പ്രതിഷേധം അതിരുവിട്ട് "അടി’യന്തര കൗണ്‍സിൽ
1568195
Wednesday, June 18, 2025 1:16 AM IST
തൃശൂർ: അജൻഡകൾ ചർച്ചചെയ്യാതെ മേയറുടെ അപ്രതീക്ഷിത ഇറങ്ങിപ്പോക്ക്. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം അതിരുവിട്ടു. മേയറെ തടഞ്ഞ് കൗണ്‍സിലർമാർ. സംരക്ഷണം ഒരുക്കിയ പോലീസും കൗണ്‍സിലർമാരും തമ്മിൽ ഉന്തുംതള്ളും. സംഘർഷഭൂമിയായി കോർപറേഷൻ. മേയറുടെ ചേംബറിനു മുൻപിൽ കിടന്നു പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലർമാർ.
ഇന്നലെ ചേർന്ന അടിയന്തര കൗണ്‍സിൽ യോഗത്തിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. അയ്യന്തോൾ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിക്കുന്നതിനു മുന്നോടിയായി വാടകക്കാരെ മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആദ്യചർച്ചകൾ പൂർത്തിയാകുംമുൻപേയാണ് മേയർ അപ്രതീക്ഷിതമായി ഇറങ്ങിപ്പോയത്.
തുടർന്നു നടുത്തളത്തിൽ ഇറങ്ങി കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. വസ്തുനികുതിപിരിവിൽ തൃശൂർ കോർപറേഷന് അപാകത പറ്റിയെന്ന കോടതിവിധി ചർച്ചചെയ്യാതിരിക്കാനാണ് അജൻഡ എത്തുന്നതിനുമുന്നേ മേയർ കൗണ്‍സിൽ യോഗം പിരിച്ചുവിട്ടതെന്ന് ആരോപിച്ച് കോണ്‍ഗ്രസും ബിജെപി കൗണ്‍സിലർമാരും മേയറെ പിന്തുടർന്നു ചേംബറിനകത്തും പുറത്തും പ്രതിഷേധം തുടർന്നു.
മേയറെ വളഞ്ഞു മുദ്രാവാക്യംവിളിയുമായി കോണ്‍ഗ്രസ് കൗണ്‍സിലർമാർ കുത്തിയിരുന്നു പ്രതിഷേധം നടത്തിയപ്പോൾ ചേംബറിനുപുറത്ത് നിലത്തുകിടന്നായിരുന്നു ബിജെപി പ്രതിഷേധം. കൗണ്‍സിലർമാരുടെ സമരത്തെ ആദ്യം ചിരിച്ചുതള്ളിയ മേയർക്ക് പിന്നീട് പുറത്തിറങ്ങാൻ കഴിയാതായതോടെ സംരക്ഷണത്തിനായി പോലീസ് സംഘവും സ്ഥലത്തു തന്പടിച്ചു.
ഇതിനിടെ സമരം പൊളിക്കാൻ ചേംബറിനകത്തു ഭരണമുന്നണി കൗണ്‍സിലർമാർ പാട്ടുപാടിയും ചിരിച്ചും പ്രതിരോധം തീർത്തു. ഒരുമണിക്കൂറോളം നീണ്ട സമരത്തിനൊടുവിൽ പത്രസമ്മേളനത്തിനായി മേയർ പുറത്തിറങ്ങാൻ ശ്രമിക്കവേ കോണ്‍ഗ്രസ് കൗണ്‍സിലമാർ കൈകോർത്തും വട്ടമിട്ടും മേയറെ തടഞ്ഞതോടെ പ്രതിഷേധം അതിരുവിടുകയായിരുന്നു.
പോലീസ് വലയം ഭേദിച്ച് മേയറെ തടയാൻ കൗണ്‍സിലർമാർ ശ്രമിച്ചതോടെ പോലീസും കൗണ്‍സിലർമാരും തമ്മിൽ കൈയാങ്കളിയിൽ എത്തി. ഇതിനിടെ മേയർ കൗണ്‍സിൽ ഹാളിലേക്ക് എത്തിയിരുന്നു. തുടർന്ന് മേയറുടെ രാജി ആവശ്യപ്പെട്ടും പോലീസിനു ഗോ ബാക്ക് വിളിച്ചും കൗണ്‍സിലർമാർ കോർപറേഷൻ ഓഫീസ് സമരഭൂമിയാക്കി.
അജൻഡ ചർച്ചചെയ്താൽ ഇടതുഭരണസമിതിക്കുണ്ടായ വീഴ്ച പുറത്തുവരുമെന്നു മനസിലായ മേയർ കൗണ്‍സിൽ പിരിച്ചുവിടുകയായിരുന്നുവെന്നും മേയർ വച്ച അജൻഡ അവർക്കുതന്നെ തിരിച്ചടി യായെന്ന തിരിച്ചറിവിലാണ് മേയർ ഏകപക്ഷീയമായി കൗണ്‍സിൽ പിരിച്ചുവിട്ടു തടിതപ്പിയതെന്നും ജനങ്ങളിൽനിന്നും നികുതിയുടെ പേരിൽ വൻകൊള്ളയാണ് ഇടതുഭരണസമിതി നടത്തിയതെന്നും കോണ്ഗ്രസ്ആരോപിച്ചു.
നികുതിയിലെ കടുംവെട്ട്
ഹൈക്കോടതി തടഞ്ഞു:
രാജൻ ജെ. പല്ലൻ
കോർപറേഷനിലെ രണ്ടുലക്ഷത്തോളം വരുന്ന നികുതിദായകരിൽനിന്ന് ഈടാക്കിയ നികുതിപിരിവ് നിയമവിരുദ്ധമാണെന്നും കേസ് കൊടുത്ത 198 ആളുകളുടെയും 2016 മുതലുള്ള അധികനികുതി ഒഴിവാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടതെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു.
കേസിൽ കൗണ്‍സിൽ അപ്പീൽ പോകാൻ തീരുമാനിക്കുന്നതിനുമുന്പ്, എൽഡിഎഫ് ഭരണസമിതി ജനങ്ങളുടെ പക്കൽനിന്നും അധികനികുതിയും പലിശയും പിരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൗണ്‍സിൽ അറിയാതെ അപ്പീൽ പോകുന്നത് അംഗീകരിക്കില്ല. ജനങ്ങൾക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ പോകരുത്. നികുതിദായകരിൽനിന്നും അധികം വാങ്ങിയ തുക തിരിച്ചുനൽകണമെന്നും കോടതിവിധിയിലൂടെ കോർപറേഷനുണ്ടാകുന്ന കോടിക്കണക്കിനു രൂപയുടെ നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രതിഷേധം അന്വേഷണം
തടസപ്പെടുത്താൻ: മേയർ
നികുതിപിരിവുമായി ബന്ധപ്പെട്ട്, മുൻമേയർമാരായ ഐ.പി. പോൾ, രാജൻ ജെ. പല്ലൻ എന്നിവരുടെ കാലത്ത് ടാക്സേഷൻ നടപടി പൂർത്തീകരിക്കാത്തതും കൗണ്‍സിൽ തീരുമാനപ്രകാരം അന്തിമവിജ്ഞാപനം പത്രപ്പരസ്യം ചെയ്തിട്ടില്ലാത്തതുമാണെന്നു മേയർ എം.കെ. വർഗീസ്.
ഇതിന്റെ ഭാഗമായി 198 പേരിൽനിന്നു നികുതി പിരിക്കാൻ പാടില്ല എന്ന് ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. ഈ ഉത്തരവുപ്രകാരം കോടികളുടെ നഷ്ടം കോർപറേഷനു വരുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ യഥാർഥ ഉത്തരവാദികളെ കണ്ടുപിടിക്കണമെന്നു മേയർ എന്ന നിലയിൽ താൻ പ്രത്യേക കുറിപ്പ് തയാറാക്കിനൽകിയിരുന്നു. ഇതിനെതുടർന്ന് അന്വേഷണം തടസപ്പെടുത്തുക എന്നതാണ് കൗൺസിൽ അലങ്കോലപ്പെടുത്തലിന്റെ അജൻഡയെന്നും മേയർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
നിയമപരമായ നടപടികൾപ്രകാരം കുറ്റവാളികളെ കണ്ടുപിടിച്ച് കോർപറേഷനു വരുന്ന നഷ്ടം ഉത്തരവാദികളിൽ നിന്നുതന്നെ ഈടാക്കുന്നതാണ്. ഇതു ജനങ്ങൾ തിരിച്ചറിയാതിരിക്കാനാണ് കൗണ്‍സിലിൽ കോണ്‍ഗ്രസ് കപടനാടകം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.