ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്നു ജില്ലാ കളക്ടർ
1566759
Friday, June 13, 2025 12:19 AM IST
തൃശൂർ: മഴമുന്നറിയിപ്പുകൾ അനുനിമിഷം മാറാൻ സാധ്യതയുള്ളതിനാൽ അതിനു കാത്തുനിൽക്കാതെ രക്ഷാനടപടികളുമായി മുന്നോട്ടുപോകണമെന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മഴക്കാല മുന്നൊരുക്ക അവലോകനയോഗത്തിൽ നിർദേശിച്ചു. വിവിധ വകുപ്പുകൾ ഏതു സാഹചര്യവും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞമാസം പെയ്ത മഴയിൽ ജില്ലയിൽ നാലു വീടുകൾ പൂർണമായും 194 വീടുകൾ ഭാഗികമായും തകർന്നതായും നാലുപേർ മരിച്ചതായും തഹസിൽദാർമാർ അറിയിച്ചു. നഷ്ടപരിഹാരത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ കളക്ടർ നിർദേശംനൽകി. ജില്ലയിലെ ആവശ്യത്തിനുള്ള ക്യാന്പുകളും സൈക്ലോണ്‍ ഷെൽട്ടറും പ്രവർത്തനസജ്ജമാണെന്നും ഇവയുടെ ഫിറ്റ്നസ് പരിശോധന നടക്കുന്നതായും യോഗം വിലയിരുത്തി.
ദേശീയപാതയിലെ ഓടകളിലെ തടസങ്ങൾ നീക്കണം, കാടുപിടിച്ചുകിടക്കുന്നവ വെട്ടിത്തെളിക്കണം, സർവീസ് റോഡുകളിലെ കുഴികൾ രൂപപ്പെടുന്പോൾ തന്നെ അടയ്ക്കണം തുടങ്ങിയവ എൻഎച്ച്എഐയോടു നിർദേശിച്ചു. പ്രവൃത്തി പുരോഗമിക്കുകയാണെന്നും വേഗത്തിൽ പൂർത്തിയാക്കുമെന്നും എൻഎച്ച്എഐ അറിയിച്ചു. ആദിവാസിമേഖലകളിലെ ഭക്ഷണകിറ്റ് വിതരണം മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു.
ജില്ലയിലെ ഡാമുകളിൽ സംഭരണശേഷിയിലും കുറവ് വെള്ളമാണു നിലവിലെന്ന് മേജർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, എലിപ്പനി എന്നിവയ്ക്കെതിരേ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ലൈനുകളുടെയും മറ്റും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി കെഎസ്ഇബി അറിയിച്ചു. അടിയന്തരഘട്ടങ്ങൾ നേരിടാൻ ക്വിക് റെസ്പോണ്‍സ് ടീം രൂപീകരിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, സബ് കളക്ടർ അഖിൽ വി. മേനോൻ, ഡെപ്യൂട്ടി കളക്ടർ സ്മിത റാണി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.