ജൽജീവൻ പദ്ധതിയിലെ മെല്ലെപ്പോക്ക്; ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു
1565128
Thursday, June 5, 2025 7:49 AM IST
ഉളിക്കൽ: ജൽജീവൻ പദ്ധതി ഉദ്യോഗസ്ഥരേയും കരാറുകാരുടെ പ്രതിനിധികളേയും ഉളിക്കൽ പഞ്ചായത്ത് ഓഫീസിൽ ഭരണസമിതി അംഗങ്ങൾ തടഞ്ഞുവച്ചു. ഉളിക്കൽ പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളും പൊതുമരാമത്ത് റോഡുകളും ജൽജീവൻ മിഷൻ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വെട്ടിപ്പൊളിച്ചത് നേരെയാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തടഞ്ഞുവ യ്ക്കൽ.
റോഡുകൾ ഗതാഗത യോഗ്യമല്ലാത്ത ഗുരുതര സാഹചര്യം ചർച്ച ചെയ്യുന്നതിനായി ഉളിക്കൽ പഞ്ചാ യത്ത് ഓഫീസിൽ ചേർന്ന കേരള വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, മറ്റ് ഉദ്യോഗസ്ഥർ, കരാറുകാരുടെ പ്രതിനിധികൾ എന്നിവരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പങ്കെടുത്ത യോഗത്തിലായിരുന്നു പ്രതിഷേധം. പ്രശ്നപരിഹാരത്തിന് ഉറപ്പ് ലഭിച്ചാൽ മാത്രമേ പ്രതിനിധികളെ പോകാൻ അനുവദിക്കുകയുള്ളുവെന്ന നിലപാടിലായിരുന്നു പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ.
ഒന്നര വർഷമായി വെട്ടിപ്പിളിച്ച റോഡുകൾ കാലവർഷം കനത്തതോടെ ഗതാഗതയോഗ്യമല്ലാതായത് അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. അടിയന്തരമായി ഗതാഗതയോഗ്യമാക്കേണ്ട റോഡുകളുടെ ലിസ്റ്റ് പഞ്ചായത്ത് അംഗങ്ങൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് കൈമാറി. എന്നാൽ പ്രവർത്തികൾ എന്ന് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനിയർക്കോ കരാറുകാരുടെ പ്രതിനിധികൾക്കോ ഉറപ്പ് നൽകാൻ കഴിഞ്ഞില്ല. ജൂൺ മുപ്പതിനകം ഗുരുതരമായി തകർന്ന റോഡുകൾ അടിയന്തരമായി പുനർ നിർമിച്ചു നൽകാൻ നടപടി ഉണ്ടാകണമെന്ന് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ആവശ്യപ്പെട്ടു.
മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഉദ്യോഗസ്ഥരും കരാറുകാരുടെ പ്രതിനിധികളും പ്രസിഡന്റിന്റെ നിർദേശം അംഗീകരിച്ചു. ഉറപ്പു ലഭിച്ചതിന് ശേഷമാണ് ജനപ്രതിനിധികൾ ഇവരെ ഹാളിന് പുറത്ത് പോകാൻ അനുവദിച്ചത്. 30 നുള്ളിൽ റിപ്പയർ പ്രവർത്തികൾ പൂർത്തീകരിച്ചില്ലെങ്കിൽ പഞ്ചായത്തിനുള്ളിലെ ജല ജീവൻ മിഷന്റെ ഒരു പ്രവർത്തികൾ തടയുമെന്നും, വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നും പ്രസിഡന്റ് പി.സി. ഷാജി പറഞ്ഞു .