ഓഞ്ഞിത്തോട് റീസർവേ : തർക്കസ്ഥലത്ത് പോലീസ് സംരക്ഷണയിൽ അതിർത്തിക്കല്ല് സ്ഥാപിച്ചു
1568804
Friday, June 20, 2025 3:58 AM IST
ആലുവ: ഓഞ്ഞിതോട് റീ സർവേയുടെ ഭാഗമായി തർക്ക പ്രദേശമായ എലൂക്കര ഇലഞ്ഞിച്ചുവടിൽ സർവേക്കല്ല് റവന്യൂ വകുപ്പ് സ്ഥാപിച്ചു. പോലീസിന്റെ സാന്നിധ്യത്തിൽ സർവേ കല്ലിടൽ പുന:രാരംഭിച്ചെങ്കിലും ദ്യശ്യങ്ങൾ പകർത്തുന്നവരെ തടഞ്ഞതായും പരാതിയുണ്ട്.
ഇതോടെ രണ്ട് വർഷമായി സ്തംഭിച്ചിരുന്ന സർവേ കല്ലിടൽ പ്രവർത്തികൾക്കാണ് പരിഹാരമായത്. 2022 മുതൽ നടന്ന സർവേയിൽ 12 കിലോമീറ്റർ ദൂരത്തിൽ പുഴ ഭാഗം കൈയേറ്റം കണ്ടെത്തി കുറ്റികൾ സ്ഥാപിച്ചുവെങ്കിലും എതാനും കൈയേറ്റക്കാർ അത് പിഴുതു മാറ്റുകയായിരുന്നു.
തോടിന്റെ ആരംഭഭാഗം കല്ലിടാൻ ചെന്ന അധികൃതരെ കൈയേറ്റക്കാർ തടയുകയും പ്രവേശന മാർഗം താഴിട്ടു പൂട്ടുകയും ചെയ്തിരുന്നു. തുടർന്നാണ് രണ്ട് വർഷം വൈകിയാണെങ്കിലും അതിർത്തി നിർണയത്തിനായി കോൺക്രീറ്റ് കല്ല് സ്ഥാപിക്കാൻ തീരുമാനിച്ചത്. എതിർപ്പുകൾ മറികടന്നാണ് കല്ല് സ്ഥാപിച്ചത്. ഈ സമയത്ത് ഫോട്ടോഗ്രാഫറുടെ കാമറ പ്രതിഷേധക്കാർ തട്ടിക്കളഞ്ഞതായാണ് പരാതി.
പെരിയാറിൽ നിന്നുള്ള നീരൊഴുക്ക് ഓഞ്ഞിത്തോടിലേക്ക് വർധിപ്പിക്കുന്നതിന് ഓഞ്ഞിത്തോട് സംരക്ഷണ സമിതിയാണ് ഹൈക്കോടതിയെ ആദ്യം സമീപിച്ചത്. തുടർന്ന് 2022 മുതൽ സർവ്വെ നടന്നെങ്കിലും അതിർത്തി കല്ലിടുന്നതിൽ നിരവധി തടസങ്ങൾ ഉണ്ടായി. സർവേക്കുറ്റികൾ സ്ഥാപിച്ച സ്ഥലങ്ങളിൽ എടുത്ത് കളയുന്നതായും പരാതി ഉയർന്നിരുന്നു.
ആകെ 587 കല്ലുകളാണ് ഓഞ്ഞിത്തോട് പ്രദേശം തിരിച്ചുപിടിക്കാതായി സ്ഥാപിക്കേണ്ടത്. ഇനി 200 ഓളം സർവ്വെക്കല്ലുകളാണ് പൂർത്തീകരിക്കേണ്ടത്.
ആലങ്ങാട്, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തുകളിലായി കടന്നു പോകുന്ന ഓഞ്ഞിത്തോടിലെ ബാക്കി ഭാഗത്ത് കൂടി കല്ലിടൽ പൂർത്തിയായാൽ തോട് ആഴം കൂട്ടി വീതി കൂട്ടുവാൻ വേണ്ട നടപടികൾക്കായി സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പി. രാജീവിനോട് അഭ്യർഥിക്കുമെന്ന് ഓഞ്ഞിത്തോട് സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.