കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിലെ ശൗചാലയം തുറന്നു പ്രവർത്തിപ്പിക്കണം
1568658
Thursday, June 19, 2025 7:15 AM IST
വൈക്കം: കോവിലകത്തുംകടവ് മത്സ്യ മാർക്കറ്റിലെ ശൗചാലയം നോക്കുകുത്തിയാവുന്നു. മൂന്നുലക്ഷത്തിലധികം രൂപ വിനിയോഗിച്ച് നിർമിച്ച ശൗചാലയം ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഉദ്ഘാടനം ചെയ്തത്. ശൗചാലയം ഉദ്ഘാടന വേളയിൽ എന്നും തുറന്ന് പ്രവർത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
എന്നാൽ കരാർ ഏറ്റെടുത്ത ആളുടെ അനാസ്ഥയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. കരാറുകരൻ ജോലിക്കു വച്ചിരിക്കുന്ന ജോലിക്കാർ ഇവിടെ കൃത്യമായി എത്തുന്നില്ല. ആഴ്ചയിൽ മിക്കദിവസങ്ങളിലും ശൗചാലയം അടഞ്ഞുകിടക്കുകയാണ്. തൊടുപുഴ,ആലപ്പുഴ എന്നിവിടങ്ങളിൽനിന്ന് പുലർച്ചെ ഒന്നുമുതൽ മത്സ്യങ്ങളുമായി നിരവധി വാഹനങ്ങളാണ് മത്സ്യ മാർക്കറ്റിലേക്ക് എത്തുന്നത്.
ഇവരെല്ലാം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുവാൻ ഈ ശൗചാലയത്തെയാണ് ആശ്രയിച്ചിരുന്നത്. മാർക്കറ്റിലെത്തുന്ന സ്ത്രീകൾക്ക് ശൗചാലയം അടഞ്ഞുകിടക്കുന്നതിനാൽ സമീപത്തെ വീടുകളിൽ പോകേണ്ടിവരുന്നു. ശൗചാലയം കൃത്യമായി തുറന്നു പ്രവർത്തിക്കുന്നതിന് നഗരസഭാധികൃതർ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.