മഴ = വെള്ളക്കെട്ട്
1567952
Tuesday, June 17, 2025 2:03 AM IST
തീരദേശത്ത് നിരവധി
വീടുകൾ വെള്ളത്തിൽ
കയ്പമംഗലം: തുടർച്ചയായി പെയ്ത കനത്ത മഴയിൽ തീരദേശത്ത് നിരവധി വീടുകൾ വെള്ളത്തിലായി. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഈ മൂന്ന് പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
പ്രധാന തോടുകൾ കരകവിഞ്ഞൊഴുകിയതോടെയാണ് തീരദേശ പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമായത്. എടത്തിരുത്തി പതിനഞ്ചാം വാർഡ് ചെന്ത്രാപ്പിന്നി ബൈപ്പാസിന് സമീപവും, പപ്പടം നഗറിലും നിരവധി വീടുകളിൽ വെള്ളം കയറി. പലരും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയിരിക്കുകയാണ്. റോഡുകളിലും വെള്ളക്കെട്ട് മൂലം സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.
ചെന്ത്രാപ്പിനി എസ്എൻ വിദ്യാഭവൻ പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷമാണ്. എടത്തിരുത്തി പൈനൂർ, പല്ല, അയ്യൻപ്പടി നഗർ, കോഴിത്തുമ്പ് തുടങ്ങിയ സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ട്. കയ്പമംഗലം പഞ്ചായത്ത് രണ്ടാം വാർഡ് കൂരിക്കുഴി സലഫി വടക്ക് ഭാഗത്താണ് വെള്ളക്കെട്ട് കൂടുതലായിട്ടുള്ളത്. ഈ ഭാഗത്ത് നിരവധി കുടുംബങ്ങൾ വെള്ളക്കെട്ടിലാണ്. ചില വീടുകളിൽ വെള്ളം കയറി. കാളമുറി കിഴക്ക് വിളക്കുപറമ്പ്, തൈവെപ്പ്, പള്ളിത്താനം, ഗ്രാമലക്ഷ്മി, വഴിയമ്പലം ബൈപ്പാസ് പ്രദേശത്തും വെള്ളക്കെട്ട് മൂലം ദുരിതത്തിലാണ് നാട്ടുകാർ.
കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പെരിഞ്ഞനം പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. രണ്ട് കുടുംബങ്ങളിൽ നിന്നായി ആറ് പേരാണ് പെരിഞ്ഞനം ഗവ. യുപി സ്കൂളിലുള്ള ക്യാമ്പിലുള്ളത്. കൂരിക്കുഴി ബാബുൽ ഉലും മദ്രസയിലാരംഭിച്ചിട്ടുള്ള ക്യാമ്പിൽ കയ്പമംഗലം പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെ എഴു കുടുംബങ്ങളിൽ നിന്നായി 13 പേരും, ചാമക്കാല സ്കൂളിലെ സർക്കാർ ആശ്വാസ കേന്ദ്രത്തിൽ എടത്തിരുത്തി പഞ്ചായത്തിലെ ആറാം വാർഡ് കോഴിതുമ്പിലെ 10 കുടുംബങ്ങളിൽ നിന്നായി 18 പേരുമുണ്ട്.
പഞ്ചായത്ത് - വില്ലേജ് അധികൃതർ ക്യാമ്പുകൾ സന്ദർശിച്ചു. ഇ.ടി. ടൈസൺ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ക്യാമ്പുകൾ സന്ദർശിച്ചു.
മാപ്രാണം വാതില്‍മാടം
പ്രദേശത്ത് വെള്ളക്കെട്ട്
മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭ 38-ാം വാര്‍ഡിലെ വാതില്‍മാടം പ്രദേശത്ത് വെള്ളക്കെട്ട്. 32 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മഴയില്‍ പ്രദേശത്തുണ്ടാകുന്ന വെള്ളം കാനയിലൂടെ വിട്ട് റോഡിന് കുറുകേ പൈപ്പിട്ടാണ് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. എന്നാല്‍ പൈപ്പില്‍ മാലിന്യം അടിഞ്ഞതുമൂലം വെള്ളം പുറത്തേയ്ക്ക് ഒഴുകാതെ വന്നതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത്.
പ്രശ്നത്തിന് കാരണം നഗരസഭയുടെ അനാസ്ഥയെന്നാരോപിച്ച് സിപിഎം പ്രതിഷേധിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളം ഒഴുക്കിവിടാന്‍ റോഡ് ജെസിബി ഉപയോഗിച്ച് പൊളിക്കണമെന്ന് ആവശ്യമുയര്‍ന്നു. വീടുകളുടെ പടിവരെ വെള്ളം കയറിയിട്ടും പ്രശ്നപരിഹാരത്തിന് യാതൊരു നടപടികളും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് സിപിഎം കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
നിരവധി തവണ മുനിസിപ്പാലിറ്റിയില്‍ ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തി പരാതി നല്കി. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാതെ റോഡ് പൊളിക്കുന്നതു ശരിയായ നടപടിയല്ലെന്നു നഗരസഭ വ്യക്തമാക്കി. പരാതിയെതുടര്‍ന്ന് നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു.
സമരം നടത്താന്‍ എത്തിയ പ്രവര്‍ത്തകരോട് പ്രദേശവാസികളായ ചിലര്‍ വിഷയത്തില്‍ രാഷ്ട്രിയം ആവശ്യമില്ലെന്നും വെള്ളം ഒഴിഞ്ഞുപോയാല്‍ മതിയെന്നും പറഞ്ഞ് എതിര്‍ക്കുകയായിരുന്നു. എന്നാല്‍, ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുന്ന നഗരസഭ ഭരണത്തോടുള്ള പ്രതിഷേധമാണ് ഈ സമരമെന്ന് സിപിഎം വ്യക്തമാക്കി. സിപിഎം സ്വന്തം നിലയില്‍ പണം കണ്ടെത്തി മോട്ടോറും മറ്റും വാടകയ്ക്കെടുത്ത് വെള്ളം ഒഴുക്കിക്കളയാന്‍ ആരംഭിച്ചു. സമരം ലോക്കല്‍ സെക്രട്ടറി ആര്.എല്‍. ജീവന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ ലേഖാ ഷാജന് അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ സി.സി. ഷിബിന്‍, സി.എം. സാനി, എം.എസ്. സഞ്ജയ്, സിപിഎം നേതാക്കളായ പി.എ. അനീഷ്, കെ.കെ. ദാസന്, കെ.ജെ. ജോണ്സണ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പടിയൂരില്‍ നൂറോളം
കുടുംബങ്ങള്‍ ആശങ്കയില്‍
പായമ്മല്‍: പുളിക്കലച്ചിറ പാടത്ത് വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് പടിയൂര്‍ പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലേയ്ക്ക് വെള്ളം കയറി. അഞ്ചാം വാര്‍ഡിലെ രണ്ടു കുടുംബങ്ങളെ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ച് അതിലേക്കു മാറ്റി. മൂന്നു കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. പ്രദേശത്തെ മുഴുവന്‍ വീടുകളും വെള്ളക്കെട്ടു ഭീഷണിയിലാണ്.
സംഭവം ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും നീരൊഴുക്ക് വേഗത്തിലാക്കാനുമായി കഴിഞ്ഞമാസം ആദ്യം റോഡിന്റെ കിഴക്കുഭാഗത്തായി നാലിടത്തായി പൊതുമരാമത്തുവകുപ്പ് റോഡ് പൊളിച്ച് വെള്ളം തുറന്നുവിട്ടു. പാടശേഖരത്തോടുചേര്‍ന്നുള്ള പടിയൂര്‍- പൂമംഗലം പഞ്ചായത്തുകളിലെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറാതിരിക്കാന്‍ മുന്‍കരുതലായിട്ടാണ് വെള്ളം തുറന്നുവിട്ടത്. എന്നാല്‍, നിര്‍ത്താതെ പെയ്ത മഴ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ചു. വലിയ തോതിലാണ് പല പ്രദേശത്തും വെള്ളമുയര്‍ന്നത്.
പുളിക്കലച്ചിറ പാടത്തോടുചേര്ന്നുള്ള അഞ്ച്, ഏഴ് വാര്‍ഡുകളിലെ വീടുകളില്‍ വെള്ളക്കെട്ടുഭീഷണി തുടരുകയാണ്. മഴ തുടരുകയാണെങ്കില്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റേണ്ടിവരുമെന്നാണ് കരുതുന്നത്.