വയസ് 105: യോഗ ഉപേന്ദ്രനാചാരിയുടെ ജീവവായു
1569085
Saturday, June 21, 2025 4:23 AM IST
വൈപ്പിൻ : യോഗ ജീവ വായുവാക്കിയ ഉപേന്ദ്രനാചാരിക്ക് നൂറ്റിയഞ്ചിലും ഊർജം യോഗ തന്നെ. ഭക്ഷണം ആവശ്യത്തിനു മാത്രം. 1920 ൽ ജനിച്ച ആചാരി തന്റെ 37-ാം വയസു മുതൽക്കാണ് യോഗ ചെയ്തു തുടങ്ങിയത്. പിന്നീട് ആറര പതിറ്റാണ്ട് പിന്നിട്ട ഈ തപസ്യ ഇപ്പോഴും തുടരുകയാണ്.
ഇതിനിടയിൽ ഈ യോഗാചാര്യൻനിരവധി ആളുകളെ യോഗ അഭ്യസിപ്പിച്ചു. പലയിടങ്ങളിലും യോഗ ക്ലാസുകൾ നടത്തി. ജന്മനാടായ ചെറായിയിൽ യോഗ പഠന കേന്ദ്രവും തുടങ്ങി. ഇപ്പോൾ105 ന്റെ നിറവിലും എല്ലാ ഓർമകളും നിലനിർത്തിപ്പോരുന്ന ആചാരി ദിവസവും യോഗ ചെയ്യും. ഇതാണ് തന്റെ ഊർജ്ജവും ജീവവായുവുമെന്നാണ് ആചാരി പറയുന്നത്. പക്ഷേ ഇദ്ദേഹത്തിന്റെ മനസിൽ ഇപ്പോഴും ഒരു ആഗ്രഹം ബാക്കിയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒന്നു നേരിൽ കാണണം. യോഗയെ കുറിച്ച് താൻ എഴുതിയ പുസ്തകങ്ങൾ അദ്ദേഹത്തിനു സമർപ്പിക്കണം. മാത്രമല്ല സ്കൂളുകളിലും മറ്റു പഠന കേന്ദ്രങ്ങളിലുമെല്ലാം യോഗ നിർബന്ധമാക്കുകയും ഇതിനായി പരിശീലകരെ നിയമിക്കുകയും വേണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടണം.
തന്റെ അഭ്യുദയകാംക്ഷികളോടാണ് ആചാരി ഈ ആഗ്രഹങ്ങൾ പങ്ക് വച്ചിട്ടുള്ളത്. ഇതറിഞ്ഞ് ഇവർ ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയെ പോലെ ഒരാളെ നേരിൽ കാണുക എന്നതിലെ കടമ്പകൾ ഇവരുടെ ശ്രമത്തെ എത്രത്തോളം വിജയത്തിലെത്തിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല.