നന്മയുടെ ഹൃദയതാളവുമായി സാന്ത്വനമേളം
1567068
Saturday, June 14, 2025 1:49 AM IST
കെ.കെ. അർജുനൻ
അയ്യന്തോൾ: മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും കളക്ടറേറ്റിനു മുന്നിലായി ശിങ്കാരിമേളം കൊട്ടിത്തിമർക്കുന്നതു കണ്ടപ്പോൾ എല്ലാവർക്കും അത്ഭുതം. എന്താണ് പെരുമഴയത്തൊരു മേളമെന്നറിയാൻ അന്വേഷിച്ചപ്പോഴാണ് ആ മേളം നന്മയുടെ ഹൃദയതാളമുള്ള സാന്ത്വനമേളമാണെന്നു മനസിലായത്.
രണ്ടുവയസുകാരിയുടെ ജീവൻ രക്ഷിക്കാൻ ചികിത്സാധനസഹായത്തിനായി മുപ്പതു മേളകലാകാരന്മാർ മേളം കൊട്ടി ഒരു കുടുംബത്തിനു താങ്ങും തണലുമാവാനുള്ള ശ്രമത്തിലായിരുന്നു.
മുളങ്കുന്നത്തുകാവ് കെൽട്രോണ് നഗറിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവറായ കുറുപ്പുള്ളിക്കാട് ബിനീഷ ്- രശ്മി ദന്പതികളുടെ രണ്ടു വയസും ഒന്പതുമാസവും പ്രായമുള്ള മകൾ ആദ്യനന്ദയുടെ ചികിത്സക്കായി എട്ടുലക്ഷം രൂപ ശേഖരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു നാടാകെ മേളം കൊട്ടി പണം സ്വരൂപിക്കാൻ ചിറ്റിലപ്പിള്ളി പുലരി കലാസമിതിയുടെ ആഭിമുഖ്യത്തിലുള്ള 30 കലാകാരന്മാർ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.
എറണാകുളം അമൃത ആശു പത്രിയിൽ കഴിയുന്ന ആദ്യനന്ദയ് ക്ക് ഇപ്പോൾത്തന്നെ ലക്ഷങ്ങൾ ചികിത്സയ്ക്കായി ചെലവായിട്ടുണ്ട്. ഇനി ആവശ്യമായിവരുന്ന തുക ഒപ്പിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കളും നാട്ടുകാരും.
മേള സംഘത്തിലെ ഒരംഗത്തിന്റെ സുഹൃത്താണ് ആദ്യനന്ദയുടെ പിതാവ്. ചികിത്സാ ധനസഹായത്തിനായി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളറിഞ്ഞപ്പോഴാണ് ഈ കലാകാരന്മാർ ശിങ്കാരിമേളവുമായി ധനസഹായംതേടി ഇറങ്ങിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളി ൽ ഇവർ മേളം അവതരിപ്പിക്കുന്നുണ്ട്. പുലരി കലാസമിതിയുടെ ക്യാപ്റ്റൻ സുബിൻ ചിറ്റിലപ്പിള്ളി, മാനേജർ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽനിന്നാണ് ഇവർ ആദ്യപരിപാടി തുടങ്ങിയത്.
മഴയെ കൂസാതെയുള്ള മേളം എന്തിനാണെന്ന് അറിഞ്ഞതോടെ കളക്ടറേറ്റിനു മുന്നിലുണ്ടായിരുന്നവർ തങ്ങളാൽകഴിയും വിധമുള്ള സഹായം നൽകാൻ മടിച്ചില്ല.