മഴ കനത്തു, ദുരിതവും
1567670
Monday, June 16, 2025 1:49 AM IST
മുസാഫരിക്കുന്നില്‍
മണ്ണിടിഞ്ഞു
കരൂപ്പടന്ന: മഴ കനത്തതോടെ വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ പാരിജാതപുരം ക്ഷേത്രത്തിനു പുറകിലെ മുസാഫരിക്കുന്നില്‍ മണ്ണിടിച്ചില്‍.
മുത്തോളാന് വീട്ടില്‍ ശശി ഭാര്യ അംബികയുടെ വീടിന്റെ മുന്‍ഭാഗത്തുള്ള റോഡിനോട് ചേര്‍ന്ന് കരിങ്കല്ല് കൊണ്ട് നിര്‍മിച്ചിട്ടുള്ള സംരക്ഷണഭിത്തിയാണ് ഭാഗികമായി തകര്‍ന്നത്. സംരക്ഷണ ഭിത്തിയുടെ മറ്റു ഭാഗങ്ങളും വിണ്ട് നില്‍ക്കുകയാണ്. ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്.
കാലവര്‍ഷം കണക്കിലെടുത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലൊന്നായ മുസാഫരിക്കുന്ന് അതിജാഗ്രത പുലര്‍ത്തേണ്ട പ്രദേശങ്ങളുടെ പട്ടികയില്‍ ജില്ലാ ഭരണകൂടം ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥലമാണ്.
ആഴ്ചകള്‍ക്കു മുമ്പ് ഈ പ്രദേശത്തെ 23 കുടുംബങ്ങളോട് മാറി താമസിക്കുവാന്‍ വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു.
മരങ്ങള്‍
മുറിച്ചുനീക്കി
കരുവന്നൂര്‍: പുത്തന്‍തോട് കെഎല്‍ഡിസി കനാലിനു സമീപത്തെ മരങ്ങള്‍ മുറിച്ചുനീക്കി. പുത്തന്‍തോട് പാലത്തിനു സമീപം ബണ്ട് റോഡ് കെട്ടി സംരക്ഷിക്കുന്നതിനോടു ചേര്‍ന്നുള്ള മരങ്ങള്‍ കനത്തമഴയില്‍ കനാലിലേക്ക് മറിഞ്ഞുവീണ് നീരൊഴുക്ക് തടസപ്പെട്ടത് പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഈ മരങ്ങളടക്കം കനാലിനോടുചേര്‍ന്ന് ബണ്ടില്നില്ക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കുകയായിരുന്നു.
നഗരസഭ മൂന്ന്, നാല്, നല്പത് എന്നീ വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കനാലിന്റെ ഇരുവശത്തും അപകടകരമായ രീതിയില്‍ നില്ക്കുന്ന മരങ്ങളുടെ ചില്ലകളാണ് കെഎല്‍ഡിസി അധികൃതര്‍ മുറിച്ചുനീക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോന്‍സാ തോമസ് പറഞ്ഞു.
ആൽമരം കടപുഴകി
മുരിങ്ങൂർ: അതിശക്തമായ കാറ്റിലും മഴയിലും നാഷണൽ ഹൈവേയിൽനിന്നു കാടുകുറ്റി പഞ്ചായത്തിലേക്കുള്ള പ്രവേശന കവാടത്തിൽ മുരിങ്ങൂർ ഡിവൈൻനഗർ ജംഗ്ഷനിൽ നിന്ന കൂറ്റൻ ആൽമരം കടപുഴകി. ഇന്നലെ വൈകീട്ട് 6.15നാണ് സംഭവം.
11 കെവി അടക്കമുള്ള എച്ച്ടി,എൽടി വൈദ്യുതി ലൈനുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിവീണു. കമ്പികൾ കൂട്ടിമുട്ടി തീപ്പൊരിയും ഉയർന്നിരുന്നു. സമീപത്തെ ഓട്ടോസ്റ്റാൻഡിലേക്ക് മറയാതെ മറുഭാഗത്തേക്ക് മറഞ്ഞതിനാലും വാഹനങ്ങളും ആളുകളും ആ സമയത്ത് അതിലൂടെ കടന്നുപോകാതിരുന്നതിനാലും വൻ അപകടമാണ് ഒഴിവായത്. മരത്തിന് താഴെ നിർത്തിയിട്ടിരുന്ന ഒരു ഇരുചക്രവാഹനത്തിന് കേടുപാട് സംഭവിച്ചു.
കെ.എസ്.ഇ.ബി. ജീവനക്കാർ സ്ഥലത്തെത്തി ലൈൻ ഓഫ് ചെയ്തു. ചാലക്കുടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം മരം വെട്ടിമാറ്റി. മണിക്കൂറുകളോളം കാടുകുറ്റി ഭാഗത്തേയ്ക്കുള്ള ഗതാഗതം സ്തംഭിച്ചു.
ആൽത്തറയ്ക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ടെന്നും ആൽമരം അപകടത്തിലാണെന്നും കാണിച്ച് കളക്ടർക്കും എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർക്കും ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിക്കും നാളുകൾക്ക് മുമ്പ് ഇ-മെയിൽ സന്ദേശം അയച്ചിരുന്നതായി മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത പറഞ്ഞു. വിഷയം എൻഎച്ച്എഐ പ്രൊജക്ട് മാനേജരുടെയും ഡിവൈഎസ്പി, സിഐ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും പ്രസിഡന്റ്് പറഞ്ഞു.
കാലവർഷം ശക്തമായതോടെ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിൽ വൻ വീഴ്ചയാണ് അധികൃതരുടെ ഭാഗത്ത് നിന്നു ഉണ്ടാകുന്നതെന്ന വ്യാപക പരാതിയാണ് നിലനിൽക്കുകയാണ്. ഡിവൈൻ നഗർ അടിപ്പാതയിലും ഉപറോഡുകളിലും ചെറിയ മഴയ്ക്ക് പോലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്നുവെന്ന പരാതികൾക്ക് പിന്നാലെ ആൽമരം കടപുഴകിയതും ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.
തീരദേശത്ത്
വെള്ളക്കെട്ട്
കയ്പ്പമംഗലം: കനത്ത മഴയെതുടര്‍ന്ന് കയ്പ്പമംഗലം മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി. പന്ത്രണ്ടാം വാര്‍ഡിലെ ഗാര്ഡിയന് ആശുപത്രി പരിസരം, മനയ്ക്കപ്പാടം സേവന അങ്കണവാടി പരിസരം, പള്ളിത്താനം തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇനിയും മഴ തുടര്‍ന്നാല്‍ വീടുകള്‍ക്കുള്ളിലേയ്ക്ക് വെള്ളം കയറുമെന്ന അവസ്ഥയാണ്.
രണ്ടാം വാര്‍ഡിലെ കൂരിക്കുഴി സലഫി നഗര്‍, ആറാം വാര്‍ഡിലെ കാളമുറി കിഴക്കുഭാഗം, അഞ്ചാം വാര്‍ഡിലെ പള്ളിനട ഭാഗം എന്നിവടങ്ങളിലാണ് ദുരിതം ഏറിയത്. പലയിടത്തും വീട്ടുകാര്‍ ബന്ധുവീടുകളിലേയ്ക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.
രണ്ട് ദിവസമായി തുടരുന്ന തോരാമഴയാണ് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാക്കിയത്. എടത്തിരുത്തി പഞ്ചായത്തിന്റെ പല മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
വൈദ്യുതി
വിതരണം
തടസപ്പെടുന്നത്
പതിവാകുന്നു
വെള്ളിക്കുളങ്ങര: 11 കെവി ലൈനിലേയ്ക്ക് മരം വീണതിനെ തുടര്‍ന്ന് മലയോരത്തെ ചൊക്കന, നായാട്ടുകുണ്ട് ഗ്രാമങ്ങളിലും കാരിക്കടവ് ആദിവാസി നഗറിലുമുള്ള കുടുംബങ്ങള്‍ കഴിഞ്ഞ രാത്രി ഇരുട്ടിലായി.
വെള്ളികുളങ്ങര -ചൊക്കന റോഡിലെ പത്തരക്കുണ്ടിലാണ് ശനിയാഴ്ച രാത്രിയില്‍ വന്മരം റോഡിലേക്കും ഇലക്ട്രിക് ലൈനിലേക്കും വീണത്. ഇതേതുടര്‍ന്ന് 11 കെവി ലൈനിലെ കമ്പികള്‍ പൊട്ടിവീണു. ഇതേ തുടര്‍ന്ന് തടസപ്പെട്ട് വൈദ്യുതി വിതരണം ഇന്നലെ ഉച്ചയോടെയാണ് പുനഃസ്ഥാപിച്ചത്. പത്തരക്കുണ്ട് മുതല്‍ നായാട്ടുകുണ്ട് പ്ലാവിന് കയറ്റം വരെ റോഡിനിരുവശത്തുമായി നിരവധി മരങ്ങളാണ് അപകടകരമായ നിലയില്‍ ഏതുസമയവും 11 കെവിലൈനിലേക്ക് വീഴാറായി നില്‍ക്കുന്നത്.
അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കളക്ടറടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാനശല്യമുള്ള ചൊക്കന, കാരിക്കടവ് പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി ലൈന്‍ കേബിള്‍ ലൈനാക്കി മാറ്റണമെന്ന ആവശ്യവും പരിഗണിക്കപ്പെടാതെ കിടക്കുകയാണ്. വെള്ളിക്കുളങ്ങര-ചൊക്കന 11 കെവി ലൈനില്‍ തടസമുണ്ടായാല്‍ മുപ്ലിയില്‍ നിന്ന് ചൊക്കനയിലേക്ക് വൈദ്യുതിയെത്തിക്കാന്‍ സംവിധാനം നിലവിലുണ്ടെങ്കിലും ഇതും ഫലപ്രദമായി നടപ്പാക്കപ്പെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കയ്പമംഗലത്ത് സൈറൻ മുഴങ്ങി
കാളമുറി: കയ്പമംഗലത്ത് അതി തീവ്ര മഴ മുന്നറിയിപ്പ്. ഇന്നലെ വൈകീട്ട് 4.30ന്് ഇതു സംബന്ധിച്ച് അപകട മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ, ദേശീയ പ്രധാനമായ മറ്റ് അടിയന്തര സന്ദർഭങ്ങളിലും ജനങ്ങൾ ജാഗരൂകമായിരിക്കുന്നതിനും ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള തയാറെടുപ്പുകൾ ഉടനടി സ്വീകരിക്കാൻ പൊതുജനം തയാറായിരിക്കണമെന്ന ഉദ്ദേശ്യത്താലാണ് സൈറൻ മുഴക്കുന്നത്.
ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിന്റെ നിർദേശാനുസരണം സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിലാണ് ഇങ്ങനെ സൈറൻ മുഴക്കിയത്. കയ്പമംഗലം നിയോജക മണ്ഡലത്തിലെ കയ്പമംഗലം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് സൈറൻ പ്രവർത്തിപ്പിച്ചത്.
പെരിഞ്ഞനത്ത്
ദുരിതാശ്വാസക്യാമ്പ് തുറന്നു
പെരിഞ്ഞനം: കനത്തമഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പെരിഞ്ഞനം പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. പെരിഞ്ഞനം ഗവ. യുപി സ്കൂളിലാണ് ക്യാമ്പ് തുറന്നത്. പത്താം വാർഡ് കുടിലിങ്ങൽ കോളനിയിൽ നിന്നുമുള്ള മൂന്ന് കുടുംബങ്ങളാണ് ക്യാമ്പിൽ ഉള്ളത്.
പതിനാലാം വാർഡിലും കനത്ത വെള്ളക്കെട്ട് തുടരുന്നതിനാൽ ഇവിടെ നിന്നും കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. പഞ്ചായത്ത് - വില്ലേജ് അധികൃതർ ആവശ്യമായ സംവിധാനങ്ങൾ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.