മോഹന്റേത് കലാത്മകതയും ജനപ്രിയതയും സമന്വയിച്ച ചലച്ചിത്രങ്ങൾ: മന്ത്രി ബിന്ദു
1567658
Monday, June 16, 2025 1:49 AM IST
പ്രതിഭാശാലിയായ മോഹനെ കേരളം വിസ്മരിച്ചെന്ന് കമൽ
ഇരിങ്ങാലക്കുട: ചലച്ചിത്ര സംവിധായകൻ മോഹന്റെ അനുസ്മരണാർഥം ഇരിങ്ങാലക്കുട പൗരാവലിയും മോഹൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ദൃശ്യമോഹനം 2015നു സമാപനം. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ചടങ്ങിൽ യുവ സംവിധായകനുള്ള പ്രഥമ മോഹൻ പുരസ് കാരം ലിജോ ജോസ് പെല്ലിശേരിക്ക് മന്ത്രി ഡോ. ആർ. ബിന്ദുവും അനുപമ മോഹനും ചേർന്നു സമർപ്പിച്ചു.
കലാത്മകതയും ജനപ്രിയതയും സമന്വയിപ്പിച്ച സിനിമകളായിരുന്നു മോഹന്റേതെന്ന് ഉദ്ഘാ ടനപ്രസംഗത്തിൽ മന്ത്രി ബിന്ദു പറഞ്ഞു.
പത്മരാജനും കെ.ജി. ജോർജും ഭരതനും ആഘോഷിക്കപ്പെടുന്പോൾ അവരോടൊപ്പം സഞ്ചരിച്ച അവരോളം പ്രതിഭാശാലിയായ മോഹനെ കേരളം വിസ്മരിക്കുകയാണെന്ന് സംവിധായകൻ കമൽ അനുസ്മരണപ്രഭാഷണത്തിൽ പറഞ്ഞു. ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ ഒരുതരത്തിലുള്ള വെള്ളം ചേർക്കലും നടത്താതെ തന്റെ സിനിമകൾ ചെയ്തുപോന്ന സംവിധായകനായിരുന്നു മോഹൻ എന്നു സംവിധായകൻ സിബി മലയിൽ അഭിപ്രായപ്പെട്ടു.
മലയാള ചലച്ചിത്രമേഖലയ്ക്കു പാഠപുസ്തകങ്ങൾ ആക്കാവുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണു മോഹനെന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു.
യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സണ് മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ക്ഷേമാവതി, അനുപമ മോഹൻ, പ്രദീപ് മേനോൻ, മുൻ എംഎൽഎ കെ.യു. അരുണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, സംവിധായകരായ ലിജോ ജോസ് പെല്ലിശേരി, കെ.ബി. വേണു, പി.ജി. പ്രേംലാൽ, തിരക്കഥാകൃത്ത് അനന്തപത്മനാഭൻ, സിജി പ്രദീപ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, മുൻ നഗരസഭ ചെയർപേഴ്സണ് സോണിയ ഗിരി, അഡ്വ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.