ദിവ്യകാരുണ്യമേ... വിളക്കന്നൂർ
1563940
Sunday, June 1, 2025 2:06 AM IST
ഷെൽമോൻ പൈനാടത്ത്
വിളക്കന്നൂർ: വിളക്കന്നൂർ: ഇന്നലെ പുലർച്ചെ മുതൽ കനത്ത മഴയായിരുന്നു വിളക്കന്നൂരിലും പരിസരപ്രദേശങ്ങളിലും. എന്നാൽ, രാവിലെ പതിനൊന്നോടെ പെയ്തൊഴിഞ്ഞ മാനമായിരുന്നു കാണാൻ കഴിഞ്ഞത്.
സ്ഥലപരിമിതിമൂലം വിളക്കന്നൂരിന്റെ പരിസര പ്രദേശങ്ങളായ വായാട്ടുപറന്പ്, ചെന്പന്തൊട്ടി, ചെന്പേരി, ആലക്കോട് ഫൊറോനകളിൽ നിന്നുള്ള ആളുകളോട് മാത്രമാണ് ദിവ്യകാരുണ്യ അടയാള പ്രഖ്യാപനത്തിന് വരാൻ പറഞ്ഞത്. എന്നാൽ, തലശേരി അതിരൂപതയുടെ കീഴിലുള്ള കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പള്ളികളിൽ നിന്ന് വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ തിരുവോസ്തി പ്രതിഷ്ഠിക്കുന്നത് കാണുന്നതിനായി വിശ്വാസികൾ ഇന്നലെ രാവിലെ മുതൽ എത്തിത്തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒന്നോടെ വിളക്കന്നൂർ ടൗൺ വിശ്വാസസാഗരമായി.
ഉച്ചയ്ക്ക് 1.45 ന് ഒടുവള്ളിയിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലിയും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും എത്തിച്ചേർന്നു. സ്വീകരിക്കാൻ നൂറുകണക്കിന് വാഹനങ്ങളിൽ വിശ്വാസികളും ഒടുവള്ളിയിൽ എത്തി. ഒടുവള്ളി മുതൽ അലങ്കരിച്ച വെള്ള കാറുകളുടെയും മറ്റ് കാറുകളുടെയും അകമ്പടിയോടെയും തുറന്ന വാഹനങ്ങളിൽ മാലാഖമാരുടെ വേഷം അണിഞ്ഞ കുട്ടികളും ഉൾപ്പെടെയാണ് തിരുവോസ്തിയെ ആനയിച്ച് വിളക്കന്നൂരിലേക്ക് എത്തിയത്.
2.30ന് വിളക്കന്നൂർ ടൗണിൽ കുരിശുപള്ളിക്ക് സമീപം വിശ്വാസികളുടെ നേതൃത്വത്തിൽ തിരുവോസ്തിയെ വരവേറ്റു. ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലിയിൽ നിന്ന് തിരുവോസ്തി തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഏറ്റുവാങ്ങി പ്രത്യേകം സജ്ജമായ വേദിയിലേക്ക്. അവിടെ, അരുളിക്കയിൽ തിരുവോസ്തി പ്രതിഷ്ഠിക്കുകയും ചെയ്തു.
തുടർന്ന്, ദിവ്യകാരുണ്യം ദർശിക്കുവാൻ ആയിരക്കണക്കിനാളുകൾ ഒഴുകിയെത്തി. മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ ദിവ്യകാരുണ്യ അടയാള പ്രഖ്യാപന കർമങ്ങൾ പൂർത്തിയായി. വിളക്കന്നൂർ ക്രിസ്തുരാജ പള്ളി ഇനി ഭാരതത്തിലെ ദിവ്യകാരുണ്യ തീർഥാടന കേന്ദ്രമായി മാറിയെന്ന ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലിയുടെ വാക്കുകൾ കരഘോഷത്തോടെയാണ് വിശ്വാസികൾ വരവേറ്റത്.
ആയിരക്കണക്കിന് വിശ്വാസികളെയും നൂറുകണക്കിന് വാഹനങ്ങളും നിയന്ത്രിക്കാൻ യാതൊരുവിധ തടസങ്ങളും ഉണ്ടായില്ല. വിളക്കന്നൂർ ഇടവക വികാരി ഫാ.തോമസ് കീഴാരത്തിലിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് വോളന്റിയർമാരും പോലീസും ഗതാഗതം ക്രമീകരിക്കാൻ ഉണ്ടായിരുന്നു. ഇടവക കോ-ഓർഡിനേറ്റർ സണ്ണി പോത്തനാംതടത്തിൽ, ടോമി കണിവേലിൽ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസികൾക്ക് പള്ളിപരിസരത്തും പന്തലിലും ഇരിപ്പിട ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ചടങ്ങുകൾ കാണുവാൻ സംഘാടകസമിതി ചെയർമാനും പബ്ലിസിറ്റി കമ്മിറ്റിയുടെ ചുമതലക്കാരനുമായ ഫാ.ജോസഫ് ഓരത്തേലിന്റെ നേതൃത്വത്തിൽ എൽഇഡി സ്ക്രീനുകൾ സജ്ജമാക്കിയിരുന്നു.