ഗുണ്ടകൾക്കെതിരായ നടപടി: കുതിച്ച് റൂറൽ പോലീസ്
1567655
Monday, June 16, 2025 1:49 AM IST
തൃശൂർ: മയക്കുമരുന്നുവേട്ടയിലും ഗുണ്ടകൾക്കെതിരായ നടപടിയിലും അടിയന്തരഘടത്തിലെ പോലീസ് സേവനത്തിലും തൃശൂർ റൂറൽ പോലീസിന്റെ കുതിപ്പ്. ഓപ്പറേഷൻ ഗ്രേ ഹണ്ടിന്റെ ഭാഗമായി 15 ദിവസത്തിനിടെ 283 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു.
മയക്കുമരുന്നു നിരോധനനിയമപ്രകാരം നാലുപേരെ കരുതൽ തടങ്കലിലുമാക്കി. ആകെ 9663 പേരെ പരിശോധിച്ചു. 921 പേരെ അറസ്റ്റ് ചെയ്തു. 162.09 കിലോ കഞ്ചാവ്, 210.07 ഗ്രാം എംഡിഎംഎ, 30 ഗ്രാം കഞ്ചാവുമിഠായി, 3.42 ഗ്രാം ഹെറോയിൻ, 17.93 ഗ്രാം ഹാഷിഷ് ഓയിൽ, ഒരു എൽഎസ്ഡി എന്നിവയാണു പിടികൂടിയത്.
ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ കാപ്പ പ്രകാരം ആറുമാസത്തിനിടെ 97 പേർക്കെതിരേ നടപടിയെടുത്തു. 40 പേരെ ജയിലിലാക്കി. 57 പേരെ നാടുകടത്തി. അടിയന്തരഘട്ടത്തിലെ സേവനങ്ങൾക്കായി ഏർപ്പെടുത്തിയ 112 ഹെൽപ് ലൈൻ നന്പരിൽ ബന്ധപ്പെട്ടവർക്ക് ഉടനടി സേവനമെത്തിക്കാൻ റൂറൽ പോലീസിനു കഴിഞ്ഞു. ഒൗട്ട്ഗോയിംഗ് സർവീസുകൾ ഇല്ലാത്ത മൊബൈൽ നന്പരിൽനിന്നുപോലും സേവനങ്ങൾക്കായി വിളിക്കാൻ കഴിയും. പോലീസിന്റെ ഒൗദ്യോഗിക ആപ്ലിക്കേഷനായ പോൽ ആപ്പിലുള്ള എസ്ഒഎസ് ബട്ടണ്വഴിയും ഈ സേവനം ലഭ്യമാകും.
റൂറൽ പോലീസ് പരിധിയിൽ വിവിധ കേസുകളിൽ ഹാജരാകാതെ മുങ്ങിനടക്കുന്ന 283 പ്രതികളെയും പിടികൂടി. 20 പിടികിട്ടാപ്പുള്ളികളെയും ജാമ്യമില്ലാ വാറന്റുള്ള ഏഴു പ്രതികളെയും മറ്റു കേസുകളിൽ മുങ്ങിനടന്ന 256 പ്രതികളും ഉൾപ്പെടെയാണിത്. കയ്പമംഗലം സ്റ്റേഷൻ പരിധിയിൽ 38 പേരെ പിടികൂടി. ഇരിങ്ങാലക്കുട- 43, കാട്ടൂർ- 11, ആളൂർ-10, അന്തിക്കാട്- 5, അതിരപ്പിള്ളി-11, ചാലക്കുടി- 16, കൊടകര- ആറ്, ചർപ്പ് 26, വരന്തരപ്പിള്ളി- ഏഴ്, വെള്ളിക്കുളങ്ങര- നാല്, കൊരട്ടി- 18, മാള- 22, വാടാനപ്പിള്ളി- ആറ്, വലപ്പാട്- 10, പുതുക്കാട്- 15, കൊടുങ്ങല്ലൂർ- 21, മതിലകം- 14 എന്നിങ്ങനെയാണു മറ്റു സ്റ്റേഷൻ പരിധികളിലെ അറസ്റ്റ്.
വിവിധ ഡിവൈഎസ്പിമാരുടെയും ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിലാണു നടപടികൾ ഏകോപിപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ പാസ്പോർട്ട് വെരിഫിക്കേഷൻ പൂർത്തിയാക്കുന്ന പോലീസ് ജില്ലയും തൃശൂർ റൂറലാണ്.