റെയില്‍വേ സ്റ്റേഷന് നവീകരണം : നോര്‍ത്തില്‍ ആദ്യഘട്ടം റെഡി
1568565
Thursday, June 19, 2025 4:42 AM IST
കൊച്ചി: ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് ഡിസംബറില്‍ പൊതുജനങ്ങല്‍ക്കായി തുറന്നു നല്‍കും. ഇതിനായുള്ള തയാറെടുപ്പുകള്‍ നടത്തി വരുന്നതായി ഉദ്യോഗസ്ഥര്‍ പദ്ധതി അവലോകന യോഗത്തില്‍ ഹൈബി ഈഡന് എംപിയെ അറിയിച്ചു. ഡിസംബറിനു ശേഷം പഴയ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റി പുനര്‍നിർമാണം ആരംഭിക്കും. 2027 ജനുവരിയില്‍ കെട്ടിടം പൂര്‍ണ സജ്ജമാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ് ഫോമില്‍ നിന്ന് എസ്ആര്‍എം റോഡിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ റോഡ് വീതി കൂട്ടുന്നതിനും, റെയില്‍വേ ലൈനിന് സമാന്തരമായുള്ള റോഡ് വീതി കൂട്ടുന്നതിനും 50 സെന്റ് സ്ഥലം ആവശ്യമാണ്.
പദ്ധതി നിര്‍ദേശം തയാറാക്കി അനുമതിക്കായി സമര്‍പ്പിക്കാന്‍ ഹൈബി ഈഡൻ എംപി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുകയോ, ലഭ്യമായ സ്ഥലത്ത് അത്യന്താധുനിക സാങ്കേതിക വിദ്യകളുടെ സാധ്യത പ്രയോജനപ്പെടുത്തി ലിങ്ക് ബ്രിഡ്ജ് നിര്‍മിക്കുകയോ ചെയ്യണമെന്ന് എംപി നിര്‍ദേശിച്ചു. ഇഎസ്ഐ ആശുപത്രിയില്‍ നിന്ന് ഒരു ഭാഗം ഭൂമി ഏറ്റെടുത്ത് ഒന്നാം പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരണമെന്നും പറഞ്ഞു.
എറണാകുളം സൗത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ വരെയാണ് കോണ്‍ട്രാക്ടര്‍ക്ക് സമയം നല്‍കിയിരുന്നത്. എന്നാല്‍ അവശേഷിക്കുന്ന ജോലികള്‍ റീ ടെണ്ടര്‍ ചെയ്യേണ്ട അവസ്ഥയിലാണ്. കോണ്ട്രക്ടറില് നിന്ന് പിഴ ഈടാക്കാനും യാത്രക്കാര്‍ക്ക് സ്റ്റേഷനിലേക്ക് പോകാന്‍ വേണ്ടത്ര സൗകര്യമൊരുക്കാനും എംപി നിര്‍ദേശം നല്കി.
റെയില്‍വേ കൾവെര്‍ട്ടുകള്‍ ശുചീകരിക്കണം
നഗരത്തിലെ റെയില്‍വേ കൾവെര്‍ട്ടുകള്‍ ശുചീകരിച്ച് നീരൊഴുക്ക് സാധ്യമാക്കാന്‍ റെയില്‍വേ തയാറാകണം. ഇതിനോടകം മൂടിയ കൾവെര്‍ട്ടുകള്‍ തുറന്ന് ശുചീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. എളമക്കര പേരണ്ടൂര്‍ റോഡിലും, അറ്റ്ലാന്റിസ് റെയില്‍വേ ലെവല്‍ ക്രോസിംഗിലും ഓരോ റെയില്‍വേ അണ്ടര്‍പാസിന്റെ അടിയന്തര ആവശ്യമുണ്ടെന്നും എംപിയും എംഎല്‍എയും യോഗത്തില്‍ പറഞ്ഞു.
സാധ്യതാ പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയ ശേഷം ഇതിനായി റെയില്‍വേ ഫണ്ടിന്റെ അപര്യാപ്തത വന്നാല്‍ എംപി, എംഎല്‍എ ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കുമെന്ന ഇവരും വ്യക്തമാക്കി. പച്ചാളം ഭാഗത്ത് റെയില്‍വേ സ്ഥാപിച്ചിട്ടുള്ള ഒരു ഹൈറ്റ് ബാരിയര്‍ പൊളിച്ച് നീക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
തൃപ്പൂണിത്തുറ 4.9 കോടിയുടെ പദ്ധതി പൂര്‍ത്തിയായി
തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ 4.97 കോടി രൂപയുടെ പുനര്‍നിര്‍മാണ പദ്ധതികള്‍ പൂര്‍ത്തിയായി. 5.79 കോടിയുടെ പുതിയ പദ്ധതി നിര്‍ദേശങ്ങള്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇവിടെ വര്‍ധിപ്പിച്ചിട്ടുള്ള ഉയര്‍ന്ന പാര്‍ക്കിംഗ് ഫീസ് മരവിപ്പിക്കണമെന്നു എംപി ആവശ്യപ്പെട്ടു. നിരക്ക് ഉയര്‍ത്തിയത് പുനഃപരിശോധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ മറുപടി നല്കി.
പുതിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ അനുവദിക്കണം, ചോര്‍ച്ച അടയ്ക്കണം, കൃത്യമായ ഇടവേളകളില്‍ ആര്‍പിഎഫ് സാന്നിധ്യം ഉണ്ടായിരിക്കണം , റെയില്‍വേ സ്റ്റേഷനിലേക്ക് റെയില്‍വേ ഭൂമിയിലൂടെയുള്ള റോഡിന്റെ വീതി വര്‍ധിപ്പിക്കുന്നത് അടിയന്തരമായി പരിഗണിക്കണം തുടങ്ങിയ കാര്യങ്ങളും എംപി ആവശ്യപ്പെട്ടു. ഇടപ്പള്ളി സ്റ്റേഷന് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കണം, പുതിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വടുതല റെയില്‍വേ മേല്‍പ്പാലം പദ്ധതിയില്‍ അപ്രോച്ച് റോഡിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും പദ്ധതിയുടെ ഒരു പ്രധാന ഭാഗം റെയില്‍വേ ഇതുവരെ ടെന്‍ഡര്‍ ചെയ്തിരുന്നില്ല ഇത് ഈ മാസം തന്നെ ടെണ്ടര്‍ ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.