അത്യാധുനിക ശൗചാലയ പദ്ധതിയുമായി കോർപറേഷൻ
1568551
Thursday, June 19, 2025 4:26 AM IST
കൊച്ചി: വിദേശരാജ്യങ്ങളിലേതുപോലെ അത്യാധുനിക സൗകര്യങ്ങളുള്ള ശൗചാലയ പദ്ധതിയുമായി കൊച്ചി കോര്പറേഷന്. അര്‍ബന്‍ സൊല്യൂഷന്‍സ് കമ്പനി കൗണ്‍സില്‍ മുന്‍പാകെ സമര്‍പ്പിച്ച റെസ്റ്റോ കഫേ പദ്ധതിയോട് ഭരണ പ്രതിപക്ഷാംഗങ്ങള്ക്കിടയില് ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നെങ്കിലും മികവാര്‍ന്ന സൗകര്യങ്ങളോടെയുള്ള പൊതുശൗചാലയങ്ങള്‍ കൊച്ചിക്കും വേണമെന്ന നിലപാടാണ് ഭൂരപക്ഷം കൗണ്‍സിലര്‍മാരും ഉന്നയിച്ചത്.
റെസ്റ്ററന്റും ഫുഡ്കോര്‍ട്ടും ഉള്‍പ്പടെയുള്ള 25 ആധുനിക ശൗചാലയങ്ങള്‍ ബിഒടി മാതൃകയില്‍ നിര്‍മിക്കുന്ന പദ്ധതിയാണ് അര്‍ബന്‍ സൊല്യൂഷന്‍സ് എന്ന സ്ഥാപനം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. ഇതിനായി നഗരത്തിന്റെ കണ്ണായ സ്ഥലത്തുള്ള 75 സെന്റ് സ്ഥലം സൗജന്യമായി സ്ഥാപനത്തിന് കൈമാറണം. ഇവിടെ സ്ഥാപനം റെസ്റ്റോ കഫേ ആശയത്തില്‍ ടോയ്ലറ്റ് സമുച്ഛയം നിര്‍മിക്കും. താഴത്തെ നിലയിലാകും ശൗചാലം. ഭിന്നശേഷിക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. മുകളിലെ നിലയില്‍ ശീതീകരിച്ച റസ്റ്റോറന്റും ആളുകള്‍ക്ക് ഇരിക്കാനുള്ള ഓപ്പണ്‍ സ്പേസും ഉണ്ടാകും.
മൂന്ന് കാറ്റഗറിയില്‍ നിര്‍മിക്കുന്ന റെസ്റ്റോ കഫേയുടെ പ്രീമിയം വിഭാഗത്തിലുള്ള സമുച്ചയത്തില്‍ ശീതീകരിച്ച ശൗചാലത്തിന് പുറമേ മുകളിലെ നിലയില്‍ എസി റെസ്റ്റോറന്റ്, ഓപ്പണ്‍ എയര്‍ സ്പേസ്, താഴത്തെ നിലയില്‍ ഫുഡ്കിയോസ്ക് എന്നിവയുണ്ടാകും. ബി കാറ്റഗറിയില്‍ എസി റെസ്റ്ററന്റിന് വലുപ്പം കുറവായിരിക്കും. സി കാറ്റഗറിയില്‍ ഒറ്റ നില മാത്രമേ ഉണ്ടാകുകയുള്ളു. റെസ്റ്ററന്റും ഓപ്പണ്‍ സ്പേസും ഇല്ല.
20 കോടിയാണ് എസ്റ്റിമേറ്റ്. മാസം തോറും ഒരു കോടി ചെലവായും കണക്കാക്കുന്നു. ശൗചാലയം ഉപയോഗിക്കാന്‍ നഗരസഭ നിശ്ചയിച്ചിട്ടുള്ള നിരക്ക് ഈടാക്കും. 20 വര്‍ഷത്തിന് ശേഷം നഗരസഭയ്ക്ക് കൈമാറും വിധമാണ് കരാര്‍.
പരസ്യം സ്ഥാപിക്കാന്‍ സ്ഥലം; എതിര്‍ത്ത് കൗണ്‍സിലര്‍മാര്‍
കൊച്ചി: റെസ്റ്റോ കഫെ നിര്‍മിക്കുന്നതിന് പകരമായി നഗരത്തില്‍ 3500 സ്ക്വയര്‍ മീറ്റര്‍ സ്ഥലം കമ്പനിക്ക് പരസ്യം സ്ഥാപിക്കാന്‍ നല്‍കണമെന്ന വ്യവസ്ഥയാണ് മേയര്‍ അടക്കം കൗണ്‍സിലര്‍മാര്‍ എതിര്‍ത്തത്. നഗരസഭയുടെ പരസ്യനയത്തിന് വിപരീതമാണിതെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടില്‍ ചൂണ്ടിക്കാട്ടി. വ്യക്തമായ ലാഭക്കണക്കില്ലാതെ ബിസിനസ് ഡീല്‍ മാത്രമാണ് കമ്പനി അവതരിപ്പിച്ച പ്രൊപ്പോസലിലുള്ളതെന്ന് ബിജെപി നേതാവ് പ്രിയാ പ്രശാന്തും വിമര്‍ശിച്ചു.
നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പരസ്യബോര്‍ഡുകള്‍, വാട്ടര്‍ കിയോസ്കുകള്‍, ഫീഡിംഗ് റൂമുകള്‍, ഓപ്പണ്‍ വര്‍ക്ക് സ്പേസുകള്‍, ട്രീ ഗാര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിച്ച് അതിലൂടെ പരസ്യം നല്കി വരുമാനം നേടുന്ന ആശയമാണ് കമ്പനി മുന്നോട്ട് വച്ചത്. പകരം നഗരസഭയ്ക്ക് ലഭിക്കുന്നത് പരസ്യനികുതി മാത്രം. എതിനെതിരെയാണ് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പോലും വിമര്‍ശനം ഉന്നയിച്ചത്. പുറത്തുള്ള ഒരു കമ്പനിക്ക് കൊള്ളലാഭത്തിന് അവസരം ഒരുക്കുന്ന വ്യവസ്ഥയാണിതെന്ന് സിപിഎം അംഗം വി.എസ്. വിജു പറഞ്ഞു.
സാധാരണക്കാനും പ്രയോജനം ലഭിക്കാന്‍ സൗജന്യമായി ശൗചാലയം ഉപയോഗിക്കാന്‍ ക്രമീകരണം ഒരുക്കുകയാണ് വേണ്ടതെന്ന് മറ്റൊരു സിപിഎം അംഗം ദിപിന് ദിലീപ് പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാം: മേയര്‍
കൊച്ചി: നഗരത്തില്‍ പുതിയ മാതൃകയില്‍ പൊതു ശൗചാലയങ്ങള്‍ വരേണ്ടത് ആവശ്യമെന്ന് മേയര്‍ എം. അനില്‍കുമാര്‍. അര്‍ബന്‍ സൊല്യൂഷന്‍സ് കമ്പനി കൗണ്‍സില്‍ മുന്‍പാകെ സമര്‍പ്പിച്ച റെസ്റ്റോ കഫേ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നഗരത്തിലെ ചില പ്രദേശങ്ങളില്‍ ആരംഭിക്കും.
പ്രവര്‍ത്തിപ്പിച്ച് വിജയിച്ചാല്‍ മാത്രം ബാക്കി ഇടങ്ങളില്‍ പൊതു ശൗചാലയവും റെസ്റ്റോ കഫെയും നിര്‍മിക്കാനുളള അനുമതി നല്‍കൂ. നഗരത്തില്‍ റെസ്റ്റോ കഫെ പദ്ധതി നടപ്പാക്കുന്നത് പരിശോധിക്കാന്‍ നഗരസഭാ സെക്രട്ടറിക്ക് ചുമതല നല്കി. ഇതിന് ശേഷമാകും പദ്ധതി നടപ്പാക്കുന്നതില്‍ കൗണ്‍സില്‍ തീരുമാനമെടുക്കുകയെന്നും മേയര്‍ പറഞ്ഞു.