ട്രോളിംഗ് നിരോധനം ഒമ്പതിന് അർധരാത്രി മുതൽ; നിരീക്ഷണം ശക്തമാക്കും
1565141
Thursday, June 5, 2025 7:50 AM IST
കണ്ണൂർ: ഒമ്പതിന് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെയുള്ള ട്രോളിംഗ് നിരോധന കാലയളവിൽ കേരളാ തീരത്ത് മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ലെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
ട്രോളിംഗ് നിരോധന കാലയളവിൽ കടലോരമേഖലകളിൽ പോലീസ് നിരീക്ഷണവും കടൽ നിരീക്ഷണവും ശക്തമാക്കുന്നതിന് എഡിഎം ഇൻ ചാർജ് കെ.വി. ശ്രുതിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രോളിംഗ് നിരോധന മുന്നൊരുക്ക യോഗം തീരുമാനിച്ചു. സുരക്ഷമാനദണ്ഡങ്ങൾ കർശനമാക്കിയതിനാൽ പരമ്പരാഗത യാനങ്ങളിൽ ആധാർ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവയുള്ള തൊഴിലാളികളെ മാത്രം മത്സ്യബന്ധനത്തിന് ഉപയോഗിക്കാവൂ എന്ന് ഉടമകൾക്ക് നിർദേശം നൽകി.
ആയിക്കര മത്സ്യബന്ധന തുറമുഖത്ത് രാത്രി എട്ടിനുശേഷം മത്സ്യത്തൊഴിലാളികളുടേതല്ലാത്ത വാഹനങ്ങൾ കടത്തിവിടുന്നത് നിരോധിക്കാനും പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങാനും തീരുമാനമായി. ട്രോളിംഗ് നിരോധന കാലയളവിൽ രക്ഷപ്രവർത്തനത്തിനും കടൽ പട്രോളിംഗിനും രണ്ട് ട്രോൾ ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.
ഇതിനായി മറൈൻ എൻഫോഴ്സ്മെന്റ്, പോലീസ്, സീ റെസ്ക്യൂ ഗാർഡുകൾ എന്നിവരുടെ സേവനം ലഭിക്കും. കൂടാതെ കോസ്റ്റ് ഗാർഡ്, നേവി എന്നിവയുടെ സഹായവും രക്ഷാപ്രവർത്തനത്തിന് ഉപയോഗപ്പെടുത്തും.ആയിക്കര മാപ്പിളബേ മത്സ്യബന്ധന തുറമുഖത്ത് രക്ഷാപ്രവർത്തനത്തിന് ഫൈബർ യാനം, ജീവൻ രക്ഷാഉപകരണങ്ങൾ, ജിപിഎസ്, വയർലെസ് എന്നിവ ഉൾപ്പെടുന്ന മറൈൻ റെസ്ക്യൂ യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. ബേപ്പൂർ കേന്ദ്രീകരിച്ചുള്ള മറൈൻ ആംബുലൻസ് സേവനം അടിയന്തിര ഘട്ടത്തിൽ പ്രയോജനപ്പെടുത്താം.
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂം കണ്ണൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു. ഫോൺ: 0497 2732487.