ആറളം ഫാം സ്കൂളിന് സമീപം കാട്ടാനക്കൂട്ടം
1564695
Wednesday, June 4, 2025 2:10 AM IST
ഇരിട്ടി: ആറളം ഫാം സ്കൂളിന് സമീപത്തെ പൊന്തക്കാടുകളിൽ കാട്ടാനകളെത്തിയത് ഭീതിയും ആശങ്കയും പരത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് 12 അംഗ സംഘത്തെ കാട്ടാനക്കൂട്ടത്തെ കണ്ടത്. ഇന്നലെ രാവിലെ നാല് ആനകൾ കൂടി സംഘത്തോടൊപ്പം ചേർന്നു. കാട്ടാനക്കൂട്ടം സ്കൂളിനടുത്ത് തന്പടിച്ചതോടെ വനപാലകർ എത്തി സുരക്ഷാ സംവിധാനം ഒരുക്കുകയായിരുന്നു. തുടർന്ന് വിവിധ സംഘങ്ങളായി വനപാലകർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനകളെ ഇവിടെ നിന്നും നീക്കുകയായിരുന്നു.
മേഖലയിലെ താമസക്കാർക്ക് മുന്നറിയിപ്പു നൽകാതെ ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താൻ ശ്രമിച്ചാലുള്ള അപകട സാധ്യത കണക്കിലെടുത്ത് തുരത്തൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ആനക്കൂട്ടത്തെ നിലവിൽ ഫാമിന്റെ അധീനതയിലുള്ള കൃഷിയിടങ്ങളോട് ചേർന്നുള്ള കാട്ടിലേക്കാണ് മാറ്റിയത്.
ആറളം ഫാമിംഗ് കോർപറേഷന്റെ അധീനതയിലുള്ള സ്ഥലത്തോട് ചേർന്നുള്ള സ്കൂളിന് ചുറ്റുമതിൽ ഉണ്ടെങ്കിലും കാട്ടാനക്കൂട്ടം വലിയ ഭീതിയാണ് സൃഷ്ടിച്ചത്. പുനർകൃഷിയുടെ ഭാഗമായി ഫാം സ്കൂളിന് സമീപത്തെ റബറും കശുമാവും ഉൾപ്പെടുന്ന തോട്ടം മുറിച്ചുമാറ്റിസ്ഥലം കാട് മൂടിയ നിലയിലാണ്. ഇവിടെയാണ് കാട്ടാനക്കൂട്ടം തന്പടിച്ചത്.
തിങ്കളാഴ്ച്ച പുരധിവാസ മേഖലയിലെ ഒന്പതാം ബ്ലോക്കിൽ വളയം ചാലിലെ രാജൻ-ബിന്ദു ദമ്പതികളുടെ വീടിന്റെ അടുക്കള ഷെഡ് കാട്ടാന തകർത്തിരുന്നു. ആനയുടെ പിടിയിൽ നിന്നും രാജനും മകനും തലനാരിഴയക്കായിരുന്നു രക്ഷപ്പെട്ടത്. രാജന്റെ വീട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ശോഭ എന്നിവർ സന്ദർശിച്ചു.
കാട്ടിലേക്ക് തുരത്തിയ ആനകൾ
ഫാമിൽ തിരിച്ചെത്തുന്നു
പലപ്പോഴായി ആറളം ഫാം മേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്തിയ ആനകൾ തിരിച്ചു വരുന്നതാണ് ആറളം ഫാം മേഖലയിലുള്ളവർ നേരിടുന്ന പ്രധാന പ്രശ്നം. നിലവിൽ ഫാം മേഖലയിൽ 50 ലധികം കാട്ടാനകളുണ്ടെന്നാണ് താമസക്കാരും ഫാം തൊഴിലാളികളും പറയുന്നത്.
വിവിധ ഘട്ടങ്ങളിലായി നേരത്തെ 50ൽ അധികം ആനകളെ കാട്ടിലേക്ക് തുരത്തിയെന്നാണ് വനംവകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. ആനമതിൽ നിർമാണം പാതിവഴിയിൽ നിലച്ചതും വനാതിർത്തിയിലെ സൗരോജ തൂക്കുവേലി തകർന്നതുമെല്ലാമാണ് തുരത്തിയ ആനകൾ തിരിച്ചെത്താൻ കാരണം. സ്കൂൾ തുറന്ന സാഹചര്യവും കാലസ്ഥയിൽ ഉണ്ടായ മാറ്റവും കാരണം എല്ലാവിധ സുരക്ഷാ സംവിധാനവും ഒരുക്കിയാൽ മാത്രമെ നിലവിൽ ഫാമിലുള്ള കാട്ടാനകളെ വനത്തിലേക്ക തുരത്തനാകു.
ജനവാസ മേഖലയിലും ഫാമിന്റെ കൃഷിയിടത്തിലുമായി ആനയ്ക്ക് ചക്ക ഉൾപ്പെടെ ഭക്ഷണ സാധങ്ങൾ ലഭിക്കുന്നതുമാണഅ ആനകൾ ഇവിടെ തന്നെ തന്പടിക്കാൻ കാരണം. കാട്ടാനകൾ കൃഷി നശിപ്പിച്ചത് മൂലം മാത്രമായി 91 കോടിയുടെ നഷ്ടപരിഹാരത്തുക ഫാമിന് ലഭിക്കാനുണ്ട്.