ജില്ലയിലാകെ മണ്ണിടിച്ചിൽ, വെള്ളക്കെട്ട്
1563720
Saturday, May 31, 2025 1:28 AM IST
തളിപ്പറമ്പ് പുളിമ്പറമ്പ്
പട്ടുവം റോഡിൽ
മണ്ണിടിച്ചിൽ: ഗതാഗതം
നിരോധിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ്-പുളിമ്പറമ്പ്-പട്ടുവം റോഡിൽ ദേശീയപാത ബൈപ്പാസ് റോഡ് നിർമാണം നടക്കുന്ന ഭാഗത്ത് മണ്ണിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. താത്കാലിക പാതയുടെ ഒരു വശത്താണ് മണ്ണിടിച്ചൽ രൂക്ഷമായത്. ഈ മേഖലയിൽ അപകടാവസ്ഥ നിലനിൽക്കുന്നത് ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ഗതാഗതം വഴിതിരിച്ചു വിടാതെ ദേശീയപാത ബൈപ്പാസ് നിർമാണത്തിനായി ചിറവക്ക് പുളിമ്പറമ്പ് റോഡിൽ മഞ്ചക്കുഴി ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കൂടിയാണ് താത്കാലിക പാത നിർമിച്ചത്. കുപ്പത്തുനിന്ന് ആരംഭിക്കുന്ന ബൈപാസ് പുളിമ്പറമ്പിൽ വലിയ കുന്നിനെ രണ്ടായി മുറിച്ചാണ് കടന്നു പോകുന്നത്. താത്കാലികമായി ഒരുക്കിയ റോഡിന്റെ ഇരുഭാഗത്തും 20 മീറ്ററിലേറെ ആഴത്തിലാണ് കുഴിച്ചു മാറ്റിയത്. ബൈപ്പാസ് പ്രവൃത്തിക്കായി ഗതാഗതം ഏഴാംമൈൽ, കൂവോട്, കയ്യം, മാന്ധംകുണ്ട് എന്നിവിടങ്ങളിലൂടെ തിരിച്ച് വിടാനുള്ള നിർദേശത്തിനെതിരെ ബസ് തൊഴിലാളികൾ രംഗത്ത് വന്നതോടെയാണ് താതാകാലിക പാത നിർമിച്ച് ഇതിലൂടെ വാഹനങ്ങളെ കടത്തി വിട്ട് പഴയ റോഡിൽ പാലം പണി ആരംഭിച്ചത്.
മഴയിൽ പ്രവൃത്തി നടക്കുന്നതിന് സമീപത്ത് മണ്ണിടിഞ്ഞു തുടങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഒരുവശം വലിയ രീതിയിൽ ഇടിയുകയും ചെയ്തു. ഇതേ തുടർന്ന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ നിയന്ത്രണ വിധേയമായി നിലവിലുള്ള പാതവഴിയും തളിപ്പറമ്പിൽ നിന്നും പട്ടുവം ഭാഗത്തേക്കും തിരിച്ചുമുള്ള ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ ഏഴാംമൈലിൽ എത്തി കൂവോട്-കയ്യം വഴിയും മുറിയാത്തോടിൽ നിന്നും ചാലത്തൂർ-മംഗലശേരി-കുപ്പം വഴിയും കടന്നു പോകുന്ന രീതിയിലുമാണ് ക്രമീകരിച്ചിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ കനത്ത മഴയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതോടെയാണ് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചത്. പട്ടുവം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഏഴാംമൈൽ കൂവോട് കുപ്പം മംഗലശേരി വഴി പോകണമെന്ന് ആർഡിഒ ടി.വി രഞ്ജിത്ത് അറിയിച്ചു.
മലയോരത്ത്
നാശനഷ്ടങ്ങൾ
തുടരുന്നു
ചെറുപുഴ: കനത്ത മഴയിലും കാറ്റിലും മലയോരത്ത് നാശനഷ്ടം തുടരുന്നു. തിരുമേനി വില്ലേജിലെ കോറാളി മലയിൽ റിട്ട. എസ്ഐ പഴയങ്ങാടി സ്വദേശി സ്കറിയയുടെ തേക്കിൻ തോട്ടത്തിൽ വൻതോതിൽ മണ്ണിടിഞ്ഞു. ഇവിടുത്തെ ഏക താമസക്കാരനായ നട്ടിയിൽ പ്രസാദും ഭാര്യയും നോക്കിനിൽക്കെ ഇന്നലെ രാവിലെ 8.30 ഓടെയാണ് മണ്ണിടിഞ്ഞത്. തേക്കുമരങ്ങളും മണ്ണും ഉൾപ്പെടെ റോഡിലേക്കു പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു. പ്രസാദും കുടുംബവും ഒറ്റപ്പെട്ട നിലയിലാണ്. റോഡിൽ കൂടിയും മണ്ണും വെള്ളവും ഒഴുകി.
ഇതോടെ മതുവംപാടി പ്രദേശത്തെ താമസക്കാർ ഭീഷണിയിലായി. ഇന്നലെ രാവിലെ മുതൽ പെയ്ത മഴയിൽ കാര്യങ്കോട് പുഴയും തോടുകളും കരകവിഞ്ഞു. കാര്യങ്കോട് പുഴ കരകവിഞ്ഞതോടെ പുഴ തീരത്തെ കൃഷിയിടങ്ങളിൽ വെള്ളം കയറി. തിരുമേനി തോട് കരകവിഞ്ഞതോടെ മുളപ്ര പാലത്തിൽ വെള്ളം കയറി.
മടന്പം പുഴയിൽ
റഗുലേറ്ററിന്റെ
ഷട്ടർ ഉയർത്തി
മടമ്പം: നിർത്താതെ പെയ്യുന്ന മഴയിൽ മലയോരത്തെ പുഴകളും തോടുകളിലും ജല നിരപ്പ് ഉയരുന്നു. മടന്പം പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മടന്പം റഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തി. കാഞ്ഞിലേരി, ബാലങ്കരി, വയക്കര, മൈക്കിൾഗിരി ഭാഗത്തും താഴ്ന്ന ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ചെങ്ങളായി വയലിലും കോട്ടൂർ വയലിലും വെള്ളം ഉയർന്നു. പലയിടത്തും നേരിയ തോതിൽ മണ്ണിടിച്ചിലുമുണ്ടായി. ശ്രീകണ്ഠപുരം, ഓടത്തുപാലം, വെമ്പുവ, പൈസക്കരി ഭാഗത്തെ പുഴകളിൽ കുത്തൊഴുക്ക് ശക്തമാണ്. വണ്ണായികടവ്, കണ്ടകശേരി പാലത്തിനോട് ചേർന്നാണ് ജലനിരപ്പ് ഉള്ളത്. ഇരിക്കൂർ പുഴയിലും ഒഴുക്ക് ശക്തിപ്പെട്ടു.
മടമ്പം, കൈതപ്രം, പൊടിക്കളം, അലക്സ് നഗർ, സാൻജോസ് നഗർ എന്നിവിടങ്ങളിൽ വീശിയടിച്ച കാറ്റിൽ വ്യാപകമായി കൃഷി നശിച്ചു. മരകൊമ്പുകൾ പൊട്ടിവീണ് ശ്രീകണ്ഠപുരം നഗരസഭ, ഏരുവേശി, ഇരിക്കൂർ, ചെങ്ങളായി, പയ്യാവൂർ എന്നിവിടങ്ങളിൽ വീടുകൾ ഭാഗികമായി തകർന്നു.
കരിങ്കൽ കെട്ട്
തകർന്നു വീണു
രയറോം: ശക്തമായ മഴയിൽ വീടിനു പിന്നിലെ കരിങ്കൽകെട്ട് തകർന്നു വീണ് വീട് അപകട ഭീഷണിയിൽ. രയറോം പള്ളിപ്പടിയിലെ പുലിക്കോടൻ സജിയുടെ വീടാണ് അപകടാവസ്ഥയിലായത്. വീടിനോട് ചേർന്നുള്ള ഷെഡും തകർന്നു.
കൃഷിനാശമുണ്ടായ
പ്രദേശങ്ങൾ കൃഷി വകുപ്പ്
ഉദ്യോഗസ്ഥർ സന്ദർശിച്ചു
പെരിങ്ങോം: പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ഉണ്ടായ ചുഴലിക്കാറ്റിലും ശക്തമായ മഴയിലും വ്യാപക കൃഷി നാശം. നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ ജില്ലാ കൃഷി ഡപ്യൂട്ടി ഡയറക്ടർ വിഷ്ണു എസ്. നായർ, പെരിങ്ങോം കൃഷിഭവൻ കൃഷി ഓഫീസർ ടി.വി. തുഷാര തുടങ്ങിയവർ സന്ദർശിച്ചു. തെങ്ങ്, കവുങ്ങ്, റബർ, കശുമാവ് മുതലായ കാർഷിക വിളകൾ ശക്തമായ ചുഴലിക്കാറ്റിൽ വിവിധയിടങ്ങളിൽ പൂർണമായും നശിച്ചു.
കടുക്കാരം ഏണ്ടി പ്രദേശത്തെ കർഷകരായ എ.പി.വി. തങ്കമണി, രവീന്ദ്രൻ, വിജയൻ, അബ്ദുൾ ഖാദർ, എ.ടി.വി. മോഹനൻ, ഭാർഗവി, മറിയം തുടങ്ങിയവരുടെ റബർ കൃഷിക്കാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്. കടുക്കാരം, ഏണ്ടി ഭാഗത്തു മാത്രമായി 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണു വിലയിരുത്തൽ.