പരിസ്ഥിതി ദിനത്തിലും പരിസ്ഥിതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് ലക്ഷ്മണൻ കോടതിയിലെത്തും
1565148
Thursday, June 5, 2025 7:50 AM IST
കരുവഞ്ചാൽ: ലോക പരിസ്ഥിതി ദിനമായ ഇന്നും പരിസ്ഥിതി പ്രവർത്തകനായ ലക്ഷ്മണൻ പരിസ്ഥിതിക്കായുള്ള പോരാട്ടത്തിനായി കോടതിയിലെത്തും. വക്കീലിനെ വയ്ക്കാതെ തന്റെ കേസ് ലക്ഷ്മണൻ സ്വയമാണ് വാദിക്കുന്നത്.
കരുവഞ്ചാൽ പുഴയിലെ കാലായിമുക്കിലുള്ള നടുവിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള പുഴയുടെ പുറന്പോക്കിൽനിന്നു മരങ്ങൾ അനധികൃതമായി മുറിച്ചു നീക്കിയതിനെതിരെ നൽകിയ കേസുമായി ബന്ധപ്പെട്ടാണ് ലക്ഷ്ണന്റെ ഇന്നത്തെ കോടതിയാത്ര.
ഇവിടെനിന്ന് നേരത്തെ പത്തിലേറെ വൻമരങ്ങളുടെ ശാഖകൾ ചിലർ മുറിച്ചുകടത്തിയിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട പൗരാവകാശ പ്രവർത്തകർ ആലക്കോട് പോലീസിനും നടുവിൽ പഞ്ചായത്തധികൃതർക്കും പരാതി നൽകുകയും ശിഖരങ്ങൾ മുറിക്കുന്നത് തടയുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനു ശേഷവും മരം മുറിച്ചവർക്കെതിരെ പോലീസും പഞ്ചായത്തും നടപടികൾ സ്വീകരിച്ചില്ല. ഇതിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ ജസ്റ്റീസ് പി.എസ്. ഗോപിനാഥൻ മുന്പാകെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
കേസ് പരിഗണിച്ച ഓംബുഡ്സ്മാൻ പരാതിയിലെ ആരോപണങ്ങൾ സംബന്ധിച്ച് 645 / 2023 നന്പർ പ്രകാരം എഫ്ഐആർ ഫയൽ ചെയ്തിരുന്നു. തുടർന്ന് അന്വേഷണം നടത്തി ഇന്ത്യൻ ശിക്ഷാ നിയമം 427, 447 വകുപ്പു ചേർത്ത് കേസ് തളിപ്പറന്പ് ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. പലപ്പോഴായി മാറ്റിവച്ച കേസ് ഇന്നു പരിഗണിക്കുന്നുണ്ട്. ഇതിനാണ് ലക്ഷ്മണൻ കോടതിയിലെത്തുന്നത്.
ഇത്തരം കേസുകൾ പലപ്പോഴായി മാറ്റിവയ്ക്കുന്നതിനാലാണ് പലരും പരിസ്ഥിതി പ്രവർത്തനങ്ങളിൽനിന്നും മാറി നിൽക്കാൻ ഇടയാക്കുന്നതെന്നും നിരവധിതവണ കോടതിയിൽ കയറി ഇറങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയായിട്ടുണ്ടെന്നും ലക്ഷ്മണൻ പറഞ്ഞു.