളക്കുതിരി സംഘം ഇക്കരെ കൊട്ടിയൂരിൽ എത്തിയതോടെയാണ് ഇന്നലെ ചടങ്ങിന് തുടക്കമായത്. ഒറ്റപ്പിലാൻ, കാടൻ, കൊല്ലൻ, ആചാരി, പുറങ്കലയൻ എന്നിവരുടെ നേതൃത്വത്തിൽ ഇക്കരെ ക്ഷേത്രനടയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കെ നടയായ മന്ദംചേരിയിലും തണ്ണീർകുടി ചടങ്ങ് നടത്തി.
തുടർന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായിയുടെയും നേതൃത്വത്തിൽ പാരമ്പര്യ ഊരാളന്മാരും മറ്റ് അടിയന്തരക്കാരും ആചാരപ്രകാരം പ്രത്യേക വഴികളിലൂടെ മ ന്ദംചേരിയിൽ ഉരുളിക്കുളത്തിലെത്തി. അവിടെനിന്ന് ശേഖരിച്ച കൂവയിലകളോടെ ബാവലിപ്പുഴയിലെത്തി. കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാന്റെ അനുമതിയോടെ അക്കരെ സന്നിധാനത്ത് പ്രവേശിച്ചു. കൂവ ഇലയിൽ ശേഖരിച്ച തെളിനീർ പടിഞ്ഞിറ്റ നമ്പൂതിരി മണിത്തറയിൽ അഭിഷേകം ചെയതു. തുടർന്ന് സംഘം പടിഞ്ഞാറെ നടവഴി സന്നിധാനത്തുനിന്നും മടങ്ങി.
അർധരാത്രിയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ ആയില്യാർ കാവിൽ പ്രത്യേക പൂജയും അപ്പട നിവേദ്യവും ന ടത്തി.
ആറിനാണ് കലശപാത്രവും നെയ്യ് കിണ്ടികളുമായി വ്രതക്കാർ നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്ര ത്തിൽ നിന്നും കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെടുക. എട്ടിന് നെയ്യാട്ടം, ഒന്പതിന് ഭണ്ഡാരം എഴുന്നള്ളത്ത്, 15 ന് തിരുവോണം ആരാധന, ഇളനീർവയ്പ്, 18 ന് ഇളനീരാട്ടം, 20 ന് രേവതി ആരാധന, 24 ന് രോഹിണി ആരാധന, 26 ന് തിരുവാതിര ചതുശതം, 27 ന് പുണർതം ചതുശതം, 28 ന് ആയില്യം ചതുശതം. 30 ന് മകം കലം വരവും പൂജയും, ജൂലൈ മൂന്നിന് അത്തം ചതുശതം, വാളാട്ടം, കലശപൂജ എന്നിവയാണ് മറ്റ് പ്രധാന ഉത്സവ ദിന ചടങ്ങുകൾ. ജൂലൈ നാലിന് തൃക്കലശത്തോടെയാണ് വൈശാഖ മഹോത്സവം സമാപിക്കുക.