കാലവർഷം ആരംഭിച്ചിട്ടും ബാരാപോളിൽ ഉത്പാദനം ആരംഭിച്ചില്ല
1564220
Monday, June 2, 2025 2:15 AM IST
ഇരിട്ടി: കാലവർഷം ആരംഭിച്ചിട്ടും ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ നിന്നു ഉത്പാ ദനം ആരംഭിക്കാത്തതിനാൽ പ്രതിദിനം പാഴാകുന്നത് 20 ലക്ഷം രൂപയുടെ വൈദ്യുതി. നിലയത്തിലേ ക്ക് വെള്ളം എത്തിക്കുന്ന കനാലിലെ ചോർച്ചയെ തുടർന്ന് പ്രദേശവാസികളുടെ എതിർപ്പ് ശക്തമായ തിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് ഉത്പാദനം നിർത്തിയത്.
കാലവർഷത്തേയും ബാരാപോൾ പുഴയിലെ നീരൊഴുക്കിനേയും ആശ്രയിച്ചാണ് ബാരാപോളിന്റെ പ്രവർത്തനം. എല്ലാവർഷവും ഉത്പാദന ലക്ഷ്യത്തെക്കാൾ കൂടുതൽ വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. വേനൽ കടുക്കുന്നതോടെ പുഴയിലെ നീരൊഴുക്ക് കുറയുകയും ഇവിടെ നിന്നുള്ള ഉത്പാദനം നിർത്തുകയുമാണ് പതിവ്.
പിന്നീടുള്ള മാസം മൂന്നു ജനറേറ്ററുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കി അടുത്ത സീസണിലേക്കുള്ള തയാറെടുപ്പുകൾ ആരംഭിക്കും. കേരള കർണാടക അതിർത്തിയിലൂടെ ഒഴുകുന്ന ബാരാപോൾ പുഴയിൽ നിന്നും വെള്ളം കനാൽ വഴി തിരിച്ചുവിട്ട് ഫോർവേ ടാങ്കിൽ എത്തിച്ച് അവിടെനിന്നും പൈപ്പു വഴി ജനറേറ്ററിൽ എത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം വെള്ളം വീണ്ടും ബാരാപോൾ പുഴയിലേക്ക് തന്നെ ഒഴുക്കിവിടും.
കനാലിലെ ചോർച്ച തിരിച്ചടി
പദ്ധതിയുടെ തുടക്കം മുതൽ നേരിടുന്ന വലിയ വെല്ലുവിളി കനാലിലെ ചോർച്ചയാണ്. കനാലിന്റെ താഴെ ഭാഗത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് ഇത് വലിയ ഭീഷണിയാണ്. വീടുകളിലും കിണറിലും എല്ലാം കനാലിലെ വെള്ളം എത്തും. ഇതേത്തുടർന്ന് ഇവിടെ താമസിക്കുന്നവർ പരാതിയും പ്രതിഷേധവുമായി രംഗത്തു വന്നതോടെ നിലയത്തിൽനിന്നുള്ള ഉത്പാദനം നിർത്തിവയ്ക്കേണ്ടി വന്നു. ചോർച്ചയെ തുടർന്ന് 2023 ജൂലൈയിൽ കുറ്റ്യാനിക്കൽ ബിനോയിയെയും കുടുംബത്തെയും മാറ്റി പാർപ്പിച്ചിരുന്നു.
പിന്നീട് ചോർച്ചയെക്കുറിച്ചും മണ്ണിനെക്കുറിച്ചും പഠിക്കാൻ വിദഗ്ധ സമിതികൾ എത്തി പഠന റിപ്പോർട്ടുകൾ സമർപ്പിച്ചു. പഠന സംഘങ്ങൾക്കായി ഏകദേശം രണ്ടു കോടി രൂപയിലധികം ചെലവഴിച്ചെങ്കിലും ചോർച്ചയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്താനായില്ല. ഒടുവിൽ സമീപവാസി റെന്നി പല്ലാട്ട് ചോർച്ച ഭീഷണി ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കിയതോടെ ഇന്നലെ മുതൽ പ്രതിമാസം 40,000 രൂപ നല്കി റെന്നിയെയും മാറ്റി താമസിപ്പിച്ചുകഴിഞ്ഞു.
സമാന ഭീഷണിയിലുള്ള മറ്റു രണ്ടു കുടുംബങ്ങളും ഇവിടെ ഉണ്ട്. ബിനോയിക്ക് നഷ്ടപരിഹാരമായി ഇതുവരെ 10,80,000 രൂപയാണ് ലഭിച്ചത്. റെന്നിയെ മാറ്റി താമസിപ്പിച്ചതോടെ നിലവിലെ സാഹചര്യത്തിൽ വെള്ളം കനാലിലൂടെ തിരിച്ചുവിട്ട് ഉത്പാദനം ആരംഭിക്കാൻ കഴിയും. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ബോർഡിന് നഷ്ടമായതാകട്ടെ കോടികളും.
സമിതി റിപ്പോർട്ട്
വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ടിൽ മൂന്ന് പരിഹാര മാർഗങ്ങളാണ് നിർദേശിച്ചിരിക്കുന്നത്.
(1) കനാലിൽ ചോർച്ച അനുഭവപ്പെടുന്ന 1.400 മീറ്റർ പുതുക്കിപ്പണിയുക (എസ്റ്റിമേറ്റ് 50 കോടി).
(2) ജിയോ മെംബറസ് ലൈനിംഗ് (ലീക്ക് പ്രൂഫിംഗ്, എസ്റ്റിമേറ്റ് ആറു കോടി ), (3) താത്കാലിക ചോർച്ച അടയ്ക്കൽ (ജിപ്സം എസ്റ്റിമേറ്റ് 10-15 ലക്ഷം ).
എന്നാൽ താത്കാലിക പ്രവൃത്തിക്കുള്ള നടപടികൾ പൂർത്തിയായി വരുമ്പോഴാണ് വേഗമെത്തിയ കാലവർഷം തിരിച്ചടിയായത്. കൂടാതെ ഭീഷണി നേരിടുന്ന നാലു കുടുംബങ്ങളുടെ വീടും സ്ഥലവും ഏറ്റെടുക്കാനുള്ള പ്രപ്പോസലും ബോർഡിന് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഡിസംബറിൽ ഉത്പാദനം നിർത്തുമ്പോൾ നിലയത്തിൽനിന്നുള്ള രണ്ടാമത്തെ ഏറ്റവും ഉയർന്ന 43. 98 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉത്പാദനം. 36 ദശലക്ഷം യൂണിറ്റ് ഉത്പാദനം ലക്ഷ്യമിടുന്ന പദ്ധതി 49.83 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് റിക്കാർഡ് നേട്ടം കൈവരിച്ചിരുന്നു.