എസ്ഐയെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്: തെളിവെടുപ്പ് നടത്തി
1568825
Friday, June 20, 2025 4:42 AM IST
മൂവാറ്റുപുഴ: പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കല്ലൂർക്കാട് പോലീസിന്റെ കസ്റ്റഡിയിൽവിട്ട ഒന്നാം പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ആനിക്കാട് കന്പനിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന വാഴത്തോപ്പ് മണിയാറംകുടി മുഹമ്മദ് ഷെരീഫ് ഷംസുദിനെ (25)യാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയശേഷം സംഭവ സ്ഥലമായ വഴിയാഞ്ചിറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
മൂവാറ്റുപുഴ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പരിശോധനയ്ക്കെത്തിയ എസ്ഐ തന്നെ, തന്റെ കാറിന്റെ സ്റ്റിയറിംഗിൽ പിടിച്ച് തിരിച്ചപ്പോൾ കാലിലൂടെ കയറുകയായിരുന്നുവെന്നാണ് പ്രതി തെളിവെടുപ്പിനിടെ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.എം മുഹമ്മദിനെ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വഴിയാഞ്ചിറ ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. കാലിന് പരിക്കേറ്റ എസ്ഐ ഇ.എം മുഹമ്മദ് ചികിത്സയിലാണ്. ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയ പ്രതിയെ മൂവാറ്റുപുഴ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.