ശ്രീനാരായണപുരം കല്ലുംപുറത്ത് കുടിവെള്ളക്ഷാമം സമ്പൂർണമായി പരിഹരിക്കപ്പെടുന്നു
1567671
Monday, June 16, 2025 1:49 AM IST
ശ്രീനാരായണപുരം: ദേശീയ പാത 66 നിർമാണം ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങളാൽ കല്ലുംപുറം ഗ്രാമവാസികൾക്ക് വാട്ടർ അതോറിറ്റിയുടെ ശുദ്ധജലം കൃത്യമായി വിതരണം ചെയ്തിട്ട് വർഷങ്ങളായി. ഈ സാഹചര്യത്തിൽ ജലനിധിയെന്ന പേരിൽ നാട്ടുകാരുടെ കൂട്ടായ്മയിൽ ശുദ്ധജല വിതരണത്തിനായി ഒരു പദ്ധതി ആരംഭിക്കുകയായിരുന്നു. ഈ പദ്ധതി വിജയകരമായി തുടർന്ന് രണ്ടാംഘട്ടവും ആരംഭിച്ചു.
46 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 1850 മീറ്റർ നീളമുള്ള പൈപ്പ് ലൈനാണ് കുടിവെള്ള വിതരണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
ദേശീയ പാത 66 നോടു ചേർന്ന് മൂന്ന് ബോർവൽ താഴ്ത്തി വെള്ളമെടുടുത്ത് പ്രത്യേകം മോട്ടോർ സ്ഥാപിച്ച് പ്രത്യേകം തയ്യാറാക്കിയ 23 അടി ഉയരത്തിൽ സ്ഥാപിച്ച 5000 ലിറ്റർ കൊള്ളുന്ന ടാങ്കിൽ വെള്ളം ശേഖരിച്ച് അവിടെ രണ്ടാമത് മറ്റൊരു മോട്ടോർ സ്ഥാപിച്ചാണ് വെള്ള വിതരണം നടത്തുന്നത്. 24 മണിക്കൂറും റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന മോട്ടോറും ഇതോടൊപ്പം ബന്ധിപ്പിച്ചിട്ടുണ്ട്. ആകെ ചിലവ് 5,75,000 രൂപ വരുന്ന പദ്ധതിക്ക് ഇതുവരെ 2,65,000 ഉപഭോക്തൃ വിഹിതവും ശേഷം വിവിധ സ്ഥാപനങ്ങൾ വ്യക്തികൾ എന്നിവയുടെ സഹായവും ലഭിച്ചിട്ടുണ്ട്. ബാക്കി വരുന്ന സംഖ്യ ക്ക് സി പി ട്രസ്റ്റിന്റ സഹായം ലഭിച്ചിട്ടുണ്ട്. ജലനിധി- ഒന്ന് പദ്ധതി രണ്ട് മാസങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ചിരുന്നു.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് കേന്ദ്രീകരിച്ചാണ് രണ്ടു പദ്ധതികളും പ്രവർത്തിക്കുന്നത്.
ആല- കല്ലുംപുറത്ത് ചേർന്ന ചടങ്ങിൽ സിപി ട്രസ്റ്റ് ചെയർമാൻ സി.പി.സാലിഹ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി കൺവീനർ ബിന്ദു സുദർശനൻ അധ്യക്ഷയായി. ട്രഷറർ എം.എസ്. രാധാകൃഷ്ണൻ, സൈനുദ്ദീൻ കാട്ടകത്ത്, അഡ്വ. എ.ഡി സുദർശനൻ, അസീസ് കാട്ടകത്ത്, പ്രഫ. സിറാജുദ്ദീൻ, ദിനിൽ മാധവ്, കെ.കെ. ഘോഷ് എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ നിർവ്വഹണ പ്രവർത്തനങ്ങളിൽ മാതൃകാപരമായി സഹകരിച്ച ടി.എസ്. ഹരീഷ് , സി.കെ.വിമൽ , സി.കെ.കുട്ടൻ, കെ.എൻ.മധു ,ശോഭന രവീന്ദ്രൻ, എം.എസ്.സുഭാഷിണി, ലളിത ബാലൻ, സി. കെ. ശകുന്തള എന്നിവരെ ആദരിച്ചു.