സഹകരണ ബാങ്കുകൾ മദ്യ ഉത്പാദന കേന്ദ്രങ്ങളാക്കരുത്: കെസിബിസി മദ്യ, ലഹരി വിരുദ്ധസമിതി
1565221
Friday, June 6, 2025 2:10 AM IST
തലശേരി: സഹകരണ ബാങ്കുകൾ മദ്യത്തിന്റെ ഉത്പാദനവും വിപണനവും നടത്തുന്നതിൽ നിന്ന് പിന്മാറണമെന്ന് കെസിബിസി മദ്യ, ലഹരി വിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും സംയുക്ത തലശേരി അതിരൂപതാ കമ്മിറ്റി സഹകരണ ബാങ്ക് ഭരണസമിതികളോട് ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകൾ പ്രവർത്തിക്കേണ്ടത് പ്രദേശത്തെ ജനങ്ങളെ സാമ്പത്തിക വിഷമതകളിൽ സഹായിക്കാനാണ്. മദ്യ നിർമാണത്തിന് അനുമതി നൽകുന്ന സർക്കാർ നയം അപലനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സാധാരണ ജനങ്ങളെ സേവിക്കുന്നതിനു പകരം നാട്ടിൽ അസമാധാനം സൃഷ്ടിക്കാൻ മാത്രമേ ഇത്തരത്തിലുള്ള സഹകരണ പ്രസ്ഥാനങ്ങൾക്കു കഴിയൂ. മദ്യ ഉത്പാദനത്തെ കുടിൽ വ്യവസായമാക്കാൻ നേതൃത്വം നല്കുന്ന ജനപ്രതിനിധികളെ നാം തിരിച്ചറിയണമെന്നും യോഗം പറഞ്ഞു. മദ്യ വിപണനത്തിന് മുന്നിട്ടിറങ്ങുന്ന സഹകരണ സ്ഥാപനങ്ങളെ ബഹിഷ്കരിക്കാനും അതിനു നേതൃത്വം കൊടുക്കുന്നവരെ തള്ളി പറയാനും യോഗം ആഹ്വാനം ചെയ്തു.
സംഘടനയുടെ പുതിയ അതിരൂപത ഡയറക്ടറായി ചുമതലയേറ്റ ഫാ. ജെയ്സൺ കോലക്കുന്നേലിന് യോഗത്തിൽ സ്വീകരണം നൽകി. ഉളിക്കൽ ബഥേൽ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ഉളിക്കൽ ഉണ്ണിമിശിഹ പള്ളി വികാരി ഫാ.മനോജ് കിടാരത്തിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ടോമി വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഉളിക്കൽ ടൗണിൽ റാലിയും പൊതുസമ്മേളനവും നടത്താൻ തീരുമാനിച്ചു. മുക്തിശ്രീ അതിരൂപത പ്രസിഡന്റ് ഷിനോ പാറയ്ക്കൽ, ടി.ഡി.ദേവസ്യ, സിസ്റ്റർ ജോസ്മരിയ സിഎംസി, പൈലി വലിയകണ്ടം, വിൻസെന്റ് മുണ്ടാട്ടുചുണ്ടയിൽ, സോയി ജോസഫ്, ജോസ് ചാലിശേരി, സെബാസ്റ്റ്യൻ ചെരുംപുഴ, സോളി രാമച്ചനാട്ട്, ഷെൽസി കാവനാടി എന്നിവർ പ്രസംഗിച്ചു. മോളി കൈനിയിൽ, തങ്കമ്മ പാലമറ്റം, പുഷ്പ വെള്ളാപ്പാടം, മേരിക്കുട്ടി പാലയ്ക്കലോടി, ജോളി നടുത്തൊട്ടിയിൽ, സിനി കൊച്ചുപുറത്താനത്ത്, ജിൻസി കുഴിമുള്ളിൽ എന്നിവർ നേതൃത്വം നൽകി.