നീണ്ടപാറയിൽ കാട്ടാനശല്യം രൂക്ഷം ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ച് നാട്ടുകാർ
1569050
Saturday, June 21, 2025 3:56 AM IST
കോതമംഗലം: നീണ്ടപാറയിൽ കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്നു നാട്ടുകാർ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി നീണ്ടപാറ പള്ളിപ്പടി, ഡബിൾ കുരിശ് ഭാഗത്ത് ആനകൾ വ്യാപക നാശമാണ് ഉണ്ടാക്കിയത്. വ്യാഴാഴ്ച രാത്രി ഇറങ്ങിയ ആന ഇന്നലെ രാവിലെ ഇടുക്കി റോഡ് വഴിയാണു പോയത്. ഇതുവഴി പോയ ജയിംസ് കോയിക്കക്കുടി, മേരി പൊട്ടനാനിയിൽ എന്നിവർ തലനാരിഴയ്ക്കാണ് ആനയിൽ നിന്നു രക്ഷപ്പെട്ടത്.
ഏക്കർ കണക്കിന് ഭൂമി യിലെ മുഴുവൻ കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. ഇന്ന് വെളുപ്പിന് പാലുമായി പോയ ഒരു വീട്ടമ്മ കാട്ടാനയുടെ മുമ്പിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആനകളെ തുരത്താൻ ആർആർടിയെ നിയോഗിക്കുമെന്നും ജനകീയ കമ്മിറ്റി ചേരാമെന്നും ഉറപ്പു ലഭിച്ചതോടെയാണു നാട്ടുകാർ സമരം അവസാനിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, സൈജന്റ് ചാക്കോ, പഞ്ചായത്ത് അംഗം സന്ധ്യ ജെയ്സൺ, ഫാ. ബേസിൽ ജേക്കബ് പ്ലാലിൽ, ജയ്മോൻ ജോസ്, ഫ്രാങ്കോ ജയിംസ് ജോസഫ്, ജെയ്സൺ മാത്യു, ബേസിൽ കുന്നപ്പിള്ളിൽ, മാർട്ടിൻ ചിറയ്ക്കൽ, തോമസ് പറങ്കിമാലിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.