കാനായിയില്‍ ഒഴുകിപ്പോയ കാര്‍ മൂന്നാം ദിവസം കണ്ടെത്തി
1564217
Monday, June 2, 2025 2:15 AM IST
പയ്യന്നൂര്‍: കഴിഞ്ഞ വെള്ളിയാഴ്ച കാനായി മുക്കൂട് പാലത്തിനു സമീപം ഒഴുക്കിൽപ്പെട്ട കാര്‍ കണ്ടെത്തി. 350 മീറ്റര്‍ അകലെ കണ്ടെത്തിയ കാര്‍ പയ്യന്നൂര്‍ അഗ്നിരക്ഷാ സേനയും പയ്യന്നൂരിലെ ഖലാസികളും നാട്ടുകാരും ചേര്‍ന്ന് ക്രെയിനിന്റെ സഹായത്തോടെ കരയില്‍ കയറ്റി.
വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ മുക്കൂട് പാലത്തിന് സമീപമായിരുന്നു അപകടം. ഒാട്ടത്തിനിടെ കാര്‍ വെള്ളത്തിൽമുങ്ങിയ റോഡിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശികളായ ഹാരിസ്, ഹുസൈന്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ കാറിന്റെ വാതിലുകള്‍ തുറന്ന് പുറത്തേക്ക് ചാടി.
ശക്തമായ ഒഴുക്കുണ്ടായിരുന്ന വെള്ളത്തിലേക്ക് ചാടിയ ഇവരെ സമീപ വാസിയായ പി. തമ്പാന്റെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഇവരെ രക്ഷിച്ച് സമീപത്തെ വീട്ടിലെത്തിക്കുകയായിരുന്നു. കാനായി തോട്ടംകടവില്‍ വിവാഹത്തിനെത്തിയ ഉടുമ്പുന്തല സ്വദേശികള്‍ രാത്രിയായതിനാല്‍ ഗൂഗിള്‍ മാപ്പ് നോക്കിയുള്ള മടക്കയാത്രയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മലവെള്ളപ്പാച്ചിലില്‍ റോഡില്‍നിന്നും തെന്നിപ്പോയത്.
കാറിന്വേണ്ടി ശനിയാഴ്ച തെരച്ചില്‍ നടത്തിയിട്ടും കണ്ടുകിട്ടിയിരുന്നില്ല. കാര്‍ യാത്രക്കാരുടെ രക്ഷകരിലൊരാളായ തമ്പാന് തോണിയുമായി നടത്തിയ തെരച്ചിലിലാണ് ഇന്നലെ കാര്‍ കണ്ടെത്തിയത്. കാര്‍ അപകടത്തില്പ്പട്ടതിന്റെ സമീപത്തെ വലിയ തോട് 350 മീറ്റര്‍ അകലെയുള്ള പുഴയില്‍ ചേരുന്നിടത്ത് മരക്കൊമ്പില്‍ തടഞ്ഞുനില്‍ക്കുന്ന നിലയിലായിരുന്നു കാര്‍. നാലുമണിക്കൂര്‍ നേരത്തെ കഠിനാധ്വാനത്തിലൂടെയാണ് കാര്‍ കരയില്‍ കയറ്റിയത്.