ഒഡീഷയിൽ വൈദികർക്കു നേരെയുള്ള അക്രമം; കെഎൽസിഎ പ്രതിഷേധിച്ചു
1564693
Wednesday, June 4, 2025 2:10 AM IST
കണ്ണൂർ: വൈദികർക്കു നേരെ ഒഡീഷയിൽ നടന്ന ആക്രമണത്തിൽ കെഎൽസിഎ കണ്ണൂർ രൂപത സമിതി പ്രതിഷേധിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് ഇന്ത്യയിൽ ഉടനീളം നടത്തുന്നത്.
മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഭാരതത്തിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. കുറെ നാളുകളായി ഇത്തരക്കാർക്ക് മൗനാനുവാദം നല്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. മാസങ്ങൾക്ക് മുമ്പാണ് സമാനമായ സംഭവം മധ്യപ്രദേ ശിലും അരങ്ങേറിത്. ക്രൈസ്തവ മൂല്യങ്ങൾ എന്താണെന്ന് അറിയാത്തവരാണ് ഇത്തരത്തിലുള്ള കാടത്തരങ്ങൾ കാട്ടിക്കൂട്ടുന്നതെന്ന് കെഎൽസിഎ കണ്ണൂർ രൂപത സമിതി ചൂണ്ടിക്കാട്ടി.
സ്നേഹം, ക്ഷമ, സമാധാനം എന്നീ മൂല്യങ്ങൾ ക്രൈസ്തവ സഭ ഉയർത്തിപ്പിടിക്കുന്നുവെന്ന് കരുതി വിശ്വാസം വ്രണപ്പെടുത്താൻ നോക്കിയാൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നു കെഎൽസിഎ മുന്നറിയിപ്പു നല്കി. കെഎൽസിഎ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു.
ഫാ. മാർട്ടിൻ രായപ്പൻ, ആന്റണി നൊറോണ, ജോൺ ബാബു കോളയാട്, ശ്രീജൻ ഫ്രാൻസിസ്, കെ.എച്ച്. ജോൺ, ക്രിസ്റ്റഫർ കല്ലറക്കൽ, ഫ്രാൻസിസ് ജെ. അലക്സ്, റിക്സൺ ജോസഫ്, ലെസ്ലി ഫെർണാണ്ടസ്, എലിസബത്ത് കുന്നോത്ത്, പ്രീത, റീജ സ്റ്റീഫൻ, ആന്റോ തലശേരി, ബർണാർഡ് താവം എന്നിവർ പ്രസംഗിച്ചു.