മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണം: സർക്കാർ അനുവദിച്ചത് 14 കോടി
1568413
Wednesday, June 18, 2025 10:19 PM IST
പാലാ: മുനിസിപ്പൽ സ്റ്റേഡിയം നവീകരണത്തിനായി രണ്ടു തവണയായി സർക്കാർ അനുവദിച്ചതു 14 കോടി രൂപ.
മാണി സി. കാപ്പൻ എംഎൽഎയുടെ ബജറ്റ് നിർദേശത്തിലും ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തില്‍ നഗരസഭാ ചെയര്മാന് മുഖ്യമന്ത്രിക്കു നിവേദനം നല്കിയപ്പോഴും ഏഴുകോടിരൂപ വീതം അനുവദിച്ചിരുന്നു. ബജറ്റ് നിര്ദേശങ്ങളില്പ്പെടുത്തി സ്റ്റേഡിയം നവീകരണത്തിനു പണം ആവശ്യപ്പെട്ടിരുന്നതനുസരിച്ചു സിന്തറ്റിക് ട്രാക്ക് നവീകരണത്തിനായി ബജറ്റില്‍ ഏഴു കോടി സർക്കാർ അനുവദിച്ചതിനെത്തുടർന്നു നടപടിക്രമങ്ങൾ ആരംഭിക്കാനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നതായി മാണി സി. കാപ്പൻ എംഎല്‍എ അറിയിച്ചു.
സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമാകുന്നുവെന്ന കായികപ്രേമികളുടെ പരാതിയെത്തുടര്‍ന്നാണ് ബജറ്റില്‍ മാണി സി. കാപ്പന് സ്റ്റേഡിയം നവീകരണത്തിനുള്ള നിര്‍ദേശം ഉള്‍പ്പെടുത്തിയത്. നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ നവകേരള സദസ് പാലായില്‍ എത്തുന്നത്. സിന്തറ്റിക് ട്രാക്ക് നവീകരണത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ നഗരസഭാ ചെയര്മാന് മുഖ്യമന്ത്രിക്കു നിവേദനം നല്കി. തുടര്‍ന്ന് ഏഴു കോടി രൂപ കൂടി സിന്തറ്റിക് ട്രാക്ക് നവീകരണത്തിനായി അനുവദിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
ബജറ്റില്‍ സിന്തറ്റിക് ട്രാക്കിനായി പണം അനുവദിച്ചിരിക്കുന്നതുകൊണ്ട് പുതിയതായി അനുവദിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്നു നിര്‍ദേശിക്കാന്‍ ജില്ലാ കളക്ടര്‍ മാണി സി. കാപ്പനോട് ആവശ്യപ്പെട്ടു. 6.75 കോടി രൂപ സ്റ്റേഡിയത്തില്‍ ഗാലറി പണിയാനും ബാക്കി 25 ലക്ഷം രാമപുരം പഞ്ചായത്തില്‍ ഒരു റോഡിനായും വിനിയോഗിക്കണമെന്നു മാണി സി. കാപ്പന് ജില്ലാ കളക്ടര്‍ക്കു കത്തു നല്കി.
തന്റെ നിര്‍ദേശമനുസരിച്ച് സിന്തറ്റിക് ട്രാക് നവീകരണത്തിനായി ബജറ്റില്‍ ഏഴു കോടി രൂപ അനുവദിച്ച സര്‍ക്കാരിനോടും തുടര്‍ന്ന് അനുവദിച്ച ഏഴു കോടി രൂപ ചെലവഴിക്കാന്‍ നിര്‍ദേശം സ്വീകരിച്ച മുഖ്യമന്ത്രിയോടും നന്ദിയുണ്ടെന്നും നാടിന്റെ വികസനത്തിനായി എല്ലാവരുമായി സഹകരിക്കാന്‍ തയാറാണെന്നും മാണി സി. കാപ്പന് പറഞ്ഞു.