വായനയുടെ ലോകത്ത് സെബാസ്റ്റ്യൻ വലിയകാലാ
1568435
Wednesday, June 18, 2025 11:30 PM IST
രാജു കുടിലിൽ
ഏറ്റുമാനൂർ: സെബാസ്റ്റ്യൻ വലിയകാലാ അക്ഷരാർഥത്തിൽ വായനയുടെ ലോകത്താണ്. അദ്ദേഹത്തിന്റെ വായനയുടെ ലോകം ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറി മുതൽ ലണ്ടനിലെ പ്രശസ്തമായ ബ്രിട്ടീഷ് ലൈബ്രറിവരെ പരന്നുകിടക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 72 ലൈബ്രറികളിൽ അദ്ദേഹത്തിന് അംഗത്വമുണ്ട്.
ബ്രിട്ടീഷ് ലൈബ്രറിക്കു പുറമേ ഇംഗ്ലണ്ടിലെ സറേ ആൻഡ് സസക്സ് കൗണ്ടി കൗൺസിലിലെ റെഡ്ഹിൽ ഉൾപ്പെടെ 55 ലൈബ്രറികളിലും നോർത്തേൺ അയർലൻഡിലെ നൂറി പബ്ലിക് ലൈബ്രറിയിലും അദ്ദേഹം അംഗമാണ്. ബംഗളൂരു സെൻട്രൽ ലൈബ്രറി, തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി തുടങ്ങി ഇൻഡ്യയിലെ നിരവധി ലൈബ്രറികളിലും അദ്ദേഹം അംഗത്വമെടുത്തിട്ടുണ്ട്.
വിദേശ ലൈബ്രറികളിൽ വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെടുകയും സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്ത അനുഭവവുമുണ്ട്. ഇംഗ്ലണ്ടിലെ റെഡ്ഹിൽ ലൈബ്രറിയിൽ ബ്രിട്ടീഷ് നോവലിസ്റ്റ് റോഡ് റെയ്നോൾഡ്സിന്റെ ബ്ലാക്ക് റീഡ് ബേ എന്ന പുസ്തകത്തിന്റെ പ്രസാധനച്ചടങ്ങിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത് സംവാദത്തിൽ സംസാരിച്ചതും ക്രോയിഡോൺ ലൈബ്രറിയിൽ സെബാസ്റ്റ്യൻ ഫോക്സിന്റെ പുസ്തക പ്രസാധന ചടങ്ങിൽ സംബന്ധിച്ചതും മധുരിക്കുന്ന ഓർമകളാണ്.
ഇംഗ്ലണ്ടിലെ ആദ്യത്തെ ബുക്സ്റ്റാൾ ആയ ഹാച്ചാർഡ്സ് ഉൾപ്പെടെയുള്ള പ്രശസ്തമായ ബുക്സ്റ്റാളുകളും സെബാസ്റ്റ്യൻ വലിയകാലാ സന്ദർശിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലെ അതികായന്മാരെയും ലോകപ്രശസ്ത സംഗീതജ്ഞരെയുമൊക്കെ പരിചയപ്പെടാനായത് ഈ ലൈബ്രറികളിലൂടെയും ബുക്സ്റ്റാളുകളിലൂടെയുമാണെന്ന് അദ്ദേഹം പറയുന്നു.
ഷേക്സ്പിയറുടെ ജന്മസ്ഥലം, സ്കോട്ട്ലൻഡിലെ റൈറ്റേഴ്സ് മ്യൂസിയം, എഡിൻബ്ര യൂണിവേഴ്സിറ്റി ലൈബ്രറി ബാർ തുടങ്ങിയവയിലെ സന്ദർശനങ്ങളെല്ലാംതന്നെ അക്ഷരങ്ങളും വായനകളും പകരുന്ന കൗതുകം തേടിയുള്ളതായി.
അക്ഷരങ്ങളോടുള്ള അഭിനിവേശം തന്നിൽ നിറച്ചത് മാന്നാനം സെന്റ് ജോസഫ്സ് പ്രസിലെ ജീവനക്കാരനായിരുന്ന പിതാമഹൻ ആയിരുന്നെന്ന് സെബാസ്റ്റ്യൻ വലിയകാലാ ഓർമിക്കുന്നു. ആഫ്രിക്കയിലെ മിഷണറിമാരെക്കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകം അദ്ദേഹം കൈയിൽ വച്ചു കൊടുക്കുമ്പോൾ പ്രായം നാലു വയസ് മാത്രം. വളരുന്നതിനും ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനുമൊപ്പം ഈ പുസ്തകവും മറിച്ചുനോക്കിക്കൊണ്ടിരുന്നു. 10-ാം ക്ലാസിൽ എത്തിയപ്പോഴേക്കും ആ പുസ്തകം വായിച്ചു മനസിലാക്കാറായി.
10-ാം വയസിൽ ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയിൽ അംഗത്വമെടുത്ത് അക്ഷരങ്ങളുടെ ലോകത്തേക്ക് വലതുകാൽ വച്ചു. കെഇ കോളജിലെ ലൈബ്രറിയിൽ നിന്നാണ് ഗൗരവമായ വായന തുടങ്ങുന്നത്. കാഫ്കയെയും സാർത്രിനെയും കാമുവിനെയുമൊക്കെ പരിചയപ്പെടുന്നത് അവിടെനിന്നാണ്. സിഎംഎസ് കോളജിലെ കോളിൻസ് ലൈബ്രറിയും നിർണായക സ്വാധീനം ചെലുത്തി.
മഞ്ചേരിയിൽ അധ്യാപകനായി എത്തിയ സെബാസ്റ്റ്യൻ വലിയകാലാ തന്റെ വഴി അക്ഷര ലോകത്താണെന്ന് തിരിച്ചറിഞ്ഞു. ഇൻഡ്യൻ എക്സ്പ്രസിലും ദി ഹിന്ദുവിലും ലേഖകനായി. പിന്നീട് അവിടെ തന്നെ സ്റ്റുഡന്റ്സ് വോയ്സ്, മലപ്പുറം വോയ്സ് എന്നിങ്ങനെ രണ്ടു മാസികകളും വോയ്സ് ബുക്സ് പുസ്തക പ്രസാധന ശാലയും ആരംഭിച്ച് അക്ഷരലോകത്ത് നിലയുറപ്പിച്ചു. ദി ഹിന്ദുവിൽ ഇപ്പോഴും ലേഖനങ്ങൾ എഴുതുന്നു.
കോട്ടയം തെള്ളകം സ്വദേശിയായ സെബാസ്റ്റ്യൻ ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുമായി ബന്ധപ്പെട്ട് സാംസ്കാരിക പരിപാടികളിൽ സജീവമാണ്. ഭാര്യ അതിരമ്പുഴ പുല്ലുകാലാ കുടുംബാംഗം ജാൻസി സെബാസ്റ്റ്യൻ വോയ്സ് ബുക്സിന്റെ എഡിറ്ററാണ്.