ദേശീയപാതയിലെ ഗതാഗതക്കുരുക്ക്
1567958
Tuesday, June 17, 2025 2:03 AM IST
പട്ടിക്കാട്: ദേശീയപാതയിൽ മണിക്കൂറുകളോളംനീളുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവായതിനെതുടർന്ന് മന്ത്രി കെ. രാജന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം മുടിക്കോടിലും കല്ലിടുക്കിലും സന്ദർശനംനടത്തി സാഹചര്യങ്ങൾ വിലയിരുത്തി. അടിപ്പാതകളുടെ നിർമാണത്തിനായി ഗതാഗതം വഴിതിരിച്ചുവിട്ട സർവീസ് റോഡുകൾ പൂർണമായും തകർന്നതിനെതുടർന്നാണ് ആറുവരിപ്പാതയിൽ മണിക്കൂറോളംനീളുന്ന ഗതാഗതക്കുരുക്കുകൾ നിത്യസംഭവമായത്. ദേശീയപാതയിലൂടെയുള്ള ഗതാഗതവും ചരക്കുനീക്കവും സ്തംഭിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തി.
മഴ കനത്തതോടെ അടിപ്പാതയുടെ നിർമാണപ്രവർത്തനങ്ങളും സ്തംഭിച്ചു. സർവീസ് റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതുപോലും അസാധ്യമായി. അടിപ്പാതകളുടെ പണികൾ തുടങ്ങുന്നതിനുമുമ്പായി സർവീസ് റോഡുകൾ ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കാതിരുന്നതാണ് ദേശീയപാതയിലെ സ്ഥിതി ഇത്രയും രൂക്ഷമാക്കിയത്. അതുകൊണ്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻവേണ്ട നടപടികൾ എത്രയുംവേഗം സ്വീകരിക്കണമെന്ന് മന്ത്രി അധികൃതർക്കു നിർദേശം നൽകി.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, തഹസിൽദാർ ടി. ജയശ്രീ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. സതീഷ്കുമാർ, ദേശീയപാത അധികൃതർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.