ആദിവാസിപെണ്‍കുട്ടിയുടെ കൊലപാതകം ; മൃതദേഹം കൊണ്ടുപോയ ജീപ്പ് കസ്റ്റഡിയിലെടുത്തു
1565226
Friday, June 6, 2025 2:11 AM IST
കാഞ്ഞങ്ങാട്: അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയെന്ന കേസില്‍ നിര്‍ണായക തെളിവുമായി ക്രൈംബ്രാഞ്ച്. ഡിവൈഎസ്പി മധുസൂദനന് നായരുടെ നേതൃത്വത്തില്‍ ഇന്നലെ ബന്തടുക്കയില്‍ നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാട്ട് നിന്നു പാണത്തൂരിലേക്ക് മൃതദേഹം കയറ്റിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ജീപ്പ് കണ്ടെത്തി.
കൊലപാതകം നടന്ന സമയത്ത് പ്രസ്തുത ജീപ്പ് അറസ്റ്റിലായ പാണത്തൂര്‍ ബാപ്പുങ്കയം സ്വദശി ബിജു പൗലോസിന്റെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് ജീപ്പ് ബന്തടുക്ക സ്വദേശിയുടെ കൈയില്‍ എത്തുകയായിരുന്നു.
ഇക്കഴിഞ്ഞ മേയ് 16നാണ് രേഷ്മ കൊലക്കേസില്‍ ബിജു പൗലോസിനെ അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്സില്‍നിന്നു രേഷ്മയുടെ മൃതദേഹം ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി പാണത്തൂര്‍ പുഴയില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയെന്നാണ് ബിജു മൊഴി നല്‍കിയിരുന്നത്. മൃതദേഹം കണ്ടെത്താന്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല.
2011 ജനുവരി 19ന് ആണ് മകളെ കാണുന്നില്ലെന്നു കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയത്.ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രേഷ്മ കൊല്ലപ്പെട്ടതായി കണ്ടെത്തിയതും തുടര്‍ന്ന് ബിജുവിനെ അറസ്റ്റു ചെയ്തതും.
പ്രജീഷ് മേയ് 31ന് സര്‍വീസില്‍നിന്നു പിരിഞ്ഞതോടെ എസ്പി കെ.കെ. മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. റിമാന്‍ഡില്‍ കഴിയുന്ന ബിജു പൗലോസിനെ നുണ പരിശോധന നടത്താന്‍ അനുമതി തേടിക്കൊണ്ട് ക്രൈംബ്രാഞ്ച് ജില്ലാ കോടതിയില്‍ നല്കിയ അപേക്ഷ കോടതി തള്ളി. പരിശോധനയ്ക്ക് ബിജു സമ്മതമല്ലെന്നു അറിയിച്ചതിനെ തുടര്‍ന്നാണിത്.