'വാന്‍ഹായ് 503' തീപിടുത്തം : കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേക്ക് നീക്കാനുള്ള സാധ്യത തേടുന്നു
1569063
Saturday, June 21, 2025 4:05 AM IST
കൊച്ചി: ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച 'വാന്‍ഹായ് 503' ചരക്ക് കപ്പലിലെ തീയണച്ച ശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് മാറ്റുന്നതിനുള്ള സധ്യതകള്‍ തേടുന്നു. ഇതിനുമുന്നോടിയായി തുറമുഖ അധികൃതരുമായി കപ്പല്‍ കമ്പനി പ്രാഥമിക ചര്‍ച്ച നടത്തി.
തുറമുഖ അധികൃതരുടെ അനുമതിക്കായി നിലവില്‍ കാത്തിരിക്കുകയാണ്. ഏകദേശം 480 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഹമ്പന്‍ടോട്ട തുറമുഖം. നിലവില്‍ 'വാന്‍ഹായ് 503' ചരക്ക് കപ്പല്‍ കേരള തീരത്തുനിന്ന് 72 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍.
അതിനിടെ കപ്പലില്‍ നിന്നു കാണാതായ നാല് ജീവനക്കാര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കപ്പലില്‍നിന്ന് പുക ഇപ്പോഴും ഉയരുന്നുണ്ട്. തീയണയ്ക്കാന്‍ പതിമൂന്നംഗ സംഘം കപ്പലിലുണ്ട്. കോസ്റ്റ് ഗാർഡിന്റെ സക്ഷം കപ്പലിന്റെയും വാട്ടര്‍ ലില്ലി ടഗ്ഗിന്റെയും സഹായത്തോടെയാണ് തീയണയ്ക്കല്‍ പുരോഗമിക്കുന്നത്. രണ്ടാമത്തെ ടഗ്ഗിനെ കപ്പലുമായി ബന്ധിക്കാനുള്ള ശ്രമം ആരംഭിച്ചു.
കപ്പലിലേക്ക് ടഗ്ഗുകളുടെ സഹായത്തോടെ രണ്ട് ജനറേറ്ററുകള്‍ എത്തിക്കാനുള്ള ശ്രമവും നടന്നുവരികയാണ്. നിലവില്‍ കപ്പലിനെ വലിച്ചുകൊണ്ടുപോകുന്നത് "ബോക്ക വിങ്കര്‍' എന്ന ടഗ്ഗായിരുന്നു. ഈ ദൗത്യം ഓഫ്ഷോര്‍ വാരിയര്‍ കപ്പല്‍ ഏറ്റെടുത്തു.
കാണാതായ ജീവനക്കാരുടെ വിവരങ്ങള്‍ തേടി കോസ്റ്റല്‍ പോലീസ്
കപ്പലില്‍ നിന്ന് കാണാതായ നാലു ജീവനക്കാരുടെ ഡിഎന്‍എ, വിരലടയാള വിവരങ്ങള്‍ നല്കാന് കോസ്റ്റല്‍ പോലീസ് കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടു.
ആലപ്പുഴ അര്‍ത്തുങ്കല്‍ തീരത്തടിഞ്ഞ മൃതദേഹങ്ങളില്‍ ഒന്ന്, കാണാതായ ഇന്തോനേഷ്യക്കാരന്റേതാണെന്ന് സംശയിക്കുന്നുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ കപ്പല്‍ കമ്പനി ഇന്തോനേഷ്യക്കാരന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്.