സംസ്ഥാനപാതയിലെ ഡിവൈഡർ അപകടക്കെണിയാകുന്നു
1566566
Thursday, June 12, 2025 1:48 AM IST
മുണ്ടൂർ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ കൈപ്പറമ്പ് വരെയുള്ള ഭാഗത്ത് റോഡിന് നടുക്കിൽ പണികഴിയാത്ത ഡിവൈഡർ പഴുതുകളിൽ ബൈക്കുകളും ചെറുവാഹനങ്ങളും ചാടി അപകടം പതിവാകുന്നു.
ഈ ഭാഗത്തെ റോഡ് പണി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടു. ഡിവൈഡർ പണി ഇതുവരെ തുടങ്ങിയിട്ടില്ല. ഡിവൈഡർ പണിയുവാൻ വേണ്ടി അരമീറ്റർ വീതിയിലും അരയടി താഴ്ചയിലും ഇട്ട വിടവ് അപകടക്കെണിയായിരിക്കുകയാണ്. ഈ വിടവ് ചാടിച്ചുവേണം വാഹനങ്ങൾക്ക് കടന്നുപോകാൻ.
ഇതിൽ കുടുങ്ങുന്ന വാഹനങ്ങളും ഏറെയാണ്. ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ പലപ്പോഴും ഡിവൈഡർ കേപ്പ് നടുഭാഗത്താക്കി രണ്ടുവശത്തിൽ കൂടി പോകുന്നതും അപകടത്തിന് കാരണമാകുന്നു.
പുറ്റേക്കര സെന്റ് ജോർജ് ഹൈസ്കൂള്‍, സെന്റ് മേരീസ് എൽപി സ്കൂള്‍, ആരാധനാലയങ്ങൾ എന്നിവയ്ക്കുമുന്നിലും മറ്റു പല ചെറുവഴികളിലേക്കും സംസ്ഥാനപാതയിൽനിന്ന് തിരിയുന്ന ഭാഗത്തെ വിടവ് എങ്കിലും അടിയന്തരമായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് ജില്ലാ കളക്ടർക്ക് കത്തുനൽകി. അധികാരികളോട് എത്രയുംപെട്ടെന്ന് പ്രശ്നപരിഹാരം കാണാൻ ആവശ്യപ്പെട്ടു.
മുണ്ടൂർ ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകൾ റോഡ് നിർമാണം തുടങ്ങുന്ന സമയത്ത് ഓഫാക്കിയതാണ്. ഇപ്പോൾ നിർമാണംകഴിഞ്ഞതുമൂലം വാഹനങ്ങൾ അമിതവേഗതയിലാണ് ഇതുവഴി കടന്നുപോകുന്നത്. റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്ന വിദ്യാർഥികളും ചെറുവഴികളിൽ നിന്നുള്ള വാഹനങ്ങളും ഈ സിഗ്നൽ പ്രവർത്തിക്കാത്തതുമൂലം ഏറെനേരം വഴിയോരത്ത് കുടുങ്ങിനിൽക്കേണ്ട അവസ്ഥയാണെന്നും സിഗ്നൽ എത്രയും പെട്ടെന്ന് പ്രവർത്തനസജ്ജമാക്കണമെന്നും പ്രദേശവാസികളും ആവശ്യപ്പെട്ടു.