കായല്‍ ടൂറിസത്തിനു മാന്ദ്യം; ഹൗസ് ബോട്ടുകള്‍ വിശ്രമത്തില്‍
1568433
Wednesday, June 18, 2025 11:30 PM IST
കുമരകം: കുമരകം വേമ്പനാട് കായലില്‍ ഹൗസ് ബോട്ടുകള്‍ 150 എണ്ണത്തോളമുണ്ടെങ്കിലും സഞ്ചാരികളുടെ കുറവ് ടൂറിസം മേഖലയെ മന്ദഗതിയിലാക്കി. കോവിഡ്, വെള്ളപ്പൊക്കം, പക്ഷിപ്പനി തുടങ്ങി ഓരോരോ കാരണങ്ങളാല്‍ വിദേശികളുടെയും സ്വദേശികളുടെയും വരവ് കുറയുകയാണ്.
വള്ളംകളിക്കാലം വരുമ്പോള്‍ വിദേശികള്‍ വന്നുതുടങ്ങുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം പ്രളയംമൂലം നെഹ്റു ട്രോഫി വള്ളംകളി മുന്നോട്ടു മാറ്റിവച്ചതോടെ വിദേശ സഞ്ചാരികള്‍ ബുക്കിംഗ് കാന്‍സല്‍ ചെയ്തിരുന്നു. പിന്നീട് വള്ളംകളി നടന്നപ്പോള്‍ വിദേശികള്‍ ആരുംതന്നെ വന്നതുമില്ല.
ഇക്കൊല്ലം അപ്രതീക്ഷിതമായി കോവിഡ് മടങ്ങിവന്നത് കായല്‍ ടൂറിസത്തിന് വലിയ തിരിച്ചടിയായി. കഴിഞ്ഞ ദിവസങ്ങളിലെ രണ്ടു പ്രളയവും വെള്ളക്കെട്ടും ടൂറിസ്റ്റുകളുടെ വരവിനെ സാരമായി ബാധിച്ചു. മുന്‍പ് ഹോട്ടലുകളും സ്റ്റേഹോമുകളും ബുക്ക് ചെയ്യുന്നവര്‍ ഹൗസ് ബോട്ടുകള്‍ക്കും ഓര്‍ഡര്‍ നല്‍കുക പതിവായിരുന്നു.
കടുത്ത ചൂട് വന്നതിനാല്‍ ഇക്കൊല്ലം വേനല്‍ അവധിക്കാലത്തും സഞ്ചാരികള്‍ വളരെ കുറച്ചാണ് എത്തിയത്. കുമരകത്ത് ഹൗസ് ബോട്ടുകളെ ആശ്രയിച്ച് ജീവിക്കുന്ന നാനൂറിലധികം പേരുണ്ട്. ഡ്രൈവറും പാചകക്കാരനും സഹായിയും ഉള്‍പ്പെടെ മൂന്നു പേരാണ് ഒരു ബോട്ടില്‍ ജോലിക്കാരായുണ്ടാകുക.
ഓട്ടം പോയാലും ഇല്ലെങ്കിലും ജീവനക്കാര്‍ക്ക് ഉടമ ശമ്പളം കൊടുക്കണം. ബോട്ട് ഓടാതെ കിടന്നാല്‍ ഉടമയ്ക്ക് ദിവസം 2500 - 3000 രൂപ ചെലവ് വരുന്നു. ഈ സാഹചര്യത്തില്‍ കരാര്‍ തൊഴിലാളികളെ ഓട്ടം ലഭിക്കുന്നതനുസരിച്ച് വിളിച്ചാണ് ബോട്ടുകള്‍ ഓടിക്കുക.
നിലവില്‍ രാവിലെ മുതല്‍ സര്‍വീസ് പ്രതീക്ഷിച്ച് കുമരകം, ചീപ്പുങ്കല്‍, കവണാറ്റിന്‍കര തുടങ്ങി വിവിധയിടങ്ങളില്‍ ഡ്രൈവര്‍മാരുടെ കാത്തിരിപ്പാണ്. ഓട്ടം ലഭിച്ചില്ലെങ്കിലും ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും ശുചീകരണത്തിനും വലിയ ചെലവുണ്ട്. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് ഏതാനും സംഘങ്ങള്‍ എത്താറുള്ളതെന്ന് കുമരകത്തെ ബോട്ട് ഉടമകള്‍ പറഞ്ഞു.
ഒരു മാസം കുറഞ്ഞത് 15 ദിവസമെങ്കിലും ഓട്ടം കിട്ടിയാല്‍ മാത്രമേ ബോട്ട് ഉടമയ്ക്കു പിടിച്ചുനില്ക്കാന് കഴിയൂ. ഇപ്പോള്‍ അഞ്ചു ദിവസം പോലും ലഭിക്കുന്നില്ലെന്ന് ഉടമകള്‍ പറയുന്നു. വിനോദസഞ്ചാരികള്‍ എത്തിയാല്‍ത്തന്നെ മണിക്കൂര്‍ അടിസ്ഥാനത്തില്‍ കായല്‍യാത്ര നടത്തുകയാണ്. രാത്രി ഹൗസ് ബോട്ടില്‍ താമസിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.