ആതിര ജ്വല്ലറി തട്ടിപ്പ്: പണം തിരികെക്കിട്ടാൻ നിക്ഷേപകര്‍ പ്രക്ഷോഭത്തിന്
1568833
Friday, June 20, 2025 4:52 AM IST
കൊച്ചി: ഹൈക്കോടതി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ആതിര ഗോള്‍ഡ് ആന്‍ഡ് സില്‍ക്സ് എന്ന സ്ഥാപനം വിവിധ സ്വര്‍ണ സമ്പാദ്യ പദ്ധതികളുടെ മറവില്‍ കോടികൾ തട്ടിയ സംഭവത്തില്‍ പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ പ്രക്ഷോഭത്തിലേക്ക്. ഇതിനു മുന്നോടിയായി പണം നഷ്ടപ്പെട്ടവര്‍ ചേര്‍ന്ന് ഇന്ന് കളക്ടര്‍ക്ക് പരാതി നല്‍കും.
സ്ഥാപനത്തിന്റെ വിവിധ നിക്ഷേപ പദ്ധതികളിലൂടെ 5,000 ഓളം പേര്‍ക്കാണ് പണം നഷ്ടമായിട്ടുള്ളത്. സ്വകാര്യ ബാങ്കില്‍നിന്ന് കമ്പനി 19 കോടിയോളം രൂപ വായ്പ എടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് എറണാകുളത്തെ ഇവരുടെ സ്ഥാപനം കണ്ടുകെട്ടിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.
ഈ ബാധ്യത തീര്‍ക്കുന്നതിനായി നിക്ഷേപകരുടെ 12 കോടിയോളം വരുന്ന സ്വര്‍ണം സ്വകാര്യ ബാങ്കിന് അധികൃതര്‍ കൈമാറിയെന്നും, ശേഷിക്കുന്ന തുകയടക്കാന്‍ പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിലെ കോടികള്‍ വിലവരുന്ന തുണിത്തരങ്ങള്‍ തമിഴ്നാട്ടിലെ സംഘത്തിന് വില്ക്കാന് ശ്രമിച്ചെന്നും ഇവര്‍ ആരോപിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമേ ലക്ഷ്വദീപില്നിന്നുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ട്. സര്‍ക്കാര്‍ ഇടപ്പെട്ട് നിക്ഷേപകരുടെ തുക തിരികെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നിക്ഷേപകര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്ഥാപനങ്ങള്‍ക്ക് സ്വര്‍ണ, പണ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് ആര്‍ബിഐയുടെയും സര്‍ക്കാരിന്റെയും ലൈസന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ ആതിര ഗോള്‍ഡ് ആന്‍ഡ് സില്‍ക്സിന് ഇത്തരം ലൈസന്‍സില്ലെന്നും നിക്ഷേപിച്ച തുക തിരികെ ലഭിച്ചില്ലെന്നും കാണിച്ച് നിക്ഷേപകര്‍ പരാതിപ്പെട്ടതോടെ സ്ഥാപനത്തിന്റെ എംഡിയായ ആര്.ജെ. ആന്റണി, ജോസ്, ജോബി, ജോണ്സണ് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.
നിക്ഷേപകരും തട്ടിപ്പിന് ഇരകളുമായ ആര്. ജെഫ്രി പിന്‍ഹെയ്റോ, ടെസി ഡാല്ട്ടന്, ഫൈസല്‍ റഹ്മാന്, കെ.ആര്. ഷീല എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
70 ലക്ഷത്തിന്റെ നിക്ഷേപതട്ടിപ്പ്: ആതിരക്കെതിരെ പുതിയ കേസ്
വൈപ്പിൻ: 70.7 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പിൽ ആതിര ജ്വല്ലറി ഉടമയായ പള്ളിപ്പുറം രണ്ടു തൈക്കൽ ആന്റണിക്കെതിരെ പുതിയ ഒരു കേസുകൂടി മുനമ്പം പോലീസ് രജിസ്റ്റർ ചെയ്തു. പള്ളിപ്പുറം സ്വദേശിയായ ഗിൽബർട്ട് ആന്റണിയുടെ പരാതിയിലാണ് കേസ്. 2019 ഫെബ്രുവരി മുതൽ 2025 ജനുവരി വരെ പലപ്പോഴായി നിക്ഷേപമായി സ്വീകരിച്ചതാണ് 70.7 ലക്ഷം രൂപ.
ഉറപ്പിനായി പ്രോമിസറി നോട്ടുകൾ നൽകിയിരുന്നുവത്രേ. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകാതെ വന്നതിനെ തുടർന്നാണ് നിക്ഷേപകൻ മുനമ്പം പോലീസിൽ പരാതി നൽകിയത്. സമാനമായ പരാതികളിൽ പറവൂരും കൊച്ചി സിറ്റിയിലുമായി ഇയാൾക്കെതിരെ കേസ് ഉണ്ടെന്ന് മുനസം പോലീസ് അറിയിച്ചു.