മഞ്ചപ്പാലത്ത് മേയറുടെയും ഡെപ്യൂട്ടി മേയറുടെയും വാഹനം തടഞ്ഞ് വീട്ടമ്മമാരുടെ പ്രതിഷേധം
1565228
Friday, June 6, 2025 2:11 AM IST
കണ്ണൂര്‍: മഞ്ചപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചപറ്റിയെന്നാരോപിച്ച് പ്രദേശവാസികളായ വീട്ടമ്മമാരുടെ പ്രതിഷേധം. മേയര്‍ മുസ്ലിഹ് മഠത്തില്‍, ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര് എന്നിവരെ തടഞ്ഞുവച്ചാണ് പ്രതിഷേധിച്ചത്. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മരം നടാനാണ് മേയറും ഡെപ്യൂട്ടി മേയറും മഞ്ചപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റിലെത്തിയത്. പരിപാടി കഴിഞ്ഞ് തിരിച്ചുപോകുമ്പോഴാണ് പ്രദേശവാസികളായ സത്രീകള്‍ ഇവിടേക്ക് എത്തി മേയര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്.
പ്രദേശവാസികളായ സബീന, കോകില, ഗിരിജ, ഷഹര്ബാന്, ഭാര്‍ഗവി, റാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ മുന്നോട്ടെടുത്ത ഡെപ്യൂട്ടിമേയറുടെ കാർ കയറി വീട്ടമ്മയ്ക്ക് പരിക്കേറ്റു. പി.പി. സബീനയുടെ കാലിനാണ് പരിക്കേറ്റത്.സബീന ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മലിനജല ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് അഴുക്കുവെള്ളം പടന്നത്തോട്ടിലേക്ക് ഒഴുക്കി വിടുന്നതിനാല്‍ ഈ പ്രദേശത്ത് ദുര്‍ഗന്ധം കാരണം നില്ക്കാന് സാധിക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇവിടെയുള്ള കിണറുകളിലെ വെള്ളം മലിനമായി കറുത്ത നിറമായെന്നും ശുചിമുറിയില്‍ പോകാന്‍പോലും ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും വീട്ടമ്മമാർ പറഞ്ഞു. മഴക്കാലത്ത് പടന്നത്തോട് നിറഞ്ഞ് അഴുക്കുവെള്ളം സമീപത്തെ വീടുകളിലേക്ക് കയറിയിരുന്നു. നിര്‍ത്താതെ പെയ്ത മഴയില്‍ ഈ പ്രദേശത്ത് മൂന്ന് ദിവസത്തോളമാണ് വെള്ളം കെട്ടി നിന്നത്.
ചിലര്‍ വീടൊഴിഞ്ഞ് ബന്ധുവീടുകളിലേക്ക് താമസം മാറുകയും ചെയ്തു. പടന്നപ്പാലത്തെ മലിനജല തോടുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കാനാണ് മഞ്ചപ്പാലത്ത് മലിനജല ശുദ്ധീകരണ പ്ലാന്റ് നിര്‍മിച്ചത്. എന്നാല്‍, വെള്ളം ശുദ്ധീകരിക്കാതെ പൈപ്പിലൂടെ രാത്രി തോടിലേക്ക് ഒഴുക്കിവിട്ട് പ്രദേശവാസികള്‍ക്ക് കുടിവെള്ളം പോലും മുട്ടുന്ന സാഹചര്യമുണ്ടാക്കുകയാണ് കോര്പറേഷന് ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. രേഖാമൂലം കാരണം എഴുതി തരണമെന്ന ആവശ്യം അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.