അഭയകേന്ദ്രങ്ങൾക്കു കൈത്താങ്ങായി കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി കൂട്ടായ്മ
1568396
Wednesday, June 18, 2025 9:55 PM IST
കാഞ്ഞിരപ്പള്ളി: അഭയകേന്ദ്രങ്ങൾക്കു കൈത്താങ്ങായി കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി കൂട്ടായ്മ. സുമനസുകളുടെ സഹായത്തോടെ തുടര്‍ച്ചയായി അഞ്ചു വര്‍ഷമായി സൗജന്യ ഭക്ഷണം നല്‍കുകയാണ് ഈ കൂട്ടായ്മ. നിലവില്‍ മൂന്ന് അഭയകേന്ദ്രങ്ങളിലാണ് ഭക്ഷണമെത്തിച്ച് നല്‍കുന്നത്.
കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി വികാരിയായിരുന്ന ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴിയാണ് അഞ്ച് വര്‍ഷം മുന്‍പ് കാഞ്ഞിരപ്പള്ളി ബത്ലേഹം ആശ്രമത്തിലേക്ക് പൊതിച്ചോര്‍ നല്കി പദ്ധതിക്കു തുടക്കം കുറിച്ചത്. എല്ലാ വെള്ളിയാഴ്ചയും പലവീടുകളില്നിന്ന് പൊതിച്ചോര്‍ ശേഖരിച്ചാണ് അഭയകേന്ദ്രങ്ങൾക്ക് നല്‍കിയത്.
കോവിഡ് നിയന്ത്രണങ്ങളുണ്ടായതോടെ ഭക്ഷണവിതരണത്തില്‍ തടസമുണ്ടായി. വീടുകളില്‍ പൊതിച്ചോര്‍ ശേഖരിക്കുന്നതിന് പല പ്രതിസന്ധികളുണ്ടായതോടെ ടോമി പന്തലാനിക്കലിന്റെ നേതൃത്വത്തില്‍ ഭക്ഷണവിതരണം ഏറ്റെടുക്കുകയായിരുന്നു. വീട്ടില്‍ സ്വന്തമായി അടുക്കള നിര്‍മിച്ച് ഭക്ഷണം തയാറാക്കാന്‍ തുടങ്ങി. പള്ളിയില്‍നിന്നുള്ള സഹായവും സുമനസുകളുടെ സഹായവും ലഭിച്ചു.
അഞ്ചിലിപ്പ അഭയഭവന്, നല്ലയിടന് ആശ്രമം, കപ്പാട് ദേവമാത സെന്റര്‍ എന്നിവിടങ്ങളില്‍ ഭക്ഷണം നല്‍കുന്നുണ്ട്. കൊരട്ടിയിലെ ആശ്രമത്തിലേക്ക് അടുത്ത ദിവസം മുതല്‍ ഭക്ഷണം നല്‍കും. വികാരി ഫാ. മാത്യു പുതുമന, അസി. വികാരി ഫാ. ജോസഫ് ഇടിയാകുന്നേല്‍ സിഎംഐ, പഞ്ചായത്തംഗങ്ങളായ ബിജോജി തോമസ്, ആന്റണി ജോസഫ്, ഏലിയാമ്മ ജോസഫ് എന്നിവരാണ് നിലവില്‍ ഭക്ഷണവിതരണത്തിന് നേതൃത്വം നല്‍കുന്നത്. കൂവപ്പള്ളി പൗരസമിതിയും പദ്ധതിക്ക് സഹായവുമായി ഒപ്പമുണ്ട്.
പദ്ധതിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ യോഗത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. 20 ലക്ഷം രൂപ ചെലവായതില്‍ 13 ലക്ഷത്തോളം രൂപ സുമനസുകളുടെ സഹായത്തോടെ ലഭിച്ചു. യോഗത്തില്‍ ഫാ. മാത്യു പുതുമന അധ്യക്ഷത വഹിച്ചു. ടോമി ജോസഫ് പന്തലാനിക്കല്‍, പഞ്ചായത്തംഗങ്ങളായ ബിജോജി തോമസ്, ആന്റണി ജോസഫ്, ഏലിയാമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.