21,000 പേരുടെ കേശദാനം; അമലയിൽ വിഗ് നൽകിയത് 2,100 പേർക്ക്
1567074
Saturday, June 14, 2025 1:49 AM IST
തൃശൂർ: കാൻസർ മൂലം മുടി നഷ്ടമായവർക്കു സൗജന്യമായി വിഗുകൾ നിർമിച്ചുകൊടുക്കുന്ന അമല മെഡിക്കൽ കോളജ് ആശുപത്രിയുടെ പദ്ധതിയിൽ ഇതുവരെ വിഗ് നിർമിക്കാൻ മുടി നൽകിയത് ഇരുപത്തിയൊന്നായിരം പേർ. വിഗ് നിർമിച്ചുകൊടുത്തത് 2,100 പേർക്കും. 465 പുരുഷന്മാർ ഉൾപെടെ മൂന്നു മുതൽ 70 വയസു വരെയുള്ളവർ അമലയുടെ സ്നേഹക്കൂട്ടായ്മയിലേക്ക് മുടി ദാനംചെയ്തതുകൊണ്ടാണ് സൗജന്യമായി വിഗുകൾ കൊടുക്കാൻ കഴിഞ്ഞതെന്ന് ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സണ് പറഞ്ഞു. മറ്റ് ആശുപത്രികളിൽ ചികിത്സതേടുന്ന രോഗികൾക്കും അമലയിൽനിന്ന് വിഗുകൾ സൗജന്യമായി നൽകുന്നുണ്ട്.
അമല ഓഡിറ്റോറിയത്തിൽ നടന്ന 37-ാമത് സൗജന്യ വിഗ് വിതരണച്ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. 200 കാൻസർ രോഗികൾക്കാണു ചടങ്ങിൽ സൗജന്യമായി വിഗ് നൽകിയത്.
അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സണ് മുണ്ടൻമാണി സിഎംഐ, അമല മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, പത്തോളജി വിഭാഗം സീനിയർ റസിഡന്റ് ഡോ. ബിബി സൂസൻ എബി, വെൽനസ് വിഭാഗം മേധാവി ഡോ. സിസ്റ്റർ നാൻസി, പ്രോഗ്രാം കോഓർഡിനേറ്റർ പി.കെ. സെബാസ്റ്റ്യൻ, എം.ഡി. തോമാസ്, വി. ലിജ എന്നിവർ പങ്കെടുത്തു. കേശദാനം = സ്നേഹദാനം ക്യാന്പുകൾ സംഘടിപ്പിച്ച 30 സ്ഥാപനങ്ങളെയും മുടി നൽകിയ 51 വ്യക്തികളെയും കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിൽ കേശദാനക്യാന്പ് നടത്തിയ 24 സ്ഥാപനങ്ങളെയും ആദരിച്ചു.
അമല നഴ്സിംഗ് കോളജിലെ വിദ്യാർഥികളും അമല ആശുപത്രിയിലെ ജീവനക്കാരും ഉൾപ്പെടെ 51 പേർ ചടങ്ങിൽ മുടി മുറിച്ചുനൽകി.