വിരുപ്പാക്ക സ്പിന്നിംഗ് മിൽ: ചെയർമാനും എംഡിയും ചാർജെടുത്തു
1567527
Sunday, June 15, 2025 7:13 AM IST
പുന്നംപറമ്പ്: ചെയർമാനും എം ഡിയും മില്ലിലെത്തി ചാർജെടുത്തു. വിരുപ്പാക്ക തൃശൂർ കോ- ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിൽ ചാർജെടുത്ത ചെയർമാൻ ഡോ. കെ.എസ്. കൃപകുമാറും എംഡി എബി തോമസും സന്ദർശനവും നടത്തി. അടച്ചുപൂട്ടിയ മിൽ എപ്പോൾ പ്രവർത്തന സജ്ജമാകുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
1985ൽ പ്രവർത്തനം ആരംഭിച്ച മില്ല് ഒട്ടേറെ പ്രതിസന്ധികളിൽ നട്ടംതിരിഞ്ഞ് 2023 ഫെബ്രുവരി ആറിന് താഴിട്ട് പൂട്ടി. മില്ലിന്റെ പ്രവർത്തനം ഊർജ്വസലമാക്കാൻ സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് അഡീഷണൽ ഡയറക്ടറും ടെക്സ്റ്റൈൽസ് - കൈത്തറി വകുപ്പ് ഡയറക്ടറും പരിസരവാസിയുമായ ഡോ. കെ.എസ് . കൃപകുമാറിനെ സർക്കാർ മില്ലിന്റെ സാരഥിയാക്കി.
സങ്കീർണമായ പ്രശ്നങ്ങളെ ക്കുറിച്ച് തൊഴിലാളി നേതാക്കളുമായും മില്ലിന്റെ പ്രൗഢി തിരിച്ചെടുക്കാൻ ഉതകുന്ന സംവിധാനങ്ങളുണ്ടാക്കാൻ പൂർണ സഹകരണവും ഉണ്ടാകുമെന്ന് ചെയർമാൻ മില്ല് സന്ദർശന വേളയിൽ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 25ന് എംഡിയായിരുന്ന ശ്രീകുമാറിനെ മാറ്റി എബി തോമസിനെ എംഡി സ്ഥാനത്തേക്ക് സർക്കാർ നിയമിച്ചിരുന്നു.
ശുഭ പ്രതീക്ഷയിൽ മുന്നോട്ട് ചലിക്കണമെങ്കിൽ ഒട്ടേറെ കടമ്പകൾ താണ്ടണം. വൻ തുക കുടിശികയുള്ളതിനാൽ വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണം. വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകണം. രണ്ടരവർഷമായി തൊഴിലാളികളുടെ ജീവിതവും നരകതുല്യമാണ്. പഴയ മെഷീനുകളെല്ലാം തുരുമ്പെടുത്തു. പുതിയത് ഇറക്കിയിട്ടുണ്ടെങ്കിലും അതെല്ലാം കാലതാമസമില്ലാതെ പ്രവർത്തിപ്പിക്കണം. മേഞ്ഞ ഷീറ്റുകളെല്ലാം വാനരപടയുടെ വിളയാട്ടത്തിൽ തകർന്നു തരിപ്പണമായി. സ്റ്റോക്കുണ്ടായിരുന്ന പഞ്ഞിക്കെട്ടുകളെല്ലാം നിരീക്ഷണവും, പരിപാലനവുമില്ലാത്ത സാഹചര്യത്തിൽ മുള്ളൻപന്നികൾ നശിപ്പിച്ചു.
ടൈംകീപ്പർ പി. മൊയ്തു, സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. കെ. പ്രമോദ് കുമാർ, വിവിധ രാഷ്ട്രീയ തൊഴിലാളി യൂണിയൻ ഭാരവാഹികൾ സന്ദർശനവേളയിൽ ചെയർമാനും എംഡിക്കു മൊപ്പമുണ്ടായിരുന്നു.