കല്പാത്തി രഥോത്സവം: ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ ജില്ലാ കളക്ടറുടെ നിർദേശം
1598107
Thursday, October 9, 2025 12:57 AM IST
പാലക്കാട്: നവംബര്‍ ഏഴുമുതല്‍ 17 വരെ നടക്കുന്ന കല്പാത്തി രഥോത്സവത്തിന് മുന്നോടിയായി ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നു.
രഥോത്സവത്തിനായി എത്തുന്ന ജനങ്ങളുടെ തിരക്ക് കുറക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനും, പ്ലാന്‍ തയാറാക്കി സമര്‍പ്പിക്കാനും പോലീസ് അധികൃതരോടു ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കൃത്യമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്ന കച്ചവടക്കാര്‍ക്ക് മാത്രമേ രഥോത്സവത്തില്‍ വില്പന സ്റ്റാളുകള്‍ക്ക് അനുമതി നല്‍കാവൂ എന്നും സ്റ്റാളുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരുമായി ചേര്‍ന്ന് പരിശോധന സംഘടിപ്പിക്കാനും മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
ആവശ്യമെങ്കില്‍ നിലവിലുള്ള ബയോ ടോയ്ലറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും, ബയോ ടോയ്ലറ്റുകള് സ്ഥാപിക്കാന്‍ തഹസില്‍ദാറുമായി ചേര്‍ന്ന് സ്ഥലം കണ്ടെത്തണമെന്നും പോലീസ് അധികൃതരോടാവശ്യപ്പെട്ടു. രഥപ്രയാണം നടക്കുന്ന നവംബര്‍ 14,15,16 തീയതികളില്‍ സമീപപ്രദേശങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാനും, മൂന്നുദിവസങ്ങളിലും തടസങ്ങളില്ലാതെ ശുദ്ധജലം വിതരണം ചെയ്യാനും ബന്ധപ്പെട്ട അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അടുത്തയാഴ്ച വനം വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് ജില്ലാ മാനേജ്മെന്റ് കൗണ്‍സില്‍ യോഗം സംഘടിപ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പാലക്കാട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ കെ.വി. വിശ്വനാഥന്, എല്‍.വി. ഗോപാലകൃഷ്ണന്, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ സുനില്‍ കുമാര്‍, തഹസില്‍ദാര്‍ മുഹമ്മദ് റാഫി, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.