കാറ്റിലും മഴയിലും നൂറോളം കുലച്ച നേന്ത്രവാഴകൾ നിലംപൊത്തി
1563452
Friday, May 30, 2025 1:34 AM IST
ഇരിട്ടി: ചുഴലിക്കാറ്റും മഴയും തന്റെ അധ്വാനം ഫലം മുഴുവൻ നശിപ്പിച്ചതോടെ ഇത്തവണയും നഷ്ടം താങ്ങാനാവാതെ വാഴ കർഷകൻ ജോണി യോയാക്ക്. അദ്ദേഹത്തിന്റെ കുലച്ച 100 ഓളം നേന്ത്രവാഴകളാണ് നിലംപൊത്തിയത്. കഴിഞ്ഞ വർഷം 2000 ത്തോളം വാഴകൾ നശിച്ച് സർക്കാരിൽ നിന്നുള്ള നഷ്ടപരിഹാവും പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് വീണ്ടും നാശം ഉണ്ടായിരിക്കുന്നത്.
ഇരിട്ടി എടക്കാനും റോഡിൽ സ്വകാര്യ വ്യക്തിയുടെ പാട്ടത്തിനെടുത്ത സ്ഥലത്ത് നടത്തിയ കൃഷിയിടത്തിലാണ് കാറ്റ് നാശം വിതച്ചത്. കഴിഞ്ഞ വർഷത്തെ അനുഭവത്തിൽ ഇക്കുറി നേരത്തെ തന്നെ കാറ്റിനെ പ്രതിരോധിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. ഇതിനെയെല്ലാം തകർത്തുകൊണ്ടാണ് ഒരു പ്രദേശമാകെ കാറ്റ് ആഞ്ഞ് വീശിയത്.
വാഴകൾ നിലം പൊത്തുന്നത് കണ്ടതോടെ സ്വയം രക്ഷതേടി കൃഷിയിടത്തിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ജോണി പറഞ്ഞു.1500 ഓളം വാഴകളാണ് നട്ടത്. 15 മുതൽ 25 കിലോവരെ തൂക്കം വരുന്ന വാഴക്കൂലകളാണ് നഷ്ടപ്പെട്ടവയിൽ ഭൂരിഭാഗവും. പെരുംപറമ്പിൽ മറ്റൊരു സ്ഥലത്ത് പാട്ടത്തിനെടുത്ത് നട്ട വാഴകൃഷിയിൽ 250 ഓളം വാഴകൾ നേരത്തെ കാട്ടു പന്നി നശിപ്പിച്ചിരുന്നു.
കിട്ടാനുള്ളത് 2022
മുതലുള്ള നഷ്ടപരിഹാരം
2022 മുതൽ പ്രകൃതി ക്ഷോഭത്തിൽ ഉണ്ടായ കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം ജോണിക്ക് ലഭിക്കാനുണ്ട്. നഷ്ടം ഉണ്ടാകുമ്പോൾ കൃഷി വകുപ്പ് സംഘം സ്ഥലത്തെത്തി നഷ്ടപ്പെട്ട വിളകളുടെ കണക്കെടുത്ത് പോകും. പിന്നീട് പലതവണ കൃഷി ഓഫീസുകളിൽ കയറി ഇറങ്ങിയാലും നഷ്ടപരിഹാരം ലഭിക്കില്ല. ഫണ്ട് കിട്ടുന്ന മുറയ്ക്ക് നിങ്ങൾക്കുള്ള നഷ്ടപരിഹാരം അക്കൗണ്ടിൽ ലഭ്യമാക്കുമെന്ന കത്താണ് ജോണിക്ക് ലഭിക്കുന്നത്.
കഴിഞ്ഞ വർഷം മാത്രം അഞ്ചുലക്ഷത്തിൽ കൂടുതൽ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇൻഷ്വർ ചെയ്ത വാഴകൾക്കുള്ള നഷ്ടപരിഹാരം ഒരു വർഷത്തിനുള്ളിൽ ലഭിക്കുന്നുണ്ടെന്നും ജോണി പറഞ്ഞു. നൂറുരൂപയാണ് കുലച്ച വാഴയ്ക്ക് പ്രകൃതി ദുരിതാശ്വസ നിധിയിൽ നിന്നുള്ള നഷ്ടപരിഹാരം. തെങ്ങിന് കുലച്ചതിന് 700 ഉം കുലയ്ക്കാത്തതിന് 350 രൂപയാണ് നല്കുക. ഇതാണ് വർഷങ്ങളായി കുടിശികയാക്കുന്നത്.