പനി പടരുന്നു : ജാഗ്രതൈ !
1569059
Saturday, June 21, 2025 3:56 AM IST
കൊച്ചി: മഴയ്ക്ക് പിന്നാലെ ജില്ലയില്‍ പനി ബാധിതരുടെ എണ്ണവും വര്‍ധിച്ചതോടെ വ്യക്തി ശുചിത്വത്തിലടക്കം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കി. പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണം. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി യഥാസമയം ചികിത്സ തേടേണ്ടതാണ്.
കോവിഡ് രോഗികളുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്ക് ഉപയോഗിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നത് രോഗവ്യാപനം തടയുന്നതിന് സഹായിക്കും.
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും പ്രായമായവരും ഗര്‍ഭിണികളും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവിഭാഗം നിർദേശം നല്കി. ഉറവിടനശീകരണം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികളിലൂടെ കൊതുകു നിവാരണം ഉറപ്പാക്കണം.
രോഗലക്ഷണങ്ങള്‍
വൈറല്‍ പനി
തൊണ്ടവേദനയോടു കൂടിയ ശക്തമായ പനി. മൂന്നു ദിവസം വരെ പനി ഉണ്ടാകാം. ഒപ്പം ശക്തമായ തലവേദന, മൂക്കടപ്പ്, ക്ഷീണം, ചുമ.
ഡെങ്കിപ്പനി
ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയല്‍, ശക്തമായ തലവേദന.
എലിപ്പനി
ശക്തമായ വിറയല്‍, പനി, തളര്‍ച്ച, കുളിര്, ശരീരവേദന, ഛര്‍ദി, മനംപുരട്ടല്‍, കണ്ണിന് ചുവപ്പ്, വെളിച്ചത്ത് നോക്കാന്‍ പ്രയാസം, കണങ്കാലില്‍ വേദന.
മഞ്ഞപ്പിത്തം
ചര്‍മത്തിനും കണ്ണുകള്‍ക്കും നഖത്തിനും ഉണ്ടാകുന്ന മഞ്ഞനിറം, വിശപ്പില്ലായ്മ, ഛര്‍ദി, ക്ഷീണം, പനി, ഇരുണ്ട മൂത്രം എന്നിവ രോഗലക്ഷണങ്ങളാണ്.
പനിക്ക് ചികിത്സ തേടിയത് 10,154 പേര്
ഈ മാസം 18 വരെ ജില്ലയിലെ വിവിധയിടങ്ങളിലായി 10,154 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതില്‍ 692 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകളും സ്ഥിരീകരിച്ച 115 ഡെങ്കിപ്പനി കേസുകളും ഉള്‍പ്പെടുന്നു.
ഇതിനു പുറമേ 44 എലിപ്പനി കേസുകളും, 118 ഹെപ്പറ്റൈറ്റിന്-എ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.