ആറളം പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാന; വീടിന്റെ അടുക്കള ഷെഡ് തകർത്തു
1564449
Tuesday, June 3, 2025 1:56 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാനയാക്രമണം. ബ്ലോക്ക് ഒൻപതിലെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന വീടിന്റെ അടുക്കള ഷെഡ് തകർത്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഗൃഹനാഥനും മകനും കാട്ടാനയുടെ പിടിയിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ഇന്നലെ പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം.
ബ്ലോക്ക് ഒൻപതിൽ വളയംചാലിലെ രാജൻ- ബിന്ദു ദമ്പതികളുടെ വീടിന്റെ അടുക്കള ഷെഡാണ് കാട്ടാന തകർത്തത്. വീടിന്റെ പിറകിലെ പ്ലാവിൽനിന്നു ചക്ക വീഴുന്ന ശബ്ദം കേട്ട് ഫാമിലെ സെക്യൂരിറ്റി ജീവനക്കാരൻ കൂടിയായ രാജനും മകനും പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാട്ടുകൊന്പനെ കണ്ടത്. കാട്ടാന ഇരുവർക്കും നേരെ പാഞ്ഞടുത്തെങ്കിലും ഇവർ അടുക്കള ഷെഡ് വഴി ഓടി വീട്ടിൽ കയറിയാണ് രക്ഷപ്പെട്ടത്.
പിന്തുടർന്നെത്തിയ കാട്ടാന അടുക്കള ഷെഡ് തകർത്ത ശേഷം അവിടെ നിലയുറപ്പിച്ചു. രാജനും മകനും വീട്ടിൽനിന്ന് പുറത്തേക്ക് പടക്കമെറിഞ്ഞ് പൊട്ടിച്ചാണ് ആനയെ തുരത്തിയത്. അപ്പോഴേക്കും വിവരമറിഞ്ഞ് ആർആർടി സംഘവും സ്ഥലത്തെത്തി. വീട്ടിൽ രാജന്റെ പേരക്കുട്ടികളടക്കം മൂന്നു കുട്ടികൾ ഉൾപ്പടെ എട്ടു പേരാണുള്ളത്. അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ ഉൾപ്പടെ എല്ലാം കാട്ടാന തകർത്തതായി ബിന്ദു പറഞ്ഞു.
നാലു മാസം, 11 വീടുകൾ
ബ്ലോക്ക് 13 ൽ വെള്ളി- ലീല ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം കാട്ടാന ആക്രമിക്കുന്ന പതിനൊന്നാമത്തെ വീടാണ് രാജന്റേത്. പുനരധിവാസ മേഖലയിൽ 350 ചതുര അടി വിസ്തീർണ്ണമുള്ള ചെറിയ വീടുകളിൽ പോലും അംഗസംഖ്യ ഏറെയുള്ള കുടുംബങ്ങളാണ് താമസിക്കുന്നത്. അടുക്കള ഉൾപ്പടെ കിടപ്പുമുറികളായി ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇത്തരം വീടുകളിൽ വീടിനോട് ഷീറ്റ് വലിച്ചു കെട്ടിയാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. പുറത്തുള്ള അടുക്കളയിൽ ഏതു സമയവും കാട്ടാനയുൾപ്പടെയുള്ള വന്യജീവികളുടെ ആക്രമണം പ്രതീക്ഷിച്ചേക്കാമെന്നതിനാൽ കടുത്ത ഭീതിയിലാണ് ഇവിടെ ആളുകൾ കഴിയുന്നത്.