മത്സ്യബന്ധന നിരോധനം: മത്സ്യവില കുതിച്ചുയരുന്നു
1568398
Wednesday, June 18, 2025 9:55 PM IST
കാഞ്ഞിരപ്പള്ളി: മത്സ്യബന്ധന നിരോധനം നിലവിൽ വന്നതോടെ മത്സ്യവില കുതിച്ചുയരുന്നു. 200 രൂപയിൽ താഴെയുണ്ടായിരുന്ന അയലയുടെ വില 400 കടന്നു. മത്സ്യലഭ്യത കുറഞ്ഞതോടെയാണ് വിലയും കുതിച്ചുയരാൻ തുടങ്ങിയത്.
420 രൂപയാണ് ഇന്നലത്തെ അയലയുടെ വില. മഞ്ഞ വറ്റയുടെ വില 500 രൂപയിലെത്തി. ചെമ്മീനിന്റെയും കല്ലൻ വറ്റയുടെയും വില നാനൂറിന് മുകളിലാണ്. മീനിൽ കെട എന്നറിയപ്പെടുന്ന മങ്കടയുടെ വില 300 രൂപയാണ്. വിളക്കുട്ടിക്കു മാത്രമാണ് അല്പമെങ്കിലും വിലക്കുറവുണ്ടായിരുന്നത്, 220 രൂപ.
കേര, തള തുടങ്ങിയ വലിയ മത്സ്യങ്ങളൊന്നും പ്രാദേശികമായി വിപണിയിൽ ലഭിക്കുന്നില്ല. കടൽമത്സ്യങ്ങൾക്ക് വില ഉയർന്നതോടെ വളർത്തുമത്സ്യങ്ങൾക്കാണ് ഇപ്പോൾ ഡിമാന്റ്. വാള, പിരാന, സിലോപ്പിയ തുടങ്ങിയ വളർത്തു മത്സ്യങ്ങൾക്കെല്ലാം ആവശ്യക്കാരേറി. മുന്പുണ്ടായിരുന്നതിലും വില വർധന ഇവയ്ക്കും ഉണ്ടായിട്ടുണ്ട്.
തമിഴ്നാട്ടിൽനിന്നു നേരത്തേ തന്നെ മത്സ്യങ്ങളുടെ വരവ് നിലച്ചിരുന്നു. ഇതിനു പുറമേയാണ് സംസ്ഥാനത്ത് ട്രോളിംഗ് കൂടി എത്തിയത്. ഇതോടെ മത്സ്യലഭ്യത കുറഞ്ഞു. കടൽക്ഷോഭം മൂലം വള്ളക്കാരും കടലിൽ പോകാതായതോടെ മത്സ്യവരവു തന്നെ പേരിന് മാത്രമായി. ഉള്ളവയ്ക്കാകട്ടെ തീ പിടിച്ച വിലയും.
മത്സ്യലഭ്യത കുറഞ്ഞതോടെ ചെറുകിട കച്ചവടക്കാരെല്ലാം ഈ മേഖലയിൽനിന്നു പിൻവലിഞ്ഞു. ചെറുകടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. വീടുകൾ തോറും മത്സ്യമെത്തിച്ചിരുന്നവരും താത്കാലികമായി വില്പന നിർത്തിവച്ചിരിക്കുകയാണ്.