കാർ ഇടിച്ച് തകർന്ന ട്രാഫിക് സിഗ്നൽതൂൺ കാൽനടയാത്രയ്ക്ക് തടസമാകുന്നു
1568386
Wednesday, June 18, 2025 9:33 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ ദിവസം കാർ ഇടിച്ചുതകർന്ന ട്രാഫിക് സിഗ്നൽ തൂൺ ദിവസങ്ങൾ കഴിഞ്ഞിട്ടും എടുത്തു മാറ്റിയില്ല. ദേശീയപാത 183ൽ പേട്ടക്കവലയിലെ നടപ്പാതയിലാണ് കാൽ നടയാത്രയ്ക്ക് തടസമായി തൂൺ കിടക്കുന്നത്.
കോട്ടയം ഭാഗത്തേക്കു പോകാനായി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലത്താണ് തൂൺ ദിവസങ്ങളായി ഒടിഞ്ഞ് കിടക്കുന്നത്. ഫുട്പാത്തിൽ കിടക്കുന്ന തൂൺ കാൽനടയാത്രക്കാർക്ക് മാർഗതടസം സൃഷ്ടിക്കുന്ന സ്ഥിതിയാണ് നിലവിൽ.
കൂടാതെ ബസുകളിലേക്കു കയറാനും ഇറങ്ങാനും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്പിലാണ് തൂൺ ഇട്ടിരിക്കുന്നത്. അതുകൊണ്ട് ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്കും ഒടിഞ്ഞുകിടക്കുന്ന തൂൺ മാർഗതടസമാവുകയാണ്. ഫുട്പാത്തിലൂടെ സഞ്ചരിക്കുന്നവർ തൂണിൽ തട്ടി താഴെ വീഴുന്ന സ്ഥിതിയുമുണ്ട്. തിങ്കളാഴ്ച ഇതുവഴിയെത്തിയ വയോധികൻ തൂണിന്റെ കമ്പിയിൽ കാൽ തട്ടി വീണിരുന്നു.
ദേശീയപാതയിലെ സീബ്രാക്രോസിന് സമീപത്താണ് തൂണ് ഒടിഞ്ഞു കിടക്കുന്നത്. സ്കൂൾ സമയത്ത് വിദ്യാർഥികളടക്കം ബസ് കാത്തുനിൽക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന സ്ഥലം കൂടിയാണ് ഇവിടം. ഒടിഞ്ഞ തുണിന്റെ ബാക്കിയുള്ള ഭാഗവും അപകടം സൃഷ്ടിക്കുന്ന രീതിയിലാണ് നിൽക്കുന്നത്. ഇതും നീക്കം ചെയ്യേണ്ടതുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുണ്ടക്കയം ഭാഗത്തുനിന്നെത്തിയ കാർ ഇടിച്ചുകയറി ട്രാഫിക് സിഗ്നൽ സംവിധാനത്തിന്റെ തൂണ് തകർത്തത്. വാഹനം ഇടിച്ചതിനെത്തുടർന്ന് സമീപത്തെ കടകൾക്കും നാശനഷ്ടമുണ്ടായിരുന്നു.