കൊച്ചി വായിക്കുകയാണ്... 1.80 ലക്ഷം പുസ്തകങ്ങളുമായി എറണാകുളം പബ്ലിക് ലൈബ്രറി
1568563
Thursday, June 19, 2025 4:42 AM IST
സിജോ പൈനാടത്ത്
കൊച്ചി: കൊച്ചിക്കാർക്കു വായിക്കാനെവിടെ നേരം? ഈ ചോദ്യമുന്നയിക്കുന്നവർ കൊച്ചി നഗരമധ്യത്തിലെ 155 വർഷം പഴക്കമുള്ളൊരു ഗ്രന്ഥശാലയിലേക്കൊന്നു വരണം; കണ്ണു തുറന്നു കാണണം... അവിടെ എല്ലാ ദിനവും വന്നു വായിക്കുന്ന നൂറുകണക്കിന് അക്ഷരപ്രേമികൾക്കൊപ്പമിരുന്ന് തെല്ലു നേരം വായിക്കണം. ഇതു വായന പൂക്കുന്നിടം.... എറണാകുളം പബ്ലിക് ലൈബ്രറി.
വാണിജ്യനഗരവാസികൾക്കു വായനയുടെ വസന്തകാലം സമ്മാനിക്കുന്ന പബ്ലിക് ലൈബ്രറിയിലെ ഇരിപ്പിടങ്ങളിൽ ആളൊഴിയാറില്ല. അക്ഷരങ്ങളോടുള്ള പ്രണയം മനസിൽ സൂക്ഷിക്കുന്നവരെത്രയോ പേരാണ്, ഒന്നിനും നേരമില്ലെന്നു പരിഭവിക്കുന്ന പുതിയ കാലത്തും ഇവിടെ വായനാനുഭവം തേടിയെത്തുന്നത്.
മധ്യകേരളത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാലയാണ് എറണാകുളം കോൺവന്റ് റോഡിലെ പബ്ലിക് ലൈബ്രറി. 1.80 ലക്ഷം പുസ്തകങ്ങൾ, 7500 അംഗങ്ങൾ. റീഡിംഗ്, റഫറൻസ്, ലെൻഡിംഗ് എന്നീ മൂന്നു വിഭാഗങ്ങളിലായി ചിട്ടയായ പ്രവർത്തനം. എ ക്ലാസ് അംഗത്വമുള്ളവർ 138 പേരാണ്. ബി ക്ലാസിൽ 1260 ഉം, സി ക്ലാസിൽ 3080 ഉം അംഗങ്ങൾ. 2688 പേർക്കു ലൈഫ് മെന്പർഷിപ്പുണ്ട്. പ്രഫ. എം.കെ. സാനുവും ഡോ. എം. ലീലാവതിയും പബ്ലിക് ലൈബ്രറിയിൽ ഓണററി അംഗത്വമുള്ളവരാണ്.
ദിവസവുമെത്തുന്നത് 350 മുതൽ 500 വരെ വായനക്കാർ. ആഴ്ചയിലൊരിക്കലോ നിശ്ചിത ഇടവേളകളിലോ സന്ദർശകരായെത്തുന്നവർ വേറെയും. മലയാളത്തിലെ ഒട്ടുമിക്ക പുസ്തകങ്ങളും ഇവിടെയുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, കൊങ്കണി ഭാഷകളിലുള്ള പുസ്തകങ്ങളുണ്ട്. ഡിജിറ്റൽ ബുക്കുകളും എളുപ്പത്തിൽ ലഭിക്കും. 1870ൽ മഹാരാജാസ് കോളജിലെ പ്രിൻസിപ്പലായിരുന്ന എ.എഫ്. സീലിയുടെ മേൽനോട്ടത്തിലായിരുന്നു എറണാകുളം പബ്ലിക് ലൈബ്രറിയുടെ തുടക്കം. ജനങ്ങളിൽ നിന്നു സമാഹരിച്ച 2200 രൂപ ഉപയോഗിച്ചു.
ഇംഗ്ലണ്ടില് നിന്നു കൊണ്ടുവന്ന പുസ്തകങ്ങളായിരുന്നു ആദ്യം പബ്ലിക് ലൈബ്രറിയുടെ അലമാരയിലെത്തിയത്. പിന്നീടങ്ങോട്ടു പുതിയ കെട്ടിടങ്ങൾ, കൂടുതൽ പുസ്തകങ്ങൾ, സൗകര്യങ്ങൾ എല്ലാമായി എറണാകുളത്തിന്റെ വായനാധാരകളിൽ തലയെടുപ്പുള്ള ഇടമായി പബ്ലിക് ലൈബ്രറി വളർന്നു.
ഇഷ്ടം നോവൽ
സമൂഹത്തിന്റെ സമസ്ത മേഖലകളിലും നിന്നുള്ള വായനക്കാർ പബ്ലിക് ലൈബ്രറിയിലെത്തുന്നുണ്ടെന്നു അഞ്ചു വർഷമായി ലൈബ്രേറിയനായ പ്രിയ കെ. പീറ്റർ പറഞ്ഞു. 40 മുതൽ 50 വരെ പ്രായക്കാരാണ് ഏറെയും.
നോവൽ, ജീവചരിത്രം, ചരിത്രം എന്നീ വിഭാഗങ്ങളിലെ പുസ്തകങ്ങൾക്കാണ് ആവശ്യക്കാരേറെയും. നോവലുകളിൽ എംടിയുടെ പുസ്തകങ്ങളാണ് അധികമായും വായനക്കാർ കൊണ്ടുപോകുന്നത്. ഒറ്റയിരിപ്പിൽ അദ്ദേഹത്തിന്റെ നോവൽ വായിച്ചു തീർക്കുന്നവരുണ്ട്.
ചെറുപ്പക്കാർ റഫറൻസ് ഗ്രന്ഥങ്ങളും മത്സരപരീക്ഷകൾക്കു ഗുണകരമാകുന്ന പുസ്തകങ്ങളും തേടിയെത്താറുണ്ട്. പ്രിയ പറഞ്ഞു.