പഴശി കനാലിന്റെ സംരക്ഷണ ഭിത്തിയും കോൺക്രീറ്റ് റോഡും തകർന്നു
1563448
Friday, May 30, 2025 1:34 AM IST
മട്ടന്നൂർ: 92 ലക്ഷം രൂപ ചിലവിൽ നിർമിച്ച പഴശി കനാലിന്റെ സംരക്ഷണ ഭിത്തിയും കോൺക്രീറ്റ് റോഡും തകർന്നു. മട്ടന്നൂർ കുഞ്ഞിപ്പള്ളി കനാൽ-കാര കനാൽ റോഡാണ് തകർന്നത്. തലശേരി റോഡിൽ നിന്ന് വിമാനത്താവള ഭാഗത്തേക്ക് പോകുന്ന റോഡിന്റെ അരിക് ഇടിഞ്ഞതിനെ തുടർന്നാണ് നവീകരണം നടത്തിയത്. 2022 ജൂലൈയിൽ കനാലിന്റെ എതിർവശത്തുള്ള ഓവുചാലിലൂടെ വെള്ളം കനാൽ ഭാഗത്തേക്ക് കുത്തിയൊഴുകിയതാണ് കനാൽഭിത്തിക്ക് ഭീഷണിയായത്. ഇതേ തുടർന്നാണ് കാര-തെളുപ്പ് ഭാഗങ്ങളിലേക്ക് പോകുന്ന റോഡ് തലശേരി റോഡിന് സമീപത്തായി ഇടിഞ്ഞ് താഴ്ന്നത്.
സ്കൂൾ ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ പോകുന്ന റോഡ് അപകടഭീഷണിയിലായതിനെ തുടർന്നു കനാലിനോട് ചേർന്ന് 60 മീറ്റർ നീളത്തിലുള്ള സുരക്ഷാഭിത്തിയും ചേർന്നു കോൺക്രീറ്റ് റോഡും നിർമിച്ചത്. 92 ലക്ഷം രൂപയാണ് പ്രവൃത്തിക്കായി അനുവദിച്ചിരുന്നത്. സരക്ഷണ ഭിത്തിയിൽ നെടുകെ വിള്ളൽ വിഴുകയും കോൺക്രീറ്റ് റോഡ് പൂർണമായും തകരുകയും ചെയ്തു. ഒരു മാസം മുമ്പാണ് പദ്ധതിയുടെ പ്രവൃത്തി പൂർത്തികരിച്ചത്.
നിർമാണത്തിലെ അപാകതയാണ് സംരക്ഷണ ഭിത്തിയും റോഡും തകർന്നതെന്നും വൻ അഴിമതിയാണ് ഇതിൽ നടന്നതെന്നും കോൺഗ്രസ് നേതാവ് കെ.വി. ജയചന്ദ്രൻ പറഞ്ഞു. യുഡിഎഫ് നേതാക്കളായ കെ.വി. ജയചന്ദ്രൻ, എ.കെ. രാജേഷ്, റഫീഖ് ബാവോട്ടുപാറ എന്നിവർ സന്ദർശിച്ചു.