വെള്ളപ്പാെക്കവും അപകടക്കുഴികളും; കണ്ണാടിച്ചാൽ റോഡിൽ ദുരിതയാത്ര
1568651
Thursday, June 19, 2025 6:58 AM IST
കുമരകം: ഒറ്റ മഴ പെയ്താൽ പോലും 400 മീറ്റർ ദൈർഘ്യമുള്ള കണ്ണാടിച്ചാൽ റോഡിൽ കൂടിയുള്ള യാത്ര ദുഷ്ക്കരമാകും. എട്ടു വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ കാലത്താണ് റോഡ് ടാർ ചെയ്തത്. പിന്നീട് ഈ റോഡിൽ ഒരു നിർമാണ പ്രവർത്തനവും നടന്നിട്ടില്ല.
റോഡേത് കുഴിയേത് എന്നറിയാതെ ഇരുചക്ര വാഹനങ്ങളും നീന്തിത്തുടിച്ച് യാത്ര ചെയ്യുന്നവരും കുഴിയിൽവീണ് അപകടത്തിൽപ്പെടുന്നത് നിത്യേനയാണ്. തിരുവാർപ്പ് വെളിയം പാറേക്കാട്, പടിഞ്ഞാറ്റു കാട്, കൊല്ലകരി ഇടവട്ടത്തിന്റെ കിഴക്കും തെക്കും പ്രദേശങ്ങളിലുള്ളവർ തുടങ്ങി നൂറു കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ.
ഈ റോഡിൽകൂടിയുള്ള വിദ്യാർഥികളുടെ യാത്രയാണ് ഏറ്റവും ദുഷ്ക്കരം. റോഡ് മക്കിട്ടുയർത്തി ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കണ്ണാടിച്ചാൽ റോഡ് സഞ്ചാരയോഗ്യമാക്കാൻ എംഎൽഎ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപാ മന്ത്രി വി.എൻ. വാസവൻ അനുവദിച്ചിട്ടുണ്ടെന്നും. മഴ മാറിയാൽ ഉടൻ നിർമാണം ആരംഭിക്കുമെന്നും വാർഡ് മെമ്പർ പി.എസ്. അനീഷ് പറഞ്ഞു.