ക്രിസ്തുജ്യോതി സ്കൂള്‍-വക്കച്ചന്‍പടി : റോഡ് കുത്തിപ്പൊളിക്കുന്നതിൽ പ്രതിഷേധം
1568661
Thursday, June 19, 2025 7:15 AM IST
ചങ്ങനാശേരി: മൂന്ന ു മാസം മുമ്പ് 11.50 ലക്ഷം രൂപ മുടക്കി കോണ്‍ക്രീറ്റ് ചെയ്ത വാഴപ്പള്ളി പഞ്ചായത്തിലെ ക്രിസ്തുജ്യോതി സ്കൂള്‍-വക്കച്ചന്‍പടി റോഡ് ജല്‍ജീവന്‍ പദ്ധതിയുടെ കൂറ്റന്‍ പൈപ്പ് സ്ഥാപിക്കാന്‍ പൊളിക്കുന്നതിനെതിരേ പരാതിയുമായി നാട്ടുകാര്‍. ഇതുസംബന്ധിച്ച പരാതികളുമായി അധികാരികളെ സമീപിക്കാനും സമരങ്ങള്‍ സംഘടിപ്പിക്കാനുമാണ് നാട്ടുകാര്‍ സംഘടിക്കുന്നത്.
അറുനൂറ് മീറ്റര്‍ ദൂരംവരുന്ന ഈ റോഡ് വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പും കെഎസ്ഇബിയുടെ ഭൂഗര്‍ഭ ലൈനും റോഡില്‍ സ്ഥാപിച്ചതിനെത്തുടര്‍ന്ന് റോഡ് പൂര്‍ണമായും തകര്‍ന്നിരുന്നു.
2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ എംഎല്‍എ, എംപി, പഞ്ചായത്തു വിഹിതം എന്നീ ഇനങ്ങളില്‍ ലഭിച്ച മുപ്പതുലക്ഷത്തോളം രൂപ മുടക്കിയാണ് റോഡ് നന്നാക്കിയത്. എന്നിട്ടും റോഡ് പൂര്ത്തിയാകാഞ്ഞതിനെ തുടര്‍ന്നാണ് 11.50ലക്ഷം രൂപമുടക്കി പഞ്ചായത്ത് മൂന്നുമാസംമുമ്പ് ഈ റോഡ് കോണ്‍ക്രീറ്റിംഗ് നടത്തിയത്. ഈ റോഡിലാണ് ഇപ്പോൾ വാട്ടര്‍ അഥാറിറ്റി 400 എംഎം ഡിഐ പൈപ്പ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈ റോഡ് പൊളിച്ച് പൈപ്പ് സ്ഥാപിച്ചാല്‍ റോഡ് പൂര്‍ണമായും തകരുമെന്നും പൂര്വസ്ഥിതിയിലെത്തിക്കാതെ വന്നാല്‍ ദുരിതം വര്‍ധിക്കുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്നര മീറ്റര്‍ മാത്രം വീതിയുള്ള ഈ റോഡില്‍ 11 കെവി ഭൂഗര്‍ഭ കേബിളും വാട്ടര്‍ അഥോറിറ്റിയുടെ കേബിളും കടന്നുപോകുന്നുണ്ട്. പുതിയ പൈപ്പിടാന്‍ ജെസിബി ഉപയോഗിച്ച് റോഡ് കുഴിക്കുമ്പോള്‍ റോഡ് തകരുന്നതുമാത്രമല്ല നിലവിലുള്ള ജലവിതരണ പൈപ്പിനും ഭൂഗര്‍ഭ വൈദ്യുതി കേബിളിനും കേടുപാടുണ്ടാകുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നുണ്ട്. റോഡ് പൂര്‍വസ്ഥിതിയില്‍ എത്തിക്കാതെ വന്നാല്‍ വീണ്ടും ദുരിതം വര്‍ധിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
നിര്‍മാണത്തിലിരിക്കുന്ന മോര്‍ക്കുളങ്ങര പ്ലാന്റില്‍നിന്നു വാഴപ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം എത്തിക്കുന്നതിനാണ് ആനന്ദാശ്രമം, ചെത്തിപ്പുഴക്കടവ്, മുന്തിരിക്കവല ജംഗ്ഷന് വഴി ക്രിസ്തുജ്യോതി സ്കൂളിനു മുമ്പിലൂടെ കടന്ന് ക്രിസ്തുജ്യോതി കോളജിന്റെ പിന്നിലൂടെയുള്ള റോഡിലൂടെ വക്കച്ചന് പടിയിലേക്ക് 400എംഎം പൈപ്പ് സ്ഥാപിക്കുന്നതെന്നാണ് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വക്കച്ചന്പടിവരെ പൈപ്പ് സ്ഥാപനം നിര്‍ത്തി വയ്ക്കുന്നതില്‍ സംശയമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
റോഡ് പൊളിക്കരുതെന്ന് നിവേദനം
കൂറ്റന്‍ പൈപ്പ് സ്ഥാപിക്കുന്നതിനായി ക്രിസ്തുജ്യോതി-വക്കച്ചന്‍പടി റോഡ് പൊളിക്കരുതെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ചേര്‍ന്ന് ഒപ്പിട്ട നിവേദനം മാസങ്ങള്‍ക്കുമുമ്പ് പഞ്ചായത്ത് സെക്രട്ടറിക്കു സമര്‍പ്പിച്ചിരുന്നു. അറുപതിലേറെ കുടുംബങ്ങള്‍ ഗതാഗതത്തിനായി ആശ്രയിക്കുന്ന റോഡാണിത്.
ചെത്തിപ്പുഴ പള്ളി, കൂനന്താനം ചാപ്പല്‍, ക്രിസ്തുജ്യോതി ഗ്രൂപ്പ് സ്ഥാപനങ്ങള്‍, മേഴ്സി ഹോം, വടക്കേക്കര ഗവ.സ്കൂള്‍, ചെത്തിപ്പുഴ ആശുപത്രി, വാഴപ്പള്ളി പഞ്ചായത്ത് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും കുരിശുംമൂട്-വടക്കേക്കര, കുരിശുംമൂട്- കോട്ടയം റോഡിലേക്കും എളുപ്പത്തില്‍ പ്രവേശിക്കാവുന്ന റോഡുമാണിത്.
പൈപ്പ്ലൈന് അനുയോജ്യമായ ലെയ്നില്‍ മാറ്റി സ്ഥാപിക്കണമെന്നും നാട്ടുകാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ജോബ് മൈക്കിള്‍ എംഎല്‍എ, വാട്ടര്‍ അഥോറിറ്റി അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിരുന്നു.
പൈപ്പ് ലൈന്‍ റോഡ് തകര്‍ക്കും
ലക്ഷക്കണക്കിനു രൂപമുടക്കി പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്ത റോഡ് കൂറ്റന്‍ പൈപ്പ് സ്ഥാപിക്കാന്‍ കുഴിക്കുന്നതിലൂടെ തകരും. റോഡ് കുഴിക്കാനുള്ള നീക്കത്തിനെതിരേ പഞ്ചായത്ത് കമ്മിറ്റി, വാട്ടര്‍ അഥാറിറ്റി, എംഎല്‍എ എന്നിവര്‍ക്കും നേരത്തേ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ റോഡ് പൊളിക്കാന്‍ പാടില്ലെന്ന് ഭരണസമിതി ഒന്നടങ്കം തീരുമാനിച്ചിരുന്നു. ഈ റോഡിലൂടെ പൈപ്പ് സ്ഥാപിക്കില്ലെന്ന് വാട്ടര്‍ അഥാറിറ്റി അധികൃതരും പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും പൈപ്പ് സ്ഥാപിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.
പഞ്ചായത്ത് അസി. എന്‍ജിനിയര്‍ ഇന്നലെ സ്ഥലപരിശോധന നടത്തിയിരുന്നു. റോഡ് പൊളിച്ചാല്‍ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ 35 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്ന് എന്‍ജിനിയര്‍ അറിയിച്ചിട്ടുണ്ട്. ഇത്രയും തുക ഈ റോഡിനായി ഇനി നല്കാന് പഞ്ചായത്തിനാകില്ല.
റോഡ് കുഴിച്ചാല്‍ പൈപ്പ് സ്ഥാപിച്ചശേഷം സമയബന്ധിതമായി പൂര്‍വസ്ഥിതിയില്‍ എത്തിക്കാമെന്ന് വാട്ടര്‍ അഥോറിറ്റി ഗ്രാമപഞ്ചായത്ത് അധികൃതരുമായി രേഖാമൂലം ധാരണയുണ്ടാക്കിയാല്‍ പൈപ്പ് സ്ഥാപിക്കുന്നതിന് തടസമില്ല.
ലാലിമ്മ ടോമി കാലായില്‍
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ചെയര്‍പേഴ്സണ്‍,
വാഴപ്പള്ളി പഞ്ചായത്ത്