മുണ്ടാറിലും വടയാറിലും കൂടുതൽ വീടുകളില്‍ വെള്ളം കയറി
1568370
Wednesday, June 18, 2025 6:48 AM IST
മഴയ്ക്കും കിഴക്കന്‍ വെള്ളംവരവിനും ശക്തിയേറി
കടുത്തുരുത്തി: കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും ശക്തമായതോടെ മുണ്ടാറിലെ നൂറോളം വീടുകളില്‍ വെള്ളം കയറി. പല കുടുംബങ്ങളും ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും താമസം മാറ്റി. കെവി കനാലും കരിയാറും കളമ്പുകാട്-പുത്തന്‍തോട് തുടങ്ങി എല്ലാ പുഴകളും തോടുകളും നിറഞ്ഞൊഴുകുകയാണ്.
മുണ്ടാറിന്റെ മധ്യഭാഗത്തുകൂടെ കടന്നുപോകുന്ന കല്ലുപുര-വാക്കേത്തറ റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതോടെ ഗതാഗതം നിലച്ചു. വള്ളങ്ങളിലാണ് പുറംലോകവുമായി ബന്ധപ്പെടുന്നതെന്ന് പ്രദേശവാസിയായ സാനു പറഞ്ഞു. ഇന്നലെവരെ പല പാടശേഖരങ്ങളിലെയും മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചു വെള്ളം വറ്റിക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചിരുന്നു. ജലാശയങ്ങളിലെ ജലനിരപ്പ് വര്‍ധിച്ചു മടവീഴ്ചയുണ്ടാകുമെന്ന സ്ഥിതിവന്നതോടെ മോട്ടോറുകളുപയോഗിച്ചുള്ള വെള്ളം വറ്റിക്കല്‍ നിര്‍ത്തിവച്ചു.
ശക്തമായ പുറംബണ്ടില്ലാത്തതിനാല്‍ മടവീഴ്ചയുണ്ടായാല്‍ മുഴുവന്‍ പാടശേഖരങ്ങളും വെള്ളത്തില്‍ മുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകുമെന്നു കര്‍ഷകര്‍ പറയുന്നു. പാടശേഖരങ്ങളുടെ പുറംബണ്ടിലും ചിറകളിലുമാണ് ഇവിടത്തെ വീടുകളിലധികവും.
എഴുമാംകായലിലൂടെയും മൂവാറ്റുപാഴയാറിലൂടെയുമാണ് മുണ്ടാറിലേക്ക് കിഴക്കന്‍ വെള്ളം ഒഴുകിയെത്തുന്നത്. രണ്ടാഴ്ച മുമ്പുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 150ലധികം കുടുംബങ്ങള്‍ ഇവിടെനിന്നു താമസം മാറിയിരുന്നു.
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത് വടയാറിലെ താഴ്ന്ന പ്രദേശങ്ങളിൽ നൂറിലധികം വീടുകളിൽ വീണ്ടും വെള്ളം കയറി. കോരിക്കൽ,പഴമ്പെട്ടി, മനക്കച്ചിറ,പന്ത്രണ്ടിൽ, മുണ്ടോടിയിൽ, വട്ടക്കേരിൽ, കാളിവേലിൽ, കുന്നുതറക്കരി,എട്ടടി ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. കഴിഞ്ഞ മാസം കനത്ത മഴയിൽ പ്രദേശത്താകമാനം വീടുകളിൽ മുട്ടോളം പൊക്കത്തിൽ വെള്ളം കയറിയിരുന്നു.
അന്ന് പല കുടുംബങ്ങളും തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലേക്കുമായി താമസം മാറ്റിയിരുന്നു. വീടുകളിൽനിന്നും വെള്ളമിറങ്ങിയപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും ബന്ധുവീടുകളിൽനിന്നും തിരിച്ചെത്തി ജീവിതം കരുപ്പിടിപ്പിക്കാൻ തുടങ്ങി രണ്ടാഴ്ച തികയുംമുമ്പാണ് വീണ്ടും പെരുമഴയും വെള്ളപ്പൊക്കവും ഉണ്ടായത്. ഇതോടെ ദുരിതമൊഴിയാതെ താഴ്ന്ന പ്രദേശങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്.
വെള്ളം കയറിയ വീടുകളിൽനിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റാൻ അധികൃതർ തയാറാണെങ്കിലും വളർത്തുമൃഗങ്ങളെയും മറ്റും സംരക്ഷിക്കേണ്ടതുള്ളതിനാൽ പലരും ക്യാമ്പുകളിലേക്ക് മാറാൻ കൂട്ടാക്കുന്നില്ല. കനത്ത മഴ തുടരുന്നതിനാൽ കാർഷിക മേഖലയിലും നിർമാണ മേഖലയിലും തൊഴിലെടുക്കുന്നവർക്ക് തൊഴിലില്ല. തൊഴിലാളികളുടെ പണിമുടങ്ങിയതോട നിർധന കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലായി.
മഴ കനത്തതോടെ മൂവാറ്റുപുഴയാറിലും കൈവഴികളിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. മൂവാറ്റുപുഴയാറിലൂടെ കിഴക്കൻ വെള്ളം കുത്തിയൊലിച്ചെത്തിയാൽ പുഴ കരകവിഞ്ഞ് പ്രളയ സമാനമായ സാഹചര്യം ഉണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങൾ.