ചികിത്സയ്ക്കു പണംകിട്ടാതെ നിക്ഷേപകന് മരിച്ചു; വൻ പ്രതിഷേധം
1567948
Tuesday, June 17, 2025 2:03 AM IST
ഇരിങ്ങാലക്കുട: ചികിത്സയിലിരിക്കെ മരിച്ച ഗൃഹ നാഥന്റെ ചികിത്സയ് ക്കായി ബാങ്കിലെ നിക്ഷേപത്തുക ലഭിച്ചില്ലെ ന്നു ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തിൽ വൻപ്രതിഷേധമുയർന്നു.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകനായ പൊറത്തിശേരി കോട്ടയ്ക്കകത്തുകാരന് പൗലോസ് (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സൈക്കിളിനുകുറുകെ തെരുവുനായ ചാടിയതിനെത്തുടര്‍ന്ന് വീണുപരിക്കേറ്റു ചികിത്സയിലായിരുന്നു പൗലോസ്.
2024 ഓഗസ്റ്റ് 23-ന് ആയിരുന്നു അപകടം. ഓര്മ നഷ്ടപ്പെട്ട പൗലോസ് ഒരുമാസം ആശുപത്രിയില്‍ കഴിഞ്ഞു. ആശുപത്രിച്ചെലവ് 10 ലക്ഷം രൂപയായി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും സാമ്പത്തികപ്രശ്നംമൂലം പിന്നീടു വീട്ടിലായിരുന്നു ചികിത്സ. വീട്ടിലെത്തിയശേഷവും വൻതുക ചികിത്സയ്ക്കു ചെലവായി.
പത്തുവർഷംമുന്പ് പൗലോസ് നാലുലക്ഷം രൂപ കരുവന്നൂർ ബാങ്കിന്റെ പൊറത്തിശേരി ശാഖയിൽ നിക്ഷേപിച്ചിരുന്നു. 50,000 രൂപയുടെ സ്ഥിരനിക്ഷേപമുണ്ടായിരുന്നു. നിക്ഷേപിച്ച മുഴുവന്‍തുകയും അപകടംപറ്റിയ സമയത്തു മടക്കിനല്‍കണമെന്ന് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും 50,000 രൂപ മാത്രമാണ് നല്‍കിയതെന്നും മുഴുവന്‍ തുകയും അന്നു ലഭിച്ചിരുന്നെങ്കില്‍ കൃത്യമായ ചികിത്സ നല്കാന് കഴിയുമായിരുന്നെന്നും പൗലോസിന്റെ ഭാര്യ വെറോനിക്ക പറഞ്ഞു.
ഓരോ മാസവും പണം ലഭിക്കാന്‍ ചികിത്സയുടെ ബില്ലുകള്‍ ചേര്‍ത്ത് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും 20,000 രൂപ വീതമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ മൂന്നുമാസമായി അതു 10,000 രൂപയായി കുറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു.
ബാങ്ക് ക്രൂരത തുടരുന്നു:
തോമസ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിന്റെ ക്രൂരതയിൽ ജീവിതം പൊലിയുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിൽ നാടാകെ വിറങ്ങലിച്ചുനിൽക്കുന്നതായി കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതുമൂലം ചികിത്സയ്ക്കായി പണം തികയാതെ മരണത്തിനു കീഴടങ്ങേണ്ടിവന്ന പൊറത്തിശേരി കോട്ടയ്ക്കകത്തുകാരൻ പൗലോസിന്റെ മരണം സഹിക്കാവുന്നതല്ല.
ഇത്തരത്തിൽ മരണപ്പെട്ടവരുടെ എണ്ണം പലതാണ്. ഗുരുതരരോഗം ബാധിച്ച് ചികിത്സയിലുള്ളവർക്കെങ്കിലും നിക്ഷേപിച്ച പണം തിരികെനല്കാൻ ബാങ്ക് അധികൃതർ തയാറാകണമെന്നും ബാങ്കിന്റെയും സർക്കാരിന്റെയും അനാസ്ഥയ്ക്കെതിരേ കേരള കോണ്‍ഗ്രസ് തുടർസമരപരിപാടികൾ നടത്തുമെന്നും ഉണ്ണിയാടൻ പറഞ്ഞു.